ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും; തീരുമാനം മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തില്‍

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ഉള്‍പ്പെടെയുള്ള ചെറുതോടുകള്‍ പൂർണമായും വൃത്തിയാക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.ശുചീകരണ തൊഴിലാളി ജോയിയുടെ അപകട മരണത്തിന് പിന്നാലെയാണ് തീരുമാനം. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഇറിഗേഷൻ വകുപ്പും നഗരസഭക്ക് കീഴിലെ സ്ഥലങ്ങള്‍ നഗരസഭയും ശുചിയാക്കാനാണ് തീരുമാനം. ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സബ് കളക്ടർ അധ്യക്ഷനായ സ്ഥിരം സമിതി ഉണ്ടാക്കാനും തീരുമാനമായി. നഗരസഭ, റെയില്‍വേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. ജോയിയുടെ അമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ബണ്ട് കെട്ടി വെള്ളം വറ്റിച്ച്‌ നല്‍കാമെന്ന് റെയില്‍വേ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇറിഗേഷൻ വകുപ്പുമായി ചേർന്ന് ആലോചന നടത്തിയാകും പ്രവർത്തനങ്ങള്‍. കൂടാതെ ആമയിഴഞ്ചാൻ തോടിൻ്റെ കരകളില്‍ എഐ ക്യാമറ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. എഐ ഉള്‍പ്പെടെ 50 ക്യാമറകളാകും മാലിന്യം വലിച്ചെറിയുന്നത് തടയാൻ സ്ഥാപിക്കുക. തലസ്ഥാനത്തിന്‍റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ആകെ 12 കിലോ മീറ്ററാണ് ആമയിഴഞ്ചാൻ തോടുള്ളത്. ഇതില്‍ റെയില്‍വേ ഭൂമിയിലൂടെ കടന്ന് പോകുന്നത് 117 മീറ്ററാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *