Loading ...

Home International

മെഡിറ്ററേനിയനില്‍ സംഘര്‍ഷം കനക്കുന്നു

ആങ്കറ: കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ എണ്ണ പര്യവേക്ഷണം നടത്താനുള്ള തുര്‍ക്കിയുടെ നീക്കത്തിനു പിന്നാലെ മേഖലയില്‍ സംഘര്‍ഷം കനക്കുന്നു. പര്യവേക്ഷണം നിര്‍ത്തിവയ്ക്കണമെന്ന് ഗ്രീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മെഡിറ്ററേനിയനിലെ പര്യവേക്ഷണ കപ്പലിനെതിരേ ഏതെങ്കിലും വിധത്തില്‍ ആക്രമണമുണ്ടായല്‍ തിരിച്ചടിക്കുമെന്ന് തുര്‍ക്കി ഗ്രീസിന് മുന്നറിയിപ്പ് നല്‍കി. ഊര്‍ജ്ജ സമ്ബന്നമേഖലയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ഫ്രാന്‍സ് ഭീഷണിപ്പെടുത്തുന്നതുപോലെ പ്രവര്‍ത്തിക്കുകയാണെന്നും ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.പര്യവേക്ഷണ കപ്പലായ ഒറുക് റീസിന് അകമ്ബടി സേവിക്കുന്ന യുദ്ധക്കപ്പലുകളിലൊന്നായ കമാല്‍ റെയിസിന് തിരിച്ചടിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഇത് തുടരുകയാണെങ്കില്‍, അവരുടെ പ്രവര്‍ത്തികള്‍ക്ക് തിരിച്ചടി ലഭിക്കും. ചെറിയ ആക്രമണങ്ങള്‍ക്കു പോലും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം തര്‍ക്ക മേഖലയിലെ നടപടികള്‍ തുര്‍ക്കി നിര്‍ത്തിവെക്കണമെന്നും ഗ്രീസ് ആവശ്യപ്പെടുകയും ഗ്രീസിന് പിന്തുണയുമായി ഫ്രാന്‍സ് രംഗത്തുവരികയും ചെയ്തിരുന്നു. കൂടാതെ മേഖലയിലേക്ക് ഗ്രീസ് നാവിക സേനയെ അയക്കുകയും ചെയ്തിരുന്നു.നാറ്റോ സഖ്യകക്ഷികളായ ഗ്രീസും തുര്‍ക്കിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മെഡിറ്ററേനിയന്‍ കടല്‍ മേഖലയില്‍ തുര്‍ക്കി കപ്പല്‍ എണ്ണവാതക പര്യവേക്ഷണത്തിനായി പുറപ്പെട്ടതോടെയാണ് മേഖലയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തത്. തുര്‍ക്കിയുടെ നാവിക സേനയും ഇതിന് അകമ്ബടി സേവിക്കുന്നുണ്ട്.

ഗ്രീസിന്റെ നാവിക സേനയും മേഖലയിലെത്തിയിട്ടുണ്ട്. രണ്ടു റഫേല്‍ ജെറ്റ് വിമാനങ്ങള്‍ അടക്കം ഫ്രഞ്ച് സേനയും എത്തിയിരുന്നു. തുര്‍ക്കിയുടെ തെക്കന്‍ തീരത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഗ്രീക് ദ്വീപായ കാസ്‌റ്റെല്ലോറിസോക്ക് സമീപമാണ് തുര്‍ക്കി കപ്പലായ ഒറുക് റീസ് എണ്ണ പര്യവേക്ഷണം നടത്തുന്നത്.

Related News