യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യക്കും ജര്‍മനിക്കും ബ്രസീലിനും ജപ്പാനും ഫ്രാന്‍സിന്റെ പിന്തുണ

യുനൈറ്റഡ് നേഷന്‍സ്: വിപുലീകരിച്ച യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ, ജര്‍മനി, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളെ സ്ഥിരാംഗങ്ങളാക്കാനുള്ള പിന്തുണ ഫ്രാന്‍സ് ആവര്‍ത്തിച്ചു.’സ്ഥിരാംഗങ്ങളാക്കാനുള്ള ജര്‍മനി, ബ്രസീല്‍, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഫ്രാന്‍സ് പിന്തുണയ്ക്കുന്നു. സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ശക്തമായ സാന്നിധ്യവും യു.എന്നില്‍ കാണാന്‍ ആഗ്രഹിക്കുന്നു.”-യു.എന്നിലെ ഫ്രാന്‍സിന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി നതാലി ബ്രോഡ്ഹര്‍സ്റ്റ് വെള്ളിയാഴ്ച പറഞ്ഞു.

യു.എന്‍ പൊതുസഭ പ്ലീനറി യോഗത്തില്‍ ‘സെക്യൂരിറ്റി കൗണ്‍സിലിലെ അംഗത്വത്തിലും രക്ഷാസമിതിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും തുല്യ പ്രാതിനിധ്യത്തിന്റെ ചോദ്യവും വര്‍ധനവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രക്ഷാസമിതിയില്‍ സ്ഥിരമായ സാന്നിധ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറുള്ളതും കഴിവുള്ളതുമായ പുതിയ ശക്തികളുടെ ആവിര്‍ഭാവം തീര്‍ച്ചയായും കണക്കിലെടുക്കണമെന്നും ബ്രോഡ്ഹര്‍സ്റ്റ് പറഞ്ഞു. വിപുലീകരിച്ച സമിതിക്ക് 25 അംഗങ്ങള്‍ വരെ ഉണ്ടായിരിക്കാമെന്ന് ബ്രോഡ്‌ഹര്‍സ്റ്റ് പറഞ്ഞു.

വിപുലീകരിച്ച യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ, ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളെ സ്ഥിരാംഗങ്ങളാക്കുന്നതിന് യു.കെയും പിന്തുണ പ്രഖ്യാപിച്ചു. 15 രാഷ്ട്ര കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍, യു.എന്‍ ബോഡിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിന് യുഎസ്, യുകെ, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *