വാഹനത്തില്‍ എന്തൊക്കെ ചെയ്തു? ഇനി പിടിവീഴും, ഓരോന്നിനും 5000 രൂപവച്ച്‌ പോകും;

തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ തിങ്കളാഴ്ച മുതല്‍ കർശന നടപടി. ഒരു രൂപമാറ്റത്തിന് 5000 രൂപയാണ് പിഴ.ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിച്ചത് വിവാദമായിരുന്നു. തില്ലങ്കേരിയുടെ യാത്ര ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടി സ്വമേധയാ കേസെടുത്താണ് കർശന നടപടിയ്‌ക്ക് ഉത്തരവിട്ടത്.
മോട്ടോർ വാഹന വകുപ്പ് ആക്ഷൻ പ്ലാനുമായാണ് റോഡിലിറങ്ങുന്നത്. ആദ്യവാരം ചരക്കു വാഹനങ്ങള്‍ പിടിക്കും. പിന്നാലെ ഇരുചക്ര, നാലു ചക്ര വാഹനങ്ങള്‍, ട്രാൻസ്‌പോർട്ട്, ടൂറിസ്റ്റ് ബസുകള്‍ എന്നിവയൊക്കെ തടഞ്ഞ് രൂപമാറ്റത്തിന് പിഴയിടും. പരിശോധനാ ദൃശ്യങ്ങള്‍ പകർത്തും.

സ്‌പീഡ് ഗവർണർ വിച്ഛേദിച്ചോടുന്ന വാഹനങ്ങള്‍ തിങ്കള്‍ മുതല്‍ തടഞ്ഞിടും. സ്‌പീഡ് ഗവർണർ സജ്ജമാക്കി, പിഴയും ഈടാക്കിയിട്ടേ വിട്ടുനല്‍കൂ. ഓവർലോഡുമായി വരുന്ന വാഹനങ്ങളിലെ അധിക ലോഡിറക്കിക്കും. പിഴയും നല്‍കണം. ഓവർലോഡിനായി വാഹനത്തില്‍ ലോഡിംഗ് ഏരിയയുടെ വലിപ്പം കൂട്ടിയവർ അവ നീക്കിയിട്ടേ റോഡിലറക്കാവൂ. ഇതിന് നേരത്തേ സമയം അനുവദിച്ചിരുന്നു. വാഹന രൂപമാറ്റം വരുത്തിയവർ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന് ട്രാൻസ്‌പോ‌ട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് പറഞ്ഞു.അമിത വേഗതയ്ക്കായി എൻജിനില്‍ വരുത്തുന്ന മാറ്റം റോഡ് പരിശോധനയില്‍ കണ്ടെത്താനാകില്ല. ചിപ്പ് നിയന്ത്രിത ഇലക്‌ട്രിക്കല്‍ ഫ്യൂവല്‍ ഇൻജക്ഷൻ സിസ്റ്റമാണ് കാറുകളിലും മറ്റുമുള്ളത്. ഇതിന്റെ സോഫ്ട്‌വെയറില്‍ മാറ്റം വരുത്തുകയാണ്. ഇതിനായി പ്രത്യേക കേന്ദ്രങ്ങളുണ്ട്. നിർമ്മാണകമ്പനി അനുവദിക്കാത്ത മാറ്റം വരുത്തുമ്പോള്‍ വാഹനത്തിന്റെ പ്രവർത്തനം താളം തെറ്റും. അപകടങ്ങള്‍ സൃഷ്ടിക്കും. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ഇത്തരത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.രൂപമാറ്റം പലവിധം

  1. ഇരുചക്രവാഹനം: ഹാൻഡിലും ഗാർഡും മാറ്റും. പുകക്കുഴല്‍ തീ തുപ്പും. സെൻട്രല്‍ സ്റ്റാൻഡ് തറയില്‍ ഉരഞ്ഞ് തീപ്പൊരി വരും
  2. കാർ, ജീപ്പ്: പുറത്തേക്കു തള്ളി നില്‍ക്കുന്ന ഭീമൻ ടയറുകള്‍. തീവ്രപ്രാകാശമുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍, സൈലൻസറിലെ മാറ്റം.
  3. ട്രാവലർ, ബസ് : വയറിംഗ് സിസ്റ്റം മൊത്തം മാറ്റും. കാതടപ്പിക്കും മ്യൂസിക് സിസസ്റ്റവും കണ്ണ് ഫ്യൂസാകുന്ന ലൈറ്റുകളും
    ഓരോ രൂപമാറ്റത്തിനും 5000 രൂപ വച്ച്‌ പിഴ. ഉദാഹരണം: ബൈക്ക് സൈലൻസറിലും ടയറിലും മാറ്റമെങ്കില്‍10,000 പോകും

Sharing

Leave your comment

Your email address will not be published. Required fields are marked *