
ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കി ബംഗ്ലാദേശ്; വിദേശയാത്രകള്‍ പ്രതിസന്ധിയില്‍
ധാക്ക: സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച് രാജ്യംവിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദ് ചെയ്തു.ഹസീനയുടേത് കൂടാതെ, അവരുടെ ഭരണകാലത്തെ എം.പിമാർക്ക് നല്‍കിയിരുന്ന നയതന്ത്ര പാസ്പോർട്ടുകളും റദ്ദ് ചെയ്യാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ തീരുമാനിച്ചു.വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നയതന്ത്ര ചട്ടക്കൂട് മാറ്റിയെഴുതുന്നതിന്റെ ഭാഗമായാണ് നീക്കം. ബംഗ്ലാദേശ് ആഭ്യന്തരവകുപ്പാണ് ഇക്കാര്യം തീരുമാനിച്ചത്. നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് ചില രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രകള്‍ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുണ്ട്. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ബംഗ്ലാദേശ് വിട്ട ഹസീന ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലാണ്. ഇതിന് പിന്നാലെ, ബംഗ്ലാദേശിന്റെ ഇടക്കാലഭരണാധികാരിയായി സാമ്പത്തിക നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് അധികാരത്തിലേറുകയായിരുന്നു.