Loading ...

Home International

മെഡിറ്ററേനിയനില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 41 മരണം

റോം: ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസ ലക്ഷ്യമിട്ട് ടുണീഷ്യയിലെ എസ്ഫാക്സില്‍നിന്ന് അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 41 പേര്‍ മരിച്ചു. ടുണീഷ്യന്‍ തീരത്തിനു സമീപം സിദി മന്‍സൂറിനോടു ചേര്‍ന്നാണ് ബോട്ട് കാറ്റിലും കോളിലും തകര്‍ന്നത്. ഒരു കുട്ടിയുള്‍പെടെ 41 പേരുടെ മൃതദേഹങ്ങള്‍ കെണ്ടത്തിയതായി ടുണീഷ്യന്‍ തീരദേശ സേന പറഞ്ഞു. അവശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ആഫ്രിക്കയില്‍നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ് ലക്ഷ്യമിട്ട് നീങ്ങുന്ന ആയിരക്കണക്കിന് അഭയാര്‍ഥികള്‍ പ്രധാനമായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് എസ്ഫാക്സ്. കഴിഞ്ഞ മാസവും ഇതേ തീരത്തുനിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 39 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 60ലേറെ പേരാണ് സമാന ദുരന്തത്തിനിരയായത്. മനുഷ്യക്കടത്തു സംഘങ്ങള്‍ റബര്‍ വള്ളങ്ങളിേലാ ഉപേക്ഷിച്ച മത്സ്യബന്ധ ബോട്ടുകളിലോ അഭയാര്‍ഥികളെ കുത്തിനിറച്ച്‌ കടലില്‍ ഇറക്കിവിടുന്നത് പതിവു കാഴ്ചയാണ്. ഇവയില്‍ ചിലത് മറുകര താണ്ടുമെങ്കിലും അപകടങ്ങളുമേറെ. ആഫ്രിക്കയിലും പരിസരങ്ങളിലും കൊടിയ പട്ടിണിയില്‍ മുങ്ങി ജീവിതത്തിന്‍റെ മറുകര പിടിക്കാന്‍ ആയിരങ്ങളാണ് നാടുവിടുന്നത്. കഴിഞ്ഞ വര്‍ഷം ടുണീ്ഷ്യയില്‍നിന്ന് ഇങ്ങനെ കടല്‍ കടക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു. 2014നു ശേഷം മാത്രം ആഫ്രിക്കയില്‍നിന്ന് യൂറോപിലേക്ക് കടക്കുന്നതിനിടെ കടലില്‍ ജീവിതം നഷ്ടമായത് 20,000 ലേറെ പേര്‍ക്കാണ്. ഇൗ വര്‍ഷം മാത്രം മെഡിറ്ററേനിയനില്‍ 406 പേര്‍ മരിച്ചതായി രാജ്യാന്തര കുടിയേറ്റ സംഘടന (ഐ.ഒ.എം) പറയുന്നു. അതേ സമയം, ഇൗ വര്‍ഷം ഇതുവരെയായി ഇറ്റലിയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8,500 ലേറെയാണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ ടുണീഷ്യയില്‍നിന്നാണ്. സമാനമായി, ലിബിയയില്‍നിന്നാണ് യൂറോപ് ലക്ഷ്യമിട്ട് കുടിയേറുന്നവര്‍ കൂടുതല്‍, ബോട്ടപകടങ്ങളും.

Related News