ഇസ്രയേല്‍ തരിപ്പണമാക്കിയ ഗാസയില്‍ യുദ്ധമാലിന്യം നാലു കോടി ടണ്‍; നീക്കം ചെയ്യാൻ വേണ്ടത് 15 വര്‍ഷമെന്ന് യുഎൻ

ഇസ്രായേല്‍- പലസ്തീൻ യുദ്ധത്തിന്റെ അനന്തരഫലമായി ഗാസയില്‍ കൂടികിടക്കുന്ന അവശിഷ്ടങ്ങള്‍ പൂർണമായും നീക്കുന്നതിന് ഏകദേശം 15 വർഷം വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ).അടിഞ്ഞുകൂടിയ യുദ്ധമാലിന്യം നാലു കോടി ടണ്ണോളം വരുമെന്നും ഇത് നീക്കം ചെയ്യുന്ന പ്രവർത്തനത്തിന് ഏകദേശം നാനൂറ് കോടിയോളം രൂപ ചെലവ് വരുമെന്നുമാണ് യുഎൻ കണക്കുകൂട്ടുന്നത്. ഇസ്രയേലിന്റെ ഭാഗത്തുനിന്നുമുണ്ടായ മാസങ്ങള്‍ നീണ്ട ആക്രമണത്തില്‍ തകർന്ന പലസ്തീൻ പ്രദേശത്തെ പുനർനിർമ്മിക്കുന്നതിനുള്ള വെല്ലുവിളികള്‍ കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏകദേശം 1,37,297 കെട്ടിടങ്ങളാണ് ഗാസയില്‍ തകർക്കപ്പെട്ടത്. ഗാസയിലെ മൊത്ത നിർമിതികളില്‍ പകുതിയും തകർക്കപ്പെട്ട നിലയിലാണ്. ഇത്തരത്തില്‍ രൂപപ്പെട്ടിരിക്കുന്ന അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടുന്നതിന് 600 മുതല്‍ 1200 ഏക്കറോളം ഭൂമിയായിരിക്കും വേണ്ടിവരുന്നത്. പുനരുപയോഗം ചെയ്യാൻ കഴിയുന്നവ അവശിഷ്ടങ്ങളില്‍നിന്നു വേർതിരിച്ചെടുത്തശേഷം മാത്രമേ ഇത് തീർച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ.മേയില്‍ ചേർന്ന യുഎൻ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഗാസയില്‍ തകർന്ന പാർപ്പിടങ്ങള്‍ വീണ്ടും നിർമിച്ചുനല്‍കുന്നതിന് നാലായിരം കോടിയോളം രൂപ ചെലവ് വരും. ഐക്യരാഷ്ടസഭയും പലസ്തീൻ ഭരണാധികാരികളും ജനുവരിയില്‍ കണക്കാക്കിയ തുകയുടെ ഇരട്ടിയോളമാണിത്. നാശനഷ്ടങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ കണക്കുകള്‍ ഇനിയും വ്യത്യാസപ്പെട്ടേക്കാം.

പുനർനിർമാണത്തിന് ഏറ്റവും കുറഞ്ഞത് 15 വർഷമെങ്കിലും സമയമെടുക്കും.പ്രദേശത്തു നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ഡീസലൈനേഷൻ പ്ളാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി ഇസ്രായേല്‍ ആലോചിച്ചിരുന്നുവെങ്കിലും മിക്ക പൈപ്പുകളും തകരാറിലായ സാഹചര്യത്തില്‍ ഇത് ബുദ്ധിമുട്ടാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയുധങ്ങള്‍ കിടക്കുന്നതു കാരണം ആഴ്ചയില്‍ പത്തു സ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകുന്നതായി ഗാസയിലെ സിവില്‍ ഡിഫെൻസ് ഏജൻസി പറയുന്നു.ഗാസയില്‍ തുടരെത്തുടരെയുണ്ടായ ആക്രമണങ്ങളില്‍ പ്രദേശത്തിന്റെ ഭൂപ്രകൃതി തന്നെ വ്യത്യാസപ്പെട്ടിരിക്കുകയാണ്. നിരന്ന പ്രദേശങ്ങളിലെല്ലാം കെട്ടിടാവശിഷ്ടങ്ങളും മറ്റും കുമിഞ്ഞുകൂടി കുന്നുകള്‍ രൂപപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, റോഡുകള്‍, അഴുക്കുചാലുകള്‍ തുടങ്ങി നിർണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കെല്ലാം വലിയ നാശനഷ്ടങ്ങള്‍ നേരിട്ടിട്ടുണ്ട്.ഒക്ടോബറില്‍ തെക്കൻ ഇസ്രായേലിലേക്കു ഹമാസ് അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടതോടെയാണ് ഇസ്രായേല്‍ – പലസ്തീൻ യുദ്ധം ആരംഭിച്ചത്. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 38,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. ആയിരക്കണക്കിന് ആളുകള്‍ക്കു പരുക്കേറ്റിട്ടുമുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *