Loading ...

Home Kerala

ജില്ലയെ നിപ വിമുക്തമായി പ്രഖ്യാപിച്ച്‌ ആരോഗ്യമന്ത്രി; നിപബാധിതന്‍ ആശുപത്രി വിട്ടു

കൊച്ചി: കേരളത്തില്‍ രണ്ടാംവട്ടം നിപ കണ്ടെത്തിയ എറണാകുളം ജില്ലയെ നിപ വിമുക്തമായി പ്രഖ്യാപിച്ച്‌ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ സ്ഥിരീകരിച്ച യുവാവ് രോഗമുക്തി നേടി ആശുപത്രി വിടുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. 54 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് പറവൂര്‍ സ്വദേശിയായ യുവാവ് ഇന്ന് രാവിലെ ആശുപത്രി വിട്ടത്. യുവാവ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസ്റ്റര്‍ മെഡിസിറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യമന്ത്രിയ്ക്ക് പുറമേ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തു പിടിച്ചതിന്റെ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. രണ്ട് തവണയാണ് നിപ മൂലം സംസ്ഥാനം ഉത്കണ്ഠയിലായത്. എന്നാല്‍, സര്‍ക്കാര്‍ സംവിധാനത്തിന്റെ പിന്തുണയില്‍ സ്വകാര്യമേഖലയുമായി സഹകരിച്ച്‌ ആവിഷ്‌കരിച്ച പ്രതിരോധനടപടികള്‍ ഫലം കണ്ടു. ലോകത്തിന്റെ തന്നെ പ്രശംസയ്ക്കും കേരളത്തിന്റെ ആരോഗ്യസംവിധാനം ഇതോടെ അര്‍ഹമായി -മന്ത്രി ചൂണ്ടിക്കാട്ടി.

നിപ വൈറസ് പകരാതിരിക്കാന്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും മുന്‍ കരുതലും ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. നിപ വൈറസിനെതിരെ പൊരുതാന്‍ യുദ്ധ സന്നാഹത്തിലായിരുന്നു ആരോഗ്യവകുപ്പ്. നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. ഇവരില്‍ 17 പേരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 58 പേരുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു. നിപ പ്രതിരോധ യജ്ഞത്തില്‍ പങ്കാളികളായ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരെയും ജീവനക്കാരെയും ആരോഗ്യവകുപ്പ് , മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അനുമോദിച്ചു.


 
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച പ്രതിദിനം പ്രതിരോധം ക്യാമ്ബയിന്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിനിടെ പകര്‍ച്ചവ്യാധിയില്‍ കുറവ് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്‍ വഴി ആരോഗ്യ രംഗത്ത് വലിയ മാറ്റം തന്നെ കൈവരിക്കാന്‍ സാധിച്ചു. ക്യാന്‍സര്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ക്യാന്‍സര്‍ രജിസ്ട്രി , ഗവ. സ്ഥാപനങ്ങളില്‍ സ്‌ട്രോക്ക് യൂണിറ്റ് , ട്രോമ കെയര്‍ പ്രോജക്‌ട് എന്നിവ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മാസം ആദ്യവാരത്തോടെ 100 ലൈഫ് സേവിങ് ആംബുലന്‍സുകള്‍ നിരത്തിലിറങ്ങും. ഒക്ടോബര്‍ മാസത്തോടെ 315 ആംബുലന്‍സുകളും നിരത്തിലിറങ്ങും.

എയിംസ് മാതൃകയില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ ടോട്ടല്‍ ട്രോമാകെയര്‍ ആരംഭിക്കും. കൂടാതെ ബയോ സേഫ്റ്റി ലെവല്‍ 3 ലാബുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് ലാബ് ആരംഭിക്കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് അനുവാദം നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ ലാബിനെ കൂടുതല്‍ ശക്തപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Related News