10 കോടി അടിച്ചെന്ന് അവകാശപ്പെട്ട് ലോട്ടറി ഡയറക്ടറേറ്റില്‍ നേരിട്ടെത്തിയതോടെ കുടുങ്ങി; പിന്നാലെ അന്വേഷിച്ചിറങ്ങിയ പോലീസ് സംഘം കണ്ടത് ഒറിജിനലിനെ വെല്ലുന്ന വ്യാജലോട്ടറി നിര്‍മാണം;

തിരുവനന്തപുരം: ഒറിജിനലിനെ വെല്ലുന്നത് എന്ന് കേട്ടിട്ടില്ലേ ? കഴിഞ്ഞ ദിവസം തെളിവെടുപ്പിന് പോയ പോലീസുകാർ എന്നാല്‍ ശെരിക്കും അത് കണ്ടു.വ്യാജലോട്ടറിക്കേസില്‍ പിടിയിലായ ശെല്‍വകുമാറുമായി തെളിവെടുപ്പിന് തിരുനല്‍വേലിയില്‍ എത്തിയ കേരള പൊലീസ് സംഘം ആണ് അതിവൈദഗ്ധ്യത്തോടെ സെല്‍വകുമാര്‍ തിരുനല്‍വേലിയിലെ വീട്ടില്‍ വ്യാജലോട്ടറി അച്ചടിച്ചത് കണ്ടെത്തിയത്. ഇതിനായി ഉപയോഗിച്ചിരുന്ന എല്ലാ ഉപകരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 10 കോടി രൂപ സമ്മാനം അവകാശപ്പെട്ട് വ്യാജലോട്ടറിയുമായി എത്തിയപ്പോള്‍ ആണ് സെല്‍വകുമാർ കുടുങ്ങിയതും അന്വേഷണം നടത്തിയതും.സെല്‍വകുമാറിനെ തിരുനല്‍വേലിയിലെ വീട്ടില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ് പിടിച്ചെടുത്തു. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ വ്യാജ ലോട്ടറി ഈ ലാപ്‌ടോപ്പിലാണ് ഡിസൈന്‍ ചെയ്തിരുന്നതെന്നു പൊലീസ് കണ്ടെത്തി. ഇതോടെ ഇയാള്‍ തന്നെ വ്യാജലോട്ടറി നിര്‍മിച്ച്‌ കളര്‍ പ്രിന്റ് എടുത്ത് കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് ഉറപ്പിച്ചു. പ്രിന്ററും സ്‌കാനറും പൊലീസ് പിടിച്ചെടുത്തു. ബാര്‍കോഡില്‍ ഒരു മാറ്റവും ഇല്ലാതെയാണ് വ്യാജലോട്ടറി നിര്‍മിച്ചിരുന്നത്. ലോട്ടറി അച്ചടിക്കുന്ന കടലാസുമായി സാമ്യമുള്ള കടലാസ് സംഘടിപ്പിച്ച്‌ അതിലാണു പ്രിന്റ് എടുക്കുന്നത്.

സമ്മാനത്തുക അവകാശപ്പെടാത്തതു സംബന്ധിച്ച അറിയിപ്പുകള്‍ നോക്കി അതേ നമ്ബരില്‍ ലോട്ടറി നിര്‍മിച്ച്‌ സമ്മാനത്തുക തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. തിരുനല്‍വേലയില്‍ ഫോട്ടോഷൂട്ടും കല്യാണ വര്‍ക്കുകളും ചെയ്യുന്ന സെല്‍വരാജിനെതിരെ രാംരാജിന്റെ വ്യാജ എംബ്ലം നിര്‍മിച്ചതിന് 2021ല്‍ കേസുണ്ടായിരുന്നു. ഇക്കുറി സെല്‍വകുമാര്‍ ഒറ്റയ്ക്കാണ് തട്ടിപ്പിന് ശ്രമിച്ചതെന്നു കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസ് പറഞ്ഞു.വ്യാജലോട്ടറിയുമായി ലോട്ടറി ഡയറക്ടറേറ്റിലേക്കു പോയപ്പോള്‍ സെല്‍വരാജ് സഹായത്തിനു വിളിച്ചവരും ഒന്നുമറിയാതെ തട്ടിപ്പില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍നിന്നു വരികയാണ്, ലോട്ടറിയുടെ സമ്മാനം നേടാന്‍ സഹായിക്കണമെന്നാണ് സെല്‍വരാജ് ഇവരോടു പറഞ്ഞത്. ഇവര്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ സമ്മാനം ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരും സെല്‍വകുമാറിനൊപ്പം പോകുകയായിരുന്നു. പിന്നീട് ലോട്ടറി ഡയറക്ടറേറ്റില്‍ നടന്ന വിശദ പരിശോധനയിലാണ് ടിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ക്ക് തട്ടിപ്പുമായി ബന്ധമില്ലെന്ന് കണ്ടെത്തിയെന്നു പൊലീസ് വ്യക്തമാക്കി.തമിഴ്‌നാട്ടില്‍നിന്നുള്ള സംഘങ്ങളാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജലോട്ടറി ടിക്കറ്റുകളുമായി എത്തി കേരളത്തില്‍നിന്നു പണം തട്ടുന്നത്. കുറഞ്ഞ വിലയില്‍ ബംപര്‍ സമ്മാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം അതിര്‍ത്തിപ്രദേശത്ത് വ്യാപകമായിരുന്നു. മണ്‍സൂണ്‍ ബംപറിന്റെ പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട് സ്വദേശിക്കാണെന്നും ഒന്‍പത് കോടി രൂപ നല്‍കിയാല്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് കൈമാറാമെന്ന വാഗ്ദാനവുമായി സംഘം പലരെയും സമീപിച്ചിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *