
ആശുപത്രിയുടെ പരസ്യത്തിന് ഡോക്ടര്‍മാര്‍ വേണ്ടാ; നിര്‍ദേശം കടുപ്പിച്ച് മെഡിക്കല്‍ കൗണ്‍സില്‍
തിരുവനന്തപുരം: ഡോക്ടർമാരുടെ ചിത്രവും യോഗ്യതയുംവെച്ച് സ്വകാര്യ ആശുപത്രികള്‍ പരസ്യം നല്‍കുന്നതിനെതിരേ വീണ്ടും സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍. അഖിലേന്ത്യാ മെഡിക്കല്‍ കമ്മിഷന്റെ നിർദേശത്തെത്തുടർന്ന് ഇക്കാര്യം വീണ്ടും ഡോക്ടർമാരെയും ആശുപത്രി മാനേജ്‌മെന്റുകളെയും അറിയിക്കാൻ തീരുമാനിച്ചു.2002-ലെ ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചാല്‍ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ഡോക്ടർമാർക്കെതിരേ സംസ്ഥാന കൗണ്‍സിലിന് സ്വീകരിക്കാനാവും. എം.ബി.ബി.എസ്. മുതലുള്ള അംഗീകൃത യോഗ്യതകളെല്ലാം ഡോക്ടർമാർ മെഡിക്കല്‍ കമ്മിഷനില്‍ രജിസ്റ്റർചെയ്തിരിക്കണമെന്നും അല്ലാത്തവർക്ക് മോഡേണ്‍ മെഡിസിനില്‍ പ്രാക്ടീസ് ചെയ്യാനാവില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ നമ്ബർ, രജിസ്റ്റർചെയ്തിട്ടുള്ള യോഗ്യതകള്‍, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ പ്രാക്ടീസ് ചെയ്യുന്നസ്ഥലത്ത് പ്രദർശിപ്പിക്കണം. കൗണ്‍സിലില്‍ രജിസ്റ്റർചെയ്തിട്ടില്ലാത്തതും അംഗീകാരമില്ലാത്തതുമായ യോഗ്യതകള്‍ പ്രദർശിപ്പിച്ച് പ്രാക്ടീസ് ചെയ്യുന്നതും കുറ്റകരമാണ്. കൗണ്‍സില്‍ രജിസ്‌ട്രേഷൻ നമ്ബറും യോഗ്യതയും മരുന്നു കുറിപ്പടിയിലും സീലിലും രേഖപ്പെടുത്തിയിട്ടുണ്ടാകണം. മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ക്ലിനിക്കുകളും അതാതിടങ്ങളില്‍ സേവനമനുഷ്ടിക്കുന്ന ഡോക്ടർമാരുടെ ഒറിജിനല്‍ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ നിർദേശിച്ചിട്ടുണ്ട്.