Loading ...

Home International

ഐഎസ് തട്ടിക്കൊണ്ടുപോയ ഫാ. ഉഴുന്നാല്‍ അവശന്‍

ന്യൂഡല്‍ഹി : ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തീര്‍ത്തും അവശനായ ഉഴുന്നാലിന്റെ ചിത്രങ്ങളും വീഡിയോയും ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയയിലാണ് പ്രത്യക്ഷപ്പെട്ടത്. താടിയും മുടിയും നീണ്ട് വിരൂപനായ നിലയിലാണ് അദ്ദേഹം. ഫാദറിന്റെ ഫെയ്സ്ബുക്ക് അക്കൌണ്ട് തട്ടിയെടുത്ത് ഐഎസ് ഭീകരര്‍ തന്നെയാകാം ദൃശ്യങ്ങള്‍ പോസ്റ്റ്ചെയ്തതെന്ന് സംശയിക്കുന്നു. കണ്ണുകെട്ടിയശേഷം ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പോസ്റ്റ്ചെയ്തിട്ടുണ്ട്.

സിറിയയിലെ ഏദനില്‍നിന്നാണ് ഫാ. ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവിടെ സെലീഷ്യന്‍ സമൂഹത്തിന്റെ ക്ളിനിക്കില്‍ ഒപ്പമുണ്ടായിരുന്ന 12 പേരെ വെടിവച്ചുകൊന്നശേഷമാണ് ഫാദറിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്ന് വ്യക്തമല്ല. പാല രാമപുരം സ്വദേശിയാണ് ഫാ. ടോം ഉഴുന്നാലില്‍. ഇദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നീക്കം എങ്ങുമെത്തിയില്ല.അദ്ദേഹം എവിടെയാണെന്ന് കണ്ടെത്താന്‍പോലും വിദേശമന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാര്‍ ബുധനാഴ്ച വിദേശമന്ത്രി സുഷ്മ സ്വരാജിനെ സന്ദര്‍ശിക്കും.

Related News