Loading ...

Home International

​ഇന്ത്യയിലെ കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരേ ആസ്ട്രസെനക്ക, ഫൈസര്‍ വാക്സിനുകള്‍ മികച്ച പ്രതിരോധം നല്‍കുന്നതായി പഠനം

ലണ്ടന്‍: ആസ്ട്രാസെനെക്ക, ഫൈസര്‍ എന്നീ കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍ കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുവെന്ന് പഠനം. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരിലാണ് പഠനം നടത്തിയത്. ‍ഡെല്റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി പ്രവേശനം വേണ്ടിവന്നതെന്ന് പഠനത്തില്‍ കണ്ടെത്തിയതായി പറയുന്നു.

ഓക്സഫര്‍ഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചതതാണ് ആസ്ട്രസെനക്ക വാക്സിന്‍. ഇന്ത്യയില്‍ ഇത് കോവിഷീല്‍ഡ് എന്ന പേരിലാണ് വിതരണം ചെയ്യുന്നത്. പൂണെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്തെ സംബന്ധിച്ചിടത്തോളം പുതിയ പഠനം ആത്മവിശ്വാസം നല്‍കുന്നതാണ്.

ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 92 ശതമാനവും ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ ഇത് 96 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്ട്രാസെനെക്ക, ഫൈസര്‍ വാക്‌സിനുകള്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുണ്ട്. ഒറ്റ ഡോസ് ആസ്ട്രാസെനെക വാക്സിന്‍ 71 ശതമാനം പ്രതിരോധം നല്‍കുമ്ബോള്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 94 ശതമാനമാണ്.

കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ ആസ്ട്രാസെനെക്ക,ഫൈസര്‍ വാക്‌സിനുകള്‍ ഫലപ്രദമാനെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് നേരത്തെ കണ്ടെത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കോവിഡ് രോഗികളിലും ഇരു വാക്‌സിനുകളും നല്ല പ്രതിരോധം നല്‍കുന്നവെന്നായിരുന്നു കണ്ടെത്തല്‍. രോഗ ലക്ഷണമുള്ളവരില്‍ ആസ്ട്രാസെനെക്ക 67 ശതമാനവും ഫൈസര്‍ 88 ശതമാനവും സംരക്ഷണം നല്‍കുന്നുവെന്നായിരുന്നു പഠനം.

Related News