Loading ...

Home Gulf

സൗദിയിലെ വിമാനത്താവളത്തില്‍ ഹൂതി വിമതരുടെ ആക്രമണം; 26 പേര്‍ക്ക് പരിക്ക്‌

റിയാദ്: ഇറാന്‍ അനുകൂലികളായ ഹൂതി വിമതര്‍ സൗദിയുടെ തെക്ക് ഭാഗത്തുള്ള അബഹ എയര്‍പോര്‍ട്ടിന്റെ അറൈവല്‍ ടെര്‍മിനലില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ഇന്ത്യ, യെമന്‍, സൗദി രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളും സൗദിയില്‍ നിന്നുള്ള രണ്ട് കുട്ടികളും പരുക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. മിസൈല്‍ വീണ് വിമാനത്താവളത്തിന് ചില കേടുപാടുകള്‍ സംഭവിച്ചതായി സഖ്യ സേന വക്താവ് കേണല്‍ ജനറല്‍ തുര്‍ക്കി മാലിക്കി വ്യക്തമാക്കി. ഹൂതികള്‍ വിട്ട മിസൈല്‍ ഏത് താരത്തിലുള്ളതാണെന്ന് സുരക്ഷാ വിഭാഗം പരിശോധിച്ചുവരികയാണ്. അതേസമയം, അബഹ ലക്ഷ്യമാക്കി വിട്ടത് ക്രൂസ് മിസൈലാണെന്നും തങ്ങള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഹൂതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സാധാരണ പൗരന്മാരെ ലക്ഷ്യമാക്കി അക്രമം അഴിച്ചുവിടുന്ന ഹൂതികളുടെ ഈ നടപടി കടുത്ത യുദ്ധ കുറ്റമായി കരുതപ്പെടും. ഹൂതികള്‍ക്ക് പുതിയ തരം ആയുധങ്ങള്‍ ഇറാന്‍ നല്‍കുന്നുവെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദപ്രവര്‍ത്തനത്തിന് ഇറാന്‍ നേതൃത്വം വഹിക്കുന്നുവെന്നതിനും ശക്തമായ തെളിവാണ് ഈ അക്രമമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ വളരെ പ്രധാനമാണ്. ഹൂതികളുടെ ഈ കിരാതമായ നടപടിക്കെതിരെ ശക്തമായ പ്രതികരണം ഉടന്‍ ഉണ്ടാവുമെന്ന് സഖ്യ സേന വക്താവ് പറഞ്ഞു.

Related News