റഷ്യയുടെ യുക്രൈന്‍ അധിനിവേഷം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ ബാധിക്കുമെന്ന് പഠനങ്ങള്‍

റഷ്യയുടെ യുക്രൈന്‍ അധിനിവേഷം തുടര്‍ന്നാല്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല തകര്‍ച്ചയിലാകുമെന്ന് കൃഷി വിദഗ്ധരുടെ മുന്നറിയിപ്പ്. രാസവളങ്ങളുടെയും സൂര്യകാന്തി എണ്ണയുടെയും 70 ശതമാനവും യുക്രൈനില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഏകദേശം 235 മില്യണ്‍ ഡോളറാണ് ഇതിന്റെ മൂല്യം.യുക്രൈനിലെ നിലവിലെ പ്രതിസന്ധി മൂലം ഇറക്കുമതി കുറയുന്നത് ഇന്ത്യന്‍ കാര്‍ഷികമേഖലയെ ബാധിക്കുമെന്നും തല്‍ഫലമായി ഭക്ഷ്യോല്‍പന്നങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകുമെന്നുമാണ് രുദ്രാപൂര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ ഗവേഷണ ഡയറക്ടര്‍ ഡോ. എ.എസ്. നൈന്‍ വ്യക്തമാക്കിയത്.

യുക്രൈന്‍-റഷ്യ സംഘര്‍ഷം നീണ്ടുപോയാല്‍ രാജ്യത്തെ കാര്‍ഷിക മേഖല യുദ്ധത്തിന്റെ ആഘാതം വഹിക്കേണ്ടിവരും. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന 2.5 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണയില്‍ (സൂര്യകാന്തി എണ്ണ) 70 ശതമാനം യുക്രൈനില്‍ നിന്നും 20 ശതമാനം റഷ്യയില്‍ നിന്നുമാണ് വരുന്നത്.ഏകദേശം 235 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന രാസവളങ്ങള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും യുക്രൈനില്‍ നിന്നാണ്. ഇവയില്‍ പ്രധാനമായും എന്‍പികെയുടെയും ജൈവവളങ്ങളുടെയും മിശ്രിതമായ പൊട്ടാസിക് ഉള്‍പ്പെടുന്നുണ്ട്. യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് മേല്‍പ്പറഞ്ഞവയുടെ ഉല്‍പാദനവും വിതരണവും സ്തംഭിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കും യുക്രൈനിലേക്കും തേയില, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ മുതലായവ വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. യുദ്ധം നീണ്ടുപോയാല്‍ ഈ സാധനങ്ങളുടെ വിതരണ ശൃംഖലയും തടസപ്പെടും.ഇത് രാജ്യത്തിന്റെ കാര്‍ഷിക ഉല്‍പാദനക്ഷമതയെയും ബാധിക്കും. രാസവളങ്ങളുടെ ലഭ്യത കുറയുന്നത് അവയുടെ വിലയില്‍ ക്രമാതീതമായ വര്‍ധനവിന് കാരണമാകുമെന്നും രുദ്രാപൂര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *