
പ്രധാനമന്ത്രി മഹാരാഷ്‌ട്രയില്‍; ഇന്ത്യയുടെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖത്തിന്റെ തറക്കല്ലിടല്‍ ഇന്ന്; 76,000 കോടി രൂപയുടെ പദ്ധതി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാരാഷ്‌ട്രയില്‍. 76,000 കോടി രൂപ ചെലവില്‍ നിർമിക്കുന്ന പാല്‍ഘറിലെ വധ്വാൻ തുറമുഖ പദ്ധതിക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും.മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിൻടെക് ഫെസ്റ്റ് 2024-നെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന സംരംഭങ്ങളുടെ ഉദ്ഘാടനവും നടത്തും. ഐഎസ്‌ആർഒ വികസിപ്പിച്ചെടുത്ത തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് കടലില്‍ ആശയവിനിമയം മെച്ചപ്പെടുത്താനും മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുമായി വെസല്‍ കമ്മ്യൂണിക്കേഷൻ ആൻഡ് സപ്പോർട്ട് സിസ്റ്റത്തിന്റെ ദേശീയ റോള്‍ ഔട്ടും ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും.ഇന്ത്യയുടെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖങ്ങളിലൊന്നായി മാറാൻ ഒരുങ്ങുകയാണ് വധ്വാൻ തുറമുഖം. യുഎസുമായുള്ള സമുദ്രബന്ധം വർദ്ധിപ്പിക്കുന്നതില്‍ നിർണായകമാകും പുതിയ തുറമുഖം. മഹാരാഷ്‌ട്രയുടെ പുരേഗതിയില്‍ നിർണായക പങ്ക് വഹിക്കാൻ പദ്ധതിക്കാകും.മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെൻ്ററിലാകും ഗ്ലോബല്‍ ഫിൻടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കുതിപ്പ് സംബന്ധിച്ച് പ്രധാനമന്ത്രി സംസാരിക്കും. അന്തരാഷ്‌ട്ര നയരൂപകർത്താക്കളും വ്യവസായ പ്രമുഖരും ഉള്‍പ്പടെ 800 -ലധികം പേർ ഫെസ്റ്റിന്റെ ഭാഗമാകും.