Loading ...

Home International

ഫുകുഷിമ ആണവ നിലയം തകർന്നിട്ട് 10 വർഷം തികയുന്നു ; ആണവ വികിരണം ഇല്ലാതാക്കാന്‍ ഇനിയും 30 വര്‍ഷം വേണം

ടോകിയോ: രണ്ടാം ലോക യുദ്ധത്തിനു ശേഷം ഏറ്റവും വലിയ മുറിവായി ജപ്പാനെ ഇപ്പോഴും പിടിച്ചുലക്കുന്ന വന്‍ ഭൂചലനത്തിനും സൂനാമിക്കും മാര്‍ച്ച്‌ 11ന് 10 വയസ്സ് തികയുന്നു. സൂനാമി പ്രവര്‍ത്തനരഹിതമാക്കിയ ജപ്പാനിലെ പ്രധാന ആണവ വൈദ്യുതി നിലയങ്ങളിലൊന്നായ ഫുകുഷിമ ഡെയ്ചി നിലയം  പൊളിച്ചടുക്കാനും മേഖലയുടെ ആരോഗ്യ സുരക്ഷ വീണ്ടെടുക്കാനും ചുരുങ്ങിയ പക്ഷം ഇനിയും മൂന്നുപതിറ്റാണ്ടെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

2011 മാര്‍ച്ച്‌ 11നാണ് റിക്ടര്‍ സ്കെയിലില്‍ ഒമ്ബത് രേഖപ്പെടുത്തിയ ഭൂകമ്ബം ജപ്പാനെയും അയല്‍ രാജ്യങ്ങളെയും പിടിച്ചുലച്ചത്. തൊട്ടുപിറകെ 40 മീറ്റര്‍ നീളത്തില്‍ എത്തിയ സൂനാമിയില്‍ ഫുകുഷിമ നിലയത്തിലേക്ക് ദുരിതം അലമാലയായി എത്തി. ഈ സമയം മൂന്നു നിലയങ്ങളിലും വൈദ്യുതി നിര്‍മാണം പുരോഗമിക്കുകയായിരുന്നു. സൂനാമിയില്‍ നിലയത്തിലേക്കുള്ള വൈദ്യുതി ലൈനുകള്‍ മുറിഞ്ഞുപോയതാണ് ആദ്യ ആഘാതമായത്. ഇതോടെ, എമര്‍ജന്‍സി ജനറേറ്ററുകള്‍ തത്കാലം പ്രവര്‍ത്തന മേല്‍നോട്ടം ഏറ്റെടുത്തെങ്കിലും 50 മിനിറ്റിനകം അതും സൂനാമിയെ എടുത്തു. തണുപ്പിക്കല്‍ പ്രവൃത്തി മുടങ്ങിയത് റിയാക്ടറുകള്‍ അമിതമായി ചൂടാകാനും ഉരുകിപ്പോകാനുമിടയാക്കി. അതോടെ റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും നിലയത്തിനു പുറത്തേക്ക് പ്രവഹിച്ചു. ഇവ കെട്ടിടങ്ങളുടെ മുകളറ്റത്ത് തങ്ങിക്കിടക്കുകയും ഒടുവില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. മേല്‍ക്കൂരകളും ചുമരുകളും തകര്‍ന്നും തെറിച്ചുപോയ നിലയത്തില്‍നിന്ന് ആണവ വികിരണം സ്വാഭാവികമായും സമീപ പ്രദേശങ്ങളിലേക്ക് പ്രവഹിച്ചു.

അന്ന് പ്രവര്‍ത്തനം നിലച്ച നിലയത്തില്‍നിന്ന് ആണവ വികിരണം ഒഴിവാക്കാനും പതിയെ മറ്റു ജോലികള്‍ പൂര്‍ത്തിയാക്കാനുമാണ് ശ്രമം തുടരുന്നത്. കേടുവരാത്ത ഇന്ധനം വീണ്ടെടുക്കുക, ഉരുകിയ ഇന്ധനാവശിഷ്ടം നീക്കം ചെയ്യുക, നിലയം പൊളിച്ചുമാറ്റുക, ആണവ വികിരണ സാധ്യതയുള്ള കൂളിങ് ജലം എടുത്തുമാറ്റുക തുടങ്ങി സുപ്രധാന ജോലികളേറെയും അതേ പടി കിടക്കുകയാണ്.

ഏറ്റവും ചുരുങ്ങിയത് 7600 കോടി ഡോളര്‍ (5,56,643 കോടി രൂപ) ഇതിന് ചെലവു വരുമെന്ന് ഉടമകളായ ടോകിയോ ഇലക്ട്രിക് പവര്‍ കമ്ബനി പറയുന്നു. ഫുകുഷിമ നിലയമുണ്ടാക്കാന്‍ വേണ്ടിവന്നത് ഇതിന്‍റെ ചെറിയൊരംശമായ 220 കോടി ഡോളര്‍ മാത്രമായിരുന്നുവെന്നത് വേറെകാര്യം. പൊളിച്ചുമാറ്റാന്‍ കണക്കാക്കിയതിനെക്കാള്‍ ഏറെ കൂടുതലായിരിക്കും തുകയെന്നാണ് ജപ്പാന്‍ സെന്‍റര്‍ ഫോര്‍ എകണോമിക് റിസര്‍ച്ച്‌ പോലുള്ള  സ്ഥാപനങ്ങളുടെ കണക്കുകൂട്ടല്‍.

നിര്‍മാണം നാലു നിലയങ്ങളിലും സമമായിരുന്നുവെങ്കിലും പൊട്ടിത്തെറിയും ഉരുകിയൊലിക്കലും ഓരോ നിലയത്തിലും വ്യത്യസ്തമായാണ് സംഭവിച്ചത്. അതിനാല്‍, പൊളിക്കല്‍ ജോലി പൂര്‍ത്തിയാക്കാന്‍ ഓരോ കെട്ടിടത്തിനും സമാന്തരമായി പ്രത്യേക നിര്‍മിതികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ധനം നീക്കം ചെയ്യല്‍ മാത്രം 2031 വരെ തുടരേണ്ടിവരുമെന്നാണ് സൂചന.

10 വര്‍ഷമെടുത്ത് നിര്‍മിച്ച നിലയമാണ് ഒടുവില്‍ പൊളിച്ചുമാറ്റാന്‍ 40 വര്‍ഷമോ അതിലേറെയോ വേണ്ടിവരുന്നത്.

ഒന്നാം നിലയത്തില്‍ ഇന്ധനം നീക്കംചെയ്യല്‍ 2027ലും രണ്ടാമത്തേതില്‍ 2024ലും ആരംഭിച്ചേക്കും. നാലാം നിലയത്തില്‍ ഇന്ധന അവശിഷ്ടങ്ങള്‍ ഇനി ബാക്കിയില്ല. മൂന്നിലേത് ഈ മാസത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പലയിടത്തും ചുറ്റുമുള്ള ഇന്ധനാവശിഷ്ടം നീക്കം ചെയ്തിട്ടുണ്ടെങ്കിലും താഴ്ഭാഗത്ത് അടിഞ്ഞുകിടക്കുന്നുവെങ്കില്‍ അവ നീക്കം ചെയ്യല്‍ ശ്രമകരമാകും.

ആണവ വികിരണം ഇപ്പോഴും സംഭവിച്ചുെകാണ്ടിരിക്കുന്ന ഘനജലം ഒഴിവാക്കലാണ് അതിലേറെ വലിയ ജോലി. വെള്ളം ശുദ്ധീകരണം നടത്തി ഒരു വിധം രക്ഷപ്പെടുത്താമെങ്കിലും ഹൈഡ്രജന്‍ ഐസോടോപായ ട്രിറ്റിയം പിടിച്ചെടുക്കുക പ്രയാസകരം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാത്രം ട്രിറ്റിയം സാന്നിധ്യമുള്ള 12.4 ലക്ഷം ടണ്‍ വെള്ളമാണ് അടിഞ്ഞുകൂടിയത്. ഫുകുഷിമ നിലയത്തിലെ 1,000 ടാങ്കുകളില്‍ ഇവയാണ് നിറഞ്ഞുകിടക്കുന്നത്. ഇനിയുമേറെ സ്ഥലം വെള്ളം സംഭരിക്കാന്‍ ബാക്കിയില്ലെന്നര്‍ഥം. ട്രിറ്റിയം പക്ഷേ, ആരോഗ്യപരമായി അത്രയും അപകടകര മൊന്നുമല്ല. റുഥീനിയം, സ്ട്രോണ്‍ടിയം, കൊബാള്‍ട്ട്, പ്ലൂട്ടോണിയം സാന്നിധ്യവും ശുദ്ധീകരിച്ച ജലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയും അപകടകരമാണ്.

അതിനിടെ, ഫുകുഷിമയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യാപക ആരോഗ്യ പ്രശ്നങ്ങളും ഇപ്പോഴും ജപ്പാനെ അലട്ടുകയാണ്. മുതിര്‍ന്നവരിലെ മരണസംഖ്യ അടുത്തിടെയായി വല്ലാതെ കൂടിയതാണ് ഒരു പ്രശ്നം.


Related News