രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ചാരികളെ വരവേറ്റ് യൂറോപ്പിന്റെ പൂന്തോട്ടം,നെതര്‍ലന്‍ഡ്സിലെ ക്യൂകെന്‍ഹോഫ്
ആംസ്‌റ്റര്‍ഡാം: രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ചാരികള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് യൂറോപ്പിലെ ഏറ്റവും വലിയ പൂന്തോട്ടമായ നെതര്‍ലന്‍ഡ്സിലെ ക്യൂകെന്‍ഹോഫ്.ഗാര്‍ഡനില്‍ വിരിഞ്ഞു നിൽക്കുന്ന ലക്ഷക്കണക്കിന് ടുലിപ് പൂക്കള്‍ കാണാന്‍ നിരവധി സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകി എത്തുന്നുണ്ട്.യൂറോപ്പിന്റെ പൂന്തോട്ടമെന്നാണ് സൗത്ത് ഹോളണ്ട് പ്രവിശ്യയിലെ ലെസ്സില്‍ സ്ഥിതി ചെയ്യുന്ന ക്യൂകെന്‍ഹോഫ് അറിയപ്പെടുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ക്യൂകെന്‍ഹോഫിലെ മനോഹരമായ ടുലിപ് വസന്തം വെര്‍ച്വലായി കാണാന്‍ അവസരമൊരുക്കിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 24നാണ് ക്യൂകെന്‍ഹോഫ് വീണ്ടും സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നത്. മേയ് 15വരെയാണ് ഇവടെ ടുലിപ് ഫെസ്റ്റിവല്‍ സീസണ്‍ നടക്കുന്നത്.1950ല്‍ തുറന്ന നാള്‍ മുതല്‍ ഇതാദ്യമായാണ് ക്യൂകെന്‍ഹോഫില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ഇപ്പോള്‍ വിവിധ നിറത്തിലെ 70 ലക്ഷം ടുലിപ് പൂക്കളാണ് ക്യൂകെന്‍ഹോഫില്‍ ഉള്ളത്. 79 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ക്യൂകെന്‍ഹോഫില്‍ മാര്‍ച്ച് മുതല്‍ മേയ് വരെയാണ് ടുലിപ് പൂക്കുന്ന സീസണ്‍. ടുലിപിന് പുറമേ ഡാഫോഡില്‍, ഓര്‍ക്കിഡ്, റോസ, കാര്‍നേഷന്‍, ഐറിഷ് ലില്ലി, ഹൈസിന്ത് തുടങ്ങിയ ഇനങ്ങളും ഇവിടെ കാണാം. സാധാരണ 100 ലേറെ രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷത്തോളം പേരാണ് ക്യൂകെന്‍ഹോഫില്‍ എത്തിയിരുന്നത്.