സുപ്രീംകോടതിയില്‍ നല്‍കാനുള്ള രേഖകള്‍ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്കടുത്ത്; മൂക്കിന്‍ തുമ്പത്തുണ്ടായിട്ടും പിടിക്കാന്‍ പറ്റിയില്ല; പിടികൊടുത്താല്‍ മാസങ്ങള്‍ റിമാന്‍ഡില്‍ കഴിയേണ്ടി വരുമെന്ന ആശങ്ക നടന്

കൊച്ചി: പീഡനക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം തള്ളിയ നടന്‍ സിദ്ദിഖ് 4 ദിവസം മുമ്ബ് വരെ കൊച്ചിയില്‍ ഉണ്ടായിരുന്നതായി രേഖകള്‍.മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയില്‍ തന്നെയായിരുന്നു. പൊലീസിന്റെ മൂക്കിന്‍ തുമ്ബത്ത് കൊച്ചിയില്‍ തന്നെ പ്രതി ഉണ്ടായിട്ടും എയര്‍പോര്‍ട്ടിലടക്കം ലുക്ക് ഔട്ട് നോട്ടീസ് അടിക്കുകയായിരുന്നു.സുപ്രീംകോടതിയില്‍ നല്‍കാനുള്ള രേഖകള്‍ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയില്‍ എത്തിയാണ്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ദിവസങ്ങള്‍ പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടക്കുകയാണ്.ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടന്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം, മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹര്‍ജി കഴിഞ്ഞ ദിവസം കോടതി രജിസ്റ്റര്‍ ചെയ്തിരുന്നു.അതിനിടെ, സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കള്ള സാക്ഷിയെ അതിജീവിത സൃഷ്ടിച്ചു എന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്. മസ്‌ക്കറ്റ് ഹോട്ടലില്‍ തന്റെ മുറിയിലേക്ക് എത്തിച്ച ആള്‍ എന്ന നിലയിലാണ് കള്ള സാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നത്. നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ താന്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് അതിജീവിത പരാതിയുമായി പൊലീസിനെ സമീപിച്ചത്.പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു. സുപ്രീംകോടതിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖ്. അതുവരെ ഒളിവില്‍ തുടരാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. അതിനുള്ളില്‍ പിടികൊടുത്താല്‍ മാസങ്ങള്‍ റിമാന്‍ഡില്‍ കഴിയേണ്ടി വരുമെന്ന ആശങ്കയുണ്ട് നടന്.

Sharing

Leave your comment

Your email address will not be published. Required fields are marked *