Loading ...

Home Kerala

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ മഴ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. വൃഷ്ടി പ്രദേശത്ത് മഴ കനത്തതാണ് ബാണാസുര സാഗറിലെ ജലനിരപ്പ് ഉയരാന്‍ കാരണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.7 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരത്തോടും താഴ്ന്ന പ്രദേശങ്ങളോടും (കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്) ചേര്‍ന്ന് കടല്‍ പ്രക്ഷുബ്‌ദമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഈ പ്രദേശങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ 15 മുതല്‍ 19 സെക്കന്‍ഡ് വരെ നീണ്ടു നില്‍ക്കുന്ന 2.2-2.7 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും ഈ കാലയളവില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുക. വേലിയേറ്റ സമയങ്ങളില്‍ താഴ്ന്ന തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും അതുമൂലം ജലനിരപ്പുയരാനും സാധ്യതയുണ്ട്. തീരങ്ങളോട് ചേര്‍ന്നായിരിക്കും കൂടുതല്‍ അപകടസാധ്യത എന്നുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് ബോട്ടും വള്ളങ്ങളും ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറംകടല്‍/ ആഴക്കടല്‍ (open ocean) മേഖലകളില്‍ ഇതിന്റെ പ്രഭാവം താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് മുന്നറിയിപ്പില്ലാത്ത മേഖലകളില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെടുന്നതില്‍ തടസമില്ല. ഹാര്‍ബറില്‍ കെട്ടിയിടുന്ന ബോട്ടുകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കുന്നത് ബോട്ടുകള്‍/വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായകമാകും. കടലിലെയും തീരങ്ങളിലേയും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. വള്ളങ്ങള്‍/ബോട്ടുകള്‍ തീരങ്ങളില്‍ നിന്ന് കടലിലേക്ക് ഇറക്കുന്നതും തിരിച്ച്‌ കടലില്‍ നിന്ന് തീരങ്ങളിലേക്ക് കയറ്റുന്നതും ഈ സമയങ്ങളില്‍ ഒഴിവാക്കുക.

Related News