ചൂട് കൂടുന്നു; സൂര്യതാപം സംബന്ധിച്ച്‌ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി.ഏതാനും ജില്ലകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. സൂര്യതാപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി, ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്‌.സി, സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കാനും ഡി.എം.ഒ.മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ – നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും, ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെയും ദോഷമായി ബാധിക്കും. ഈ അവസ്ഥയെയാണ് സൂര്യാഘാതം എന്ന് വിളിക്കുന്നത്.
ക്രമാതീതമായി ഉയരുന്ന ശരീരതാപം, വറ്റി വരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതിനെ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം.

Sharing

Leave your comment

Your email address will not be published. Required fields are marked *