Loading ...

Home International

ചൈനയിലെ ബയോഫാര്‍മ പ്ലാന്റില്‍ ചോര്‍ച്ച; ആയിരത്തിലധികം പേര്‍ക്ക് രോഗബാധ

കോവിഡിന്റെ ദുരിതത്തില്‍ നിന്ന് കരകയറും മുൻമ്പ്   ചൈനയില്‍നിന്ന് വീണ്ടുമൊരു പകര്‍ച്ചവ്യാധി വാര്‍ത്ത. ഇത്തവണ വൈറസിന് പകരം  ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ചൈനയിലെ ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍‌ഷൗവില്‍ 3,245 പേര്‍ക്ക് രോഗം  സ്ഥിരീകരിച്ചിട്ടുണ്ട്.

കന്നുകാലികളുമായി ഇടപഴകുന്നവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ബ്രുസെല്ല ബാക്ടീരിയയാണ് രോഗം പരത്തുന്നതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ആയിരക്കണക്കിന് ആളുകളില്‍ ബ്രുസെല്ലോസിസ് എന്ന ബാക്ടീരിയ രോഗം കണ്ടെത്തിയതായി ചൈനീസ് അധികൃതരും ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തെ മരുന്ന് നിര്‍മാണശാലയില്‍ നിന്നുണ്ടായ ചോര്‍ച്ചയാണ് ബാക്ടീരിയയുടെ വ്യാപനത്തിന് കാരണം.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ സോങ്‌മു ലാന്‍‌ഷൗ ബയോളജിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ ചോര്‍ച്ചയാണ് രോഗം പൊട്ടിപ്പുറപ്പെടാനുളള കാരണമെന്നാണ് വിലയിരുത്തല്‍. ഫാക്ടറിയില്‍ മൃഗങ്ങളുടെ ഉപയോഗത്തിനായി ബ്രുസെല്ല വാക്സിനുകള്‍ നിര്‍മിച്ചിരുന്നു. ഇതിനുശേഷം അണുമുക്തമാക്കാന്‍ കാലഹരണപ്പെട്ട അണുനാശിനികളും സാനിറ്റൈസറുകളും ഉപയോഗിച്ചതാകാം ബാക്ടീരിയ പടരാന്‍ കാരണമെന്നാണ് സൂചന.

രോഗലക്ഷണം

പുരുഷന്മാരുടെ വൃക്ഷണങ്ങളെ തകരാറിലാക്കുകയും ചെറിയൊരു ശതമാനത്തെ ക്രമേണ വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്ന രോഗമാണിതെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.  മാള്‍ട്ട പനി അല്ലെങ്കില്‍ മെഡിറ്ററേനിയന്‍ പനി എന്നും അറിയപ്പെടുന്ന രോഗമാണിത്. രോഗബാധ തലവേദന, പേശിവേദന, പനി, ക്ഷീണം എന്നിവയ്ക്ക് കാരണമാകുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറഞ്ഞു.

രോഗം മാറിയാലും ചിലരില്‍ ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ സന്ധിവീക്കം പോലുള്ള രോഗലക്ഷണങ്ങള്‍ ഒരിക്കലും മാറില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രുസെല്ലോസിസ് രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂര്‍വമാണ്.

Related News