Loading ...

Home National

ഷാങ്ഹായി ഉച്ചകോടിക്കായി പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് തിരിച്ചു

ന്യൂദല്‍ഹി : രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലേക്ക് തിരിച്ചു. പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍- ഇറാന്‍ പാത വഴിയാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്കു പോയത്. ഷാങ്ഹായ് സഹകരണ സംഘടനയില്‍ അംഗമായ ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ബലാകോട്ട് ഇന്ത്യന്‍ വ്യോമസേന തിരിച്ചടിച്ചതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നു. പാക്കിസ്ഥാന് മുകളിലൂടെ പറക്കാന്‍ മോദിക്ക് കഴിഞ്ഞ ദിവസം ഔദ്യോഗിക വൃത്തങ്ങള്‍ അനുമതി നല്‍കിയെങ്കിലും അവസാന നിമിഷം അതുവഴിയുള്ള യാത്ര വേണ്ടെന്നുവെയ്ക്കുകയായിരുന്നു. സാമ്ബത്തിക സഹകരണം, ആഗോള സുരക്ഷ സാഹചര്യങ്ങള്‍ തുടങ്ങി തുടങ്ങിയ വിഷയങ്ങളാണ് ഷാങ്ഹായ് ഉച്ചകോടിയില്‍ ചര്‍ച്ചയാവുക. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. ചൈന, ഖസാക്കിസ്ഥാന്‍, റഷ്യ, താജ്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി 2001 ലാണ് ഷാങ്ഹായി സംഘടന ആരംഭിക്കുന്നത്. 2017 ലാണ് ഇന്ത്യയും പാകിസ്ഥാനും ഇതിലെ അംഗങ്ങളാകുന്നത്.

Related News