ധാക്ക : മോദിയുടെ ഭരണത്തില്‍ നിന്നും ബംഗാളിനെ മോചിപ്പിക്കാൻ മമതാ ബാനർജിയോട് ആവശ്യമുന്നയിച്ച്‌ അല്‍ഖ്വയ്ദ ബന്ധമുള്ള ബംഗ്ലാദേശ് ഭീകരൻ ജാഷിമുദ്ദീൻ റഹ്മാനി.മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നിലവിലെ ഇടക്കാല സർക്കാർ പുറത്താക്കിയതിന് ശേഷം മോചിപ്പിച്ച ഇസ്ലാമിസ്റ്റ് സംഘടനയായ അൻസറുല്ല ബംഗ്ലാ ടീമിൻ്റെ തലവനാണ് ജാഷിമുദ്ദീൻ റഹ്മാനി. ബംഗാളിന് സ്വാതന്ത്ര്യം വേണമെന്നും മോദിയുടെ ഭരണത്തില്‍ നിന്നും മോചിപ്പിക്കണമെന്നുമാണ് ജാഷിമുദ്ദീൻ റഹ്മാനി മമതാ ബാനർജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ ജാഷിമുദ്ദീൻ റഹ്മാനി നടത്തിയ ഒരു പൊതുസമ്മേളനത്തില്‍ വച്ച്‌ ഇന്ത്യക്കെതിരെ വലിയ വെല്ലുവിളികള്‍ ആയിരുന്നു നടത്തിയിരുന്നത്. ഇനി ഇസ്ലാമിക ഭരണത്തിൻ കീഴിലാക്കുമെന്നും ഡല്‍ഹിയില്‍ തങ്ങളുടെ പതാക പാറിപ്പിക്കും എന്നുമായിരുന്നു അന്ന് ജാഷിമുദ്ദീൻ റഹ്മാനി പ്രസ്താവന നടത്തിയിരുന്നത്.2013-ല്‍ ഒരു ബ്ലോഗറെ കൊലപ്പെടുത്തിയതിന് ജാഷിമുദ്ദീൻ റഹ്മാനി അഞ്ച് വർഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. മുഹമ്മദ് യൂനസിൻ്റെ കീഴില്‍ സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാർ അധികാരമേറ്റതിന് ശേഷം ഈ വർഷം ഓഗസ്റ്റിലാണ് ഇയാളെ ജയില്‍ മോചിതനാക്കിയത്. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശി ഭീകരനാണ് ജാഷിമുദ്ദീൻ റഹ്മാനി. ഇന്ത്യയിലുടനീളമുള്ള വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ പശ്ചിമ ബംഗാള്‍ വിഭജിക്കാനാണ് ഇയാള്‍ പുതുതായി ആഹ്വാനം ചെയ്തിരിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *