എഡിഎം നവീൻ ബാബുവിന് കണ്ണീരില്‍ കുതിര്‍ന്ന വിട ചൊല്ലി ജന്മനാട്; സ്വീകരിക്കാനായി വാങ്ങിയ മാലയും ബൊക്കെയും മൃതദേഹത്തിന് ഒപ്പം വച്ച്‌ സഹപ്രവര്‍ത്തകര്‍; നെഞ്ച് നീറുന്ന വേദന ഉള്ളിലൊതുക്കി ചിതയ്ക്ക് തീ കൊളുത്തി പെണ്മക്കള്‍;

മലയാലപ്പുഴ: എഡിഎം നവീൻ ബാബുവിന് വിട നല്‍കി ജന്മനാട്. മലയാലപ്പുഴയിലേക്ക് ഒഴുകി എത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്.വീട്ടിലും കളക്ടറേറ്റിലുമായി നൂറു കണക്കിന് ആളുകളാണ് നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനായി ഒഴുകിയെത്തിയത്. മിക്കവരും കണ്ണീരടക്കാൻ ആകാതെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നതുപോലും. പത്തനംതിട്ടയിലെ സഹപ്രവർത്തകർ നവീനെ സ്വീകരിക്കാനായി വാങ്ങിയ മാലയും ബൊക്കെയും എല്ലാം മൃതദേഹത്തിന് ഒപ്പം വച്ചിരുന്നു.മക്കളും സഹോദരന്‍ അരുണ്‍ ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്കെടുത്തത്. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ അത് കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു. ബന്ധുവിനെ കെട്ടിപ്പിടിച്ച്‌ കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീര്‍ കാഴ്ച്ചയായി.രാവിലെ 11.30-നാണ് മൃതദേഹം മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടില്‍കൊണ്ടുവന്നത്. രാവിലെ മുതല്‍ കളക്ടറേറ്റില്‍ പൊതുദര്‍ശനം ഏര്‍പ്പെടുത്തിയിരുന്നു. കളക്ടറേറ്റില്‍ നടന്ന പൊതുദര്‍ശന ചടങ്ങിലേക്ക് നൂറുകണക്കിന് ആളുകളാണ് അവസാനമായി നവീനെ കാണാനെത്തിയത്. പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍, സഹപ്രവര്‍ത്തകനായിരുന്ന നവീന് കണ്ണീരോടെ വിട നല്‍കി. രാവിലെ മുതല്‍ അനുഭവപ്പെട്ട നീണ്ട തിരക്കിന് ശേഷം മൃതദേഹം അകമ്ബടിയോടെ വീട്ടിലേക്കെത്തിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കണ്ണൂരില്‍നിന്ന് മൃതദേഹം ആംബുലന്‍സില്‍ പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍, നവീന്റെ സഹോദരന്‍ അഡ്വ. കെ. പ്രവീണ്‍ ബാബു, ബന്ധുക്കള്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *