ശബരിമലയിലെ പഴകിയ അരവണ ഹൈദരാബാദിലേക്ക്, കൊണ്ടുപോകുന്നത് മറ്റൊരു ഉത്പന്നമാക്കാന്‍;

പത്തനംതിട്ട: ഏലയ്ക്കയില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ ശബരിമലയിലെ 6.65 ലക്ഷം ടിന്‍ അരവണ തുലാമാസ പൂജകള്‍ക്കുശേഷം ഹൈദരാബാദിലെത്തിച്ച്‌ വളമാക്കും.1.16 കോടി രൂപ ചെലവഴിച്ച്‌ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനിയറിംഗ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് അരവണ നീക്കം ചെയ്യാന്‍ കരാറെടുത്തിരിക്കുന്നത്.രണ്ടു വര്‍ഷത്തിലധികമായി ശബരിമല മാളികപ്പുറം ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരവണ നീക്കംചെയ്യാന്‍ കഴിഞ്ഞ സെപ്തംബറില്‍ അനുമതി ലഭിച്ചെങ്കിലും നീക്കം ചെയ്തിരുന്നില്ല. സ്പെഷ്യല്‍ കമ്മിഷണര്‍ ഇടപെട്ടതോടെയാണ് അരവണ നീക്കം വേഗത്തിലാക്കുന്നത്.മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ഇനി ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. തീര്‍ത്ഥാടന കാലയളവില്‍ അരവണക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി നിര്‍മ്മിക്കുന്ന അരവണ സൂക്ഷിക്കാനും മാളികപ്പുറത്തെ ഗോഡൗണ്‍ അത്യാവശ്യമാണ്. ഈ കാര്യം കൂടി പരിഗണിച്ചാണ് നടപടി വേഗത്തിലാക്കുന്നത്.2021-22 കാലയളവിലാണ് അരവണ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കായില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് അരവണ വില്പന നടത്താതെ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് സുപ്രീംകോടതിവരെ എത്തുകയും അരവണയുടെ സാമ്പിൾ വീണ്ടും പരിശോധിക്കുകയും ചെയ്തു. അരവണയില്‍ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി.അപ്പോഴേക്കും അരവണ നിര്‍മ്മിച്ചിട്ട് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിരുന്നു. പഴകിയ അരവണ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് ശബരിമലയില്‍ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് പദ്ധതി തയ്യാറാക്കിയെങ്കിലും വനംവകുപ്പ് തടസവാദമുന്നയിച്ചു. ഇതോടെ അരവണ ശബരിമലയ്ക്ക് പുറത്തെത്തിച്ച്‌ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതമായത്.

Sharing

Leave your comment

Your email address will not be published. Required fields are marked *