Loading ...

Home sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സതാംപ്ടണെ കീഴടക്കി ലിവര്‍പൂള്‍ തേരോട്ടം

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2019-20 സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിന്റെ തകര്‍പ്പന്‍ പ്രകടനം. എവേ പോരാട്ടത്തില്‍ സതാംപ്ടണെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ചെമ്ബട കീഴടക്കിയത്. പ്രീമിയര്‍ ലീഗ് കാലഘട്ടത്തില്‍ ലിവര്‍പൂള്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. അതേസമയം, നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍വച്ച്‌ ടോട്ടനത്തോട് 2-2 സമനില വഴങ്ങി. ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയെങ്കിലും വിഎആറിലൂടെ അത് നിഷേധിക്കപ്പെട്ടതാണ് സിറ്റിയെ സമനിലയില്‍ കുടുക്കിയത്. സതാംപ്ടണിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സാദിയോ മാനെ (45+1ാം മിനിറ്റ്), റോബര്‍ട്ടോ ഫിര്‍മിനോ (71ാം മിനിറ്റ്) എന്നിവര്‍ ലിവര്‍പൂളിനായി ഗോള്‍ നേടി. 83-ാം മിനിറ്റില്‍ പ്രതിരോധ താരം വാന്‍ഡിക്കിന്റെ ബാക്ക് പാസ് അടിച്ചകറ്റുന്നതില്‍ ഗോളി ഏഡ്രിയന്‍ പരാജയപ്പെട്ടതോടെ ലഭിച്ച പന്ത് വലയിലാക്കി ഡാനി ഇംഗ്‌സ് സതാംപ്ടണിനായി ഒരു ഗോള്‍ മടക്കി. റഹീം സ്റ്റെര്‍ലിംഗ് (20ാം മിനിറ്റ്), സെര്‍ജ്യോ അഗ്വെയ്‌റോ (35ാം മിനിറ്റ്) എന്നിവര്‍ സിറ്റിക്കായി ഗോള്‍ നേടി. എറിക് ലമേല (23ാം മിനി, ലൂക്കാസ് മൗറ (56ാം മിനിറ്റ്) എന്നിവര്‍ ടോട്ടനത്തെ ഒപ്പമെത്തിച്ചു. ടോട്ടനംഹോട്‌സപറിനെതിരായ മത്സരത്തിന്റെ 90+1ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍നിന്ന് ലഭിച്ച പന്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസ് വലയിലാക്കിയതായിരുന്നു. എന്നാല്‍, പന്ത് ഗബ്രിയേല്‍ ജീസസിനു ലഭിക്കുന്നതിനു മുന്പ് സിറ്റിയുടെ എയ്‌മെറിക് ലാപോര്‍ടെയുടെ കൈയില്‍ കൊണ്ടതായി വിഎആറിലൂടെ വിധി വന്നു. മത്സരത്തിന്റെ 66-ാം മിനിറ്റില്‍ തന്നെ പിന്‍വലിച്ച പെപ് ഗ്വാര്‍ഡിയോളയുമായി ലൈനില്‍വച്ച്‌ അഗ്വെയ്‌റോ രൂക്ഷമായ വാക്കേറ്റം നടത്തി.

Related News