Loading ...

Home International

യുദ്ധത്തിനും മടിക്കില്ല; തയ്‌വാനൊപ്പമെന്ന് യുഎസ്

ഹോങ്കോങ്: ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയര്‍ കപ്പല്‍ യുഎസ്‌എസ് ഹാല്‍സീ ഞായറാഴ്ച തയ്‌വാന്‍ കടലിടുക്കിലൂടെ സഞ്ചരിച്ചപ്പോള്‍ അമേരിക്ക ‌വ്യക്തമാക്കിയത് തങ്ങള്‍ തയ്‌വാനൊപ്പംതന്നെ എന്നാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടാംവട്ടമാണ് ചൈനയുടെ മുഖത്തടിക്കുംപോലെ ഹാല്‍സീ തയ്‌വാന്‍ കടലിടുക്കിലെത്തിയത്. തയ്‌വാന്റെ പേരിലുള്ള ചൈനയുടെ വിരട്ടലുകള്‍ക്കു പുല്ലുവിലയാണ് തങ്ങള്‍ കൊടുക്കുന്നതെന്നും വേണ്ടിവന്നാല്‍ ബലപ്രയോഗത്തിനു മടിയില്ലെന്നും ഇതിലൂടെ യുഎസ് വ്യക്തമാക്കുന്നു.അതേസമയം, യുഎസ് നാവികസേനയുടെ ഒരു നിരീക്ഷണ വിമാനം തായ്‌ലന്‍ഡില്‍ ഞായറാഴ്ച ഇറങ്ങിയെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് യുഎസ് നേവിയുടെ പബ്ലിക് അഫയേഴ്സ് ഓഫിസര്‍ കമാന്‍ഡര്‍ കമാന്‍ഡര്‍ റീന്‍ മോംസെന്‍ വ്യക്തമാക്കി. പക്ഷേ, ഓഗസ്റ്റ് 18 ന് ഒരു യുഎസ് വിമാനം തയ്‌വാനില്‍ ഇറങ്ങിയിരുന്നുവെന്ന ആരോപണത്തോടു പ്രതികരിക്കാന്‍ അവര്‍ തയാറായില്ല. എന്നാല്‍ യുഎസ് നാവികസേനാ വിമാനം തയ്‌വാനിലിറങ്ങിയതും തങ്ങളോടുള്ള വെല്ലുവിളിയായാണ് ചൈന കണക്കാക്കുന്നത്.റീഗന്റെ ആറ് ഉറപ്പുകള്‍ ഇതു കൂടാതെ, റൊണാള്‍ഡ് റീഗന്‍ യുഎസ് പ്രസിഡന്റ് ആയിരിക്കെ തയ്‌വാന്‍ ഭരണകൂടത്തിന് നയതന്ത്ര പിന്തുണ നല്‍കി തയാറാക്കിയ ആറ് ഉറപ്പുകള്‍ യുഎസ് തിങ്കളാഴ്ച പുറത്തുവിട്ടു. തയ്‌വാനുമായി യുഎസിനു സ്വതന്ത്രമായ ബന്ധമാണെന്നും തയ്‌വാന്റെ കാര്യത്തിലുള്ള ചൈനീസ് ഇടപെടലുകളെ അംഗീകരിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതാണ് അവ.

1. തയ്‌വാനുമായി ആയുധ ഇടപാടു നിര്‍ത്തുന്നതിന് യുഎസ് തീയതി നിശ്ചയിച്ചിട്ടില്ല.
2. തയ്‌വാനുമായുള്ള ആയുധ ഇടപാടിന് ബെയ്ജിങ്ങില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടുന്നതിന് യുഎസിന് സമ്മതമല്ല.
3. ബെയ്ജിങ്ങും തയ്‌വാനുമായുള്ള ബന്ധത്തില്‍ മധ്യസ്ഥതയ്ക്ക് യുഎസ് സമ്മതം അറിയിച്ചിട്ടില്ല.
4. തയ്‌വാന്‍ റിലേഷന്‍സ് ആക്‌ട് പരിഷ്കരിക്കുന്നതിന് യുഎസ് സമ്മതം അറിയിച്ചിട്ടില്ല.
5. തയ്‌വാനുമേല്‍ പരമാധികാരമെടുക്കുന്ന ഒരു സാഹചര്യത്തിനും യുഎസ് സമ്മതം അറിയിച്ചിട്ടില്ല.
6. ബെയ്ജിങ്ങുമായി ഒത്തുതീര്‍പ്പിലെത്താന്‍ യുഎസ് ഒരിക്കലും തയ്‌വാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തില്ല.യുഎസ് കാബിനറ്റ് സെക്രട്ടറി അലക്സ് അസര്‍ തയ്‌വാനിലെത്തിയതും ചൈനയെ അസ്വസ്ഥരാക്കുന്നുണ്ട്. ദശകങ്ങള്‍ക്കു ശേഷമാണ് യുഎസ് ഭരണകൂടത്തിലെ ഉയര്‍ന്ന പദവിയിലുള്ള ഒരാള്‍ തയ്‌വാനിലെത്തുന്നത്. തയ്‌വാനു ശക്തമായ പിന്തുണയെന്ന പ്രസിഡന്റ് ‍ഡോണള്‍ഡ് ട്രംപിന്റെ സന്ദേശമാണ് അസറിന്റെ സന്ദര്‍ശനം.

എന്നാല്‍ 2.4 കോടിയോളം ജനസംഖ്യയുള്ള തയ്‌വാനുമേല്‍ ഇപ്പോഴും അധികാരമുണ്ടെന്ന നിലപാടാണ് ചൈനയ്ക്ക്. ചൈനയിലെ ആഭ്യന്തര യുദ്ധത്തിനു പിന്നാലെ തയ്‌വാന്‍ സ്വയം പിരിഞ്ഞു പോന്നെങ്കിലും അതു അംഗീകരിച്ചുകൊടുക്കാന്‍ ചൈന തയാറായിട്ടില്ല. വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന 'തല്‍സ്ഥിതി' പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഭരണകൂടത്തിനുകീഴില്‍ മാറുകയായിരുന്നു.

പിന്നോട്ടില്ലെന്ന് സായി ശ്വേത; നിയമപരമായി മുന്നോട്ട് പോയിക്കൊള്ളൂ, അപമാനിച്ചിട്ടില്ലെന്ന് അഡ്വ. ശ്രീജിത്ത്

'ഉറപ്പുകള്‍ നല്ലതിനല്ല'

യുഎസ് പുറത്തുവിട്ട 'റീഗന്റെ ഉറപ്പുകള്‍' തയ്‌വാനു നല്ലതിനാവില്ലെന്നാണ് ചൈനയുടെ ഭീഷണി. തയ്‌വാനെന്ന ദ്വീപുരാഷ്ട്രം തങ്ങളുടേതാണെന്ന അവകാശവാദത്തില്‍ ഇപ്പോഴും ചൈന ഉറച്ചുനില്‍ക്കുകയാണ്. മാത്രമല്ല, ഔദ്യോഗിക സ്വാതന്ത്ര്യമെന്ന ആവശ്യം അവിടെ ഉയരുമ്ബോള്‍ സൈനിക നടപടിയെന്ന ഭീഷണിയും ചൈന ഉയര്‍ത്താറുണ്ട്. യുഎസ് ഡീക്ലാസ്സിഫൈ ചെയ്ത ആറ് ഉറപ്പുകള്‍ 'നിയമവിരുദ്ധവും പ്രാബല്യത്തില്‍ ഇല്ലാത്തതു'മാണെന്നാണ് ചൊവ്വാഴ്ച ചൈനീസ് സര്‍ക്കാരിന്റെ തയ്‌വാന്‍കാര്യ വിഭാഗം വക്താവ് മാ സിയാഒഗുവാങ് പറഞ്ഞത്. സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമിക്കുന്ന തയ്‌വാനെ ഈ ആറ് ഉറപ്പുകള്‍ ദുരന്തത്തിലേക്കു നയിക്കുമെന്നും സിയാഒഗുവാങ് പറഞ്ഞു.

തയ്‌വാനെയും അവരോട് നയതന്ത്ര അടുപ്പം പുലര്‍ത്തുന്നവരെയും ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നിലപാടിനെ തള്ളിക്കളയുന്നുവെന്നും ഏതു സാഹചര്യത്തിലും തയ്‌വാന് എല്ലാ അര്‍ഥത്തിലുമുള്ള പിന്തുണ നല്‍കുന്നുവെന്നുമുള്ള സന്ദേശമാണ് അമേരിക്കയുടേത്. അസറിന്റെ സന്ദര്‍ശനവും വിമാനമിറങ്ങിയതും തയ്‌വാനുള്ള പിന്തുണപ്രഖ്യാപനമാണെങ്കില്‍ തയ്‌വാന്‍ കടലിടുക്കിലെ ഹാല്‍സീയുടെ സാന്നിധ്യം, വേണ്ടിവന്നാല്‍ ഒരു കയ്യാങ്കളിക്കു മടിയില്ലെന്ന് ചൈനയ്ക്കുള്ള യുഎസിന്റെ താക്കീതു കൂടിയാണെന്നു രാജ്യാന്തര രാഷ്്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Related News