ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ലബനനില്‍ 24 മണിക്കൂറിനിടെ 105 പേര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട് :ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 24 മണിക്കൂറിനിടെ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം. ഇസ്രയേല്‍ കരയുദ്ധത്തിനൊരുങ്ങുകയാണെന്നും ലബനൻ അതിർത്തിക്ക് സമീപം സൈനിക ഉപകരണങ്ങളും വാഹനങ്ങളുമായി സൈന്യം നിലയുറപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തലസ്ഥാനമായ ബൈറൂട്ടില്‍ ഉള്‍പ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്.
ഹിസ്ബുള്ള സെൻട്രല്‍ കൗണ്‍സില്‍ ഉപമേധാവി നബീല്‍ ഖൗകിനെ ഇസ്രയേല്‍ സേന ശനിയാഴ്ച വധിച്ചു. ഹിസ്ബുള്ള തലവൻ ഹസൻ നസ്റുള്ളയെ വധിച്ചതില്‍ രാജ്യത്തും പുറത്തും കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് മറ്റൊരു മുതിർന്ന നേതാവ് കൂടി ബൈറൂട്ടില്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്ള ബദർ വിഭാഗം കമാൻഡർ അബൂ അലി റിദയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു.
യമനില്‍ ഹൂതി ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹുദൈദ, റാസ് ഇസ നഗരങ്ങളിലെ ഊർജ നിലയങ്ങളിലും തുറമുഖങ്ങളിലും ആക്രമണമുണ്ടായി. നാല് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഇസ്രയേലിലെ ബെൻ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണം.ഗാസ മുനമ്പിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഞായറാഴ്ചയും മുപ്പതോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസയില്‍ ഒക്ടോബർ മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 41,595 പേർ കൊല്ലപ്പെടുകയും 96,251 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Sharing

Leave your comment

Your email address will not be published. Required fields are marked *