ഹര്‍ഭജൻ സിംഗിന്റെ കത്തിനു പിന്നാലെ അടിയന്തര യോഗം വിളിച്ച്‌ ഗവര്‍ണര്‍ ആനന്ദ ബോസ്; കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം

കൊൽക്കത്ത : ആർജി കാർ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അടിയന്തര യോഗം വിളിച്ച്‌ ബംഗാള്‍ ഗവർണർ സിവി ആനന്ദ ബോസ്.സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനായി സിബിഐ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ട്. ജനങ്ങളുടെയും പ്രതിഷേധക്കാരുടെയും ആവശ്യങ്ങളും അഭിപ്രായങ്ങളും തേടുന്നതിനായി അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും സി വി ആനന്ദ ബോസ് എക്‌സില്‍ കുറിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ഗവർണർക്കും മുഖ്യമന്ത്രിക്കും അയച്ച കത്തിന് പിന്നാലെയാണ് നടപടി.കൊല്‍ക്കത്തയില്‍ നിലനില്‍ക്കുന്ന അസ്ഥിരാവസ്ഥയില്‍ പരിഹാരം കാണണമെന്നും യുവതിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ഹർഭജൻ സിംഗ് ആവശ്യപ്പെട്ടിരുന്നു. എല്ലാവരുടെയും മനസാക്ഷിയെ പിടിച്ചു കുലുക്കിയ ബലാത്സംഗകൊലയ്‌ക്കെതിരെയുള്ള നടപടി വേഗത്തിലാക്കണമെന്നും യുവതിക്ക് നീതി ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർഭജൻ സിംഗ് മുഖ്യമന്ത്രി മമത ബാനർജിക്കും ഗവർണർ സിവി ആനന്ദ ബോസിനും കത്തയച്ചത്.’ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തണം. ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ശിക്ഷകള്‍ മാതൃകാപരമായിരിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ നീതിന്യായത്തോടുള്ള വിശ്വാസം വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ. ഇനിയൊരിക്കലും ഇത്തരത്തിലൊരു ബലാത്സംഗകൊല ഉണ്ടാവാതിരിക്കാൻ ആവശ്യമായ നടപടികള്‍ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കണം.’- ഹർഭജൻ സിംഗ് കുറിച്ചു.ഇതിനുപിന്നാലെ അടിയന്തര യോഗം വിളിച്ചതായും സംഭവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുമെന്നും അറിയിച്ചുകൊണ്ട് ഗവവർണർ മറുപടി നല്‍കി. എന്നാല്‍ കത്തില്‍ പ്രതികരിക്കാൻ മുഖ്യമന്ത്രി മമത ബാനർജി തയ്യാറായിട്ടില്ല.
ഓഗസ്റ്റ് 9-ാം തീയതിയാണ് ആർജി കാർ മെഡിക്കല്‍ കോളേജിന്റെ സെമിനാർ ഹാളില്‍ വനിതാ ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തെ തുടർന്ന് സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തു. നിലവില്‍ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *