Loading ...

Home International

മ്യാന്‍മറിലെ സൈനിക അട്ടിമറി റോഹിങ്ക്യന്‍ മുസ്ലിം ദുരിതം രൂക്ഷമാക്കുമെന്ന് യു.എന്‍

നായ്പിഡാവ്: വര്‍ഷങ്ങളായി റാഖൈനിലും രാജ്യത്തിന് പുറത്തും നരക ജീവിതം നയിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിംകളെ മ്യാന്‍മറിലെ സൈനിക അട്ടിമറി കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക പങ്കുവെച്ച്‌ ഐക്യരാഷ്ട്ര സഭ. ഒരു ദശലക്ഷത്തോളം റോഹിങ്ക്യകള്‍ വര്‍ഷങ്ങളായി ബംഗ്ലദേശിലുള്‍പെടെ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. മ്യാന്‍മറില്‍ അവശേഷിക്കുന്നത് ആറു ലക്ഷത്തോളം പേരാണ്. ഇവരെ കൂടി അഭയാര്‍ഥികളാക്കി മാറ്റുന്നതാകുമോ സൈനിക മേധാവിത്തമെന്നാണ് ആശങ്ക. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാ സമിതി അടിയന്തര സമ്മേളനം ചേരുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച്‌ പട്ടാളം വീണ്ടും അധികാരം പിടിച്ചത്. നേതൃത്വത്തിലുണ്ടായിരുന്ന ഓങ് സാന്‍ സൂചി ഉള്‍പെടെ പ്രമുഖരെ പുലര്‍ച്ചെ നടന്ന റെയ്ഡില്‍ അറസ്റ്റ് ചെയ്തരുന്നു.

മ്യാന്‍മറിലെ റാഖൈനില്‍ 2017ല്‍ നടന്ന സൈനിക നീക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട ഏഴു ലക്ഷം റോഹിങ്ക്യന്‍ മുസ്ലിംകള്‍ ബംഗ്ലദേശിലേക്ക് പലായനം ചെയ്തിരുന്നു. ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കിയും സ്ത്രീകളെ ബലാത്സംഗം ചെയ്തും ആരോഗ്യപരിചരണം നിഷേധിച്ചും നടന്ന വംശഹത്യക്കെതിരെ സൂചിയും ഭരണകൂടവും പ്രതികരിച്ചിരുന്നില്ല. ബംഗ്ലദേശിലേക്കു കടന്ന റോഹിങ്ക്യകള്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്ബുകളിലാണ്. സൈന്യം വംശഹത്യയാണ് റാഖൈനില്‍ നടത്തിയതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസും പാശ്ചാത്യ രാജ്യങ്ങളും  കുറ്റപ്പെടുത്തിയിരുന്നു. നടപടിക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ കേസ് വിചാരണ പുരോഗമിക്കുകയാണ്.

റാഖൈന്‍ സംസ്ഥാനത്തു മാത്രം ആറു ലക്ഷം റോഹിങ്ക്യന്‍ മുസ്ലിംകളുണ്ട്. ഇവരില്‍ 1.20 ലക്ഷം പേര്‍ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് അടിയന്തര ചികിത്സ പോലും ലഭിക്കാതെ ക്യാമ്ബുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് ഭയക്കുന്നതായി യു.എന്‍ വക്താവ് സ്റ്റെഫാന്‍ ദുജാരിച് പറഞ്ഞു.ചൊവ്വാഴ്ച ചേരുന്ന 15 അംഗ യു.എന്‍ രക്ഷാ സമിതി യോഗം മ്യാന്‍മര്‍ പ്രശ്നം അടിയന്തരമായി ചര്‍ച്ച ചെയ്യും. സൈനിക അട്ടിമറി അവസാനിച്ചില്ലെങ്കില്‍ ഉപരോധം പ്രഖ്യാപിക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

2017ലെ സൈനിക നീക്കത്തിനെതിരെ യു.എന്‍ നടപടിക്ക് ഒരുങ്ങിയിരുന്നുവെങ്കിലും റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ മ്യാന്‍മര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, നാല് സൈനിക കമാന്‍ഡര്‍മാര്‍ക്കെതിരെ അന്ന് ട്രംപ് ഭരണകൂടം ഉപരോധമേര്‍പെടുത്തി.തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ചാണ് സൈന്യം മ്യാന്‍മറില്‍ സൂചിയെയും ഭരണപ്രമുഖരെയും കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

മ്യാന്‍മറില്‍ ബാങ്കി്ങ്, ടെലികോം, രത്നം, ടെക്സ്റ്റൈല്‍, ലോഹ മേഖലകളിലുള്‍പെടെ സമ്പുര്‍ണ നിയന്ത്രണമുള്ള രണ്ട് മുന്‍നിര കമ്പനികള്‍ സൈന്യത്തിന്റെ  നിയന്ത്രണത്തിലാണ്. മ്യാന്‍മര്‍ എക്കണോമിക് ഹോള്‍ഡിങ്സ് ലിമിറ്റഡ്, മ്യാന്‍മര്‍ എക്കണോമിക് കോര്‍പറേഷന്‍ എന്നിവയാണവ. രണ്ടു സ്ഥാപനങ്ങളിലും സൈനിക പങ്കാളിത്തം ശക്തമായതിനാല്‍ ബാഹ്യ ഇടപെടലുകള്‍ക്ക് എത്രത്തോളം മാറ്റം വരുത്താനാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. à´ˆ സ്ഥാപനങ്ങള്‍ക്കെതിരെ നേരത്തെ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലം  കണ്ടിരുന്നില്ല.രാജ്യത്ത് ഭരണത്തോടൊപ്പം സാമ്ബത്തിക രംഗവും നിയന്ത്രിക്കുന്നതാണ് സൈന്യത്തെ കൂടുതല്‍ ശക്തിപെപടുത്തുന്നത്.

Related News