Loading ...

Home National

യദ്യൂരപ്പയുടെ കാത്തിരിപ്പ് നീളുന്നു; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേന്ദ്ര കമ്മിറ്റിയുടെ അനുവാദം ലഭിച്ചില്ല

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.എസ് യദ്യൂരപ്പയുടെ കാത്തിരിപ്പ് നീളുന്നു. കേന്ദ്ര കമ്മിറ്റിയുടെ അനുവാദം ലഭിക്കാത്തതാണ് സര്‍ക്കാരുണ്ടാക്കാനുള്ള ബി.ജെ.പിയുടെ കാത്തിരിപ്പ് നീളാന്‍ കാരണം. എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷം സര്‍ക്കാര്‍ രുപീകരണത്തിലേക്കു കടന്നാല്‍ മതിയെന്ന് യദ്യൂരപ്പയ്ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. ബുധനാഴ്ച രാവിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിമയസഭാ കക്ഷി യോഗം ചേര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും എന്നായിരുന്നു ബി.ജെ.പി പ്രഖ്യപിച്ചത്. എന്നാല്‍ കര്‍ണാടകയില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ അങ്ങനെയൊരു വിജയം നേടുകയാണെങ്കില്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി സഭയില്‍ ഭൂരിപക്ഷം തെളിയിച്ച ശേഷമേ മുംബൈയിലുള്ള വിമതര്‍ ബെംഗളൂരുവിലേയ്ക്ക് എത്താന്‍ സാധ്യതയുള്ളു.
സിദ്ധരാമയ്യയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പകുതി പേരെങ്കിലും വിമതപക്ഷത്തുണ്ട്. ഇവര്‍ ബെംഗളൂരുവില്‍ എത്തിയാല്‍ സര്‍ക്കാറിന് പ്രതികൂലമായി നില്‍ക്കുമോ എന്ന ഭയം ബി.ജെ.പിയ്ക്ക് ഇപ്പോഴുമുണ്ട്.
രാജിവെച്ച എം.എല്‍.എമാരെ അയോഗ്യരാക്കുന്നതില്‍ സ്പീക്കറുടെ തീരുമാനവും വരുംദിവസങ്ങളില്‍ ഉണ്ടാവും. വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കാനും കോണ്‍ഗ്രസ് ശിപാര്‍ശ നല്‍കി. സര്‍ക്കാര്‍ വീണെങ്കിലും ഉപതിരഞ്ഞെടുപ്പ് വരെ സഖ്യം തുടരാനാണ് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും തീരുമാനം. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News