Loading ...

Home International

അഫ്ഗാനില്‍ നിന്ന് അവസാന സംഘം യു.എസ് സൈനികരും മടങ്ങുന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാന സംഘം സൈനികരേയും പിന്‍വലിക്കാന്‍ നടപടികള്‍ ഇന്നലെ ഔദ്യോഗികമായി ആരംഭിച്ച്‌ അമേരിക്ക. താലിബാനുമായി കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. അതേസമയം, സേനാ പിന്മാറ്റം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്നലത്തെ നടപടി അതിന്റെ തുടര്‍ച്ച മാത്രമാണെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മെയ് ഒന്നിന് സൈനിക പിന്‍മാറ്റം ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ വ്യാഴാഴ്ച മുതല്‍ പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു. 2001ലെ ഭീകരാക്രമണത്തിന്‍റെ 20-ാം വാര്‍ഷികമായ സെപ്തംബര്‍ 11നകം മുഴുവന്‍ സൈനികരെയും പിന്‍വലിക്കാനാണ് അമേരിക്കയുടെ തീരുമാനം.ഇത് പൂര്‍ത്തിയാകുന്നതോടെ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിക്ക് മാത്രമാകും സുരക്ഷ സൈനികര്‍ കാവലുണ്ടാകുക.
അതേസമയം, വിദേശ സൈന്യം പിന്മാറിയാലും രാജ്യത്തെ കലാപകാരികളെ ഉന്മൂലനം ചെയ്യാന്‍ അഫ്ഗാന്‍ സേന പ്രാപ്തരാണെന്ന് പ്രസിഡന്റ് അഷ്റഫ് ഘാനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിദേശികളോട് യുദ്ധം ചെയ്യാനുള്ള ഭീകര സംഘടനയായ താലിബാന്റെ കാരണം ഇപ്പോള്‍ അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഫ്ഗാനില്‍ പൂര്‍ണ സമാധാനം ലക്ഷ്യമിട്ട് അമേരിക്കയുടെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിദേശ സൈനികരുടെ പൂര്‍ണ പിന്മാറ്റമില്ലാതെ പങ്കെടുക്കില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 അഫ്ഗാനില്‍ നിലവില്‍ 2,500 അമേരിക്കന്‍ സൈനികരുണ്ട്

 7,000 വിദേശ സൈനികര്‍

 20 വര്‍ഷത്തിനിടെ എട്ട് ലക്ഷം സൈനികര്‍ സേവനമനുഷ്ഠിച്ചു

 2,300 പേര്‍ കൊല്ലപ്പെട്ടു

 20,000 പേര്‍ക്ക് പരിക്കേറ്റു

 അരലക്ഷം അഫ്ഗാന്‍ പൗരന്മാരും കൊല്ലപ്പെട്ടു

 അഫ്ഗാനില്‍ ഭീകരാക്രമണം : 21 മരണം

അഫ്ഗാനില്‍ നിന്ന് അമേരിക്കയുടെ സൈനിക പിന്മാറ്റം പുരോഗമിക്കുന്നതിനിടെ ലോഗര്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുള്‍ -ഇ -ആലാമിലെ ഗസ്റ്റ് ഹൗസിലുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ 21 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബോംബ് സ്‌ഫോടനത്തിന് സൈനികരുടെ പിന്‍മാറ്റവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇൗ ഭാഗത്ത് യു.എസ് - നാറ്റോ സൈനിക സംഘങ്ങളുമില്ല.ഗസ്റ്റ് ഹൗസ് എന്തിനാണ് ലക്ഷ്യമിട്ടതെന്നത് സംബന്ധിച്ച സൂചനയും ലഭിച്ചിട്ടില്ല. യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ഗസ്റ്റ് ഹൗസില്‍ താമസിക്കാം. അതേസമയം, ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്ന പൊലീസുകാരും യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥികളും ആക്രമണ സമയത്ത് ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു. ആക്രമണം സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചെന്നും ബോംബാക്രമണത്തില്‍ ഗെസ്റ്റ് ഹൗസിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണെന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയന്‍ പറഞ്ഞു.

Related News