Loading ...

Home National

ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും ചലച്ചിത്രകാരനും നാടകകൃത്തുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ബംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. 1974ല്‍ പദ്മശ്രീയും 1992ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന അതിപ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹം രചിച്ചു. ഇതിനിടെ ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കര്‍ണാടിന് കഴിഞ്ഞു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറും ഫുള്‍ബ്രൈറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. 1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനനം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്ബത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി. പൊതു ചര്‍ച്ചകളിലും സാഹിത്യോത്സവ വേദികളിലും കര്‍ണാട് സജീവമായി പങ്കെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ രാജ്യത്തുണ്ടായ അക്രമങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. ഗൗരി ലങ്കേഷ്, എം.എം.കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച്‌ നടന്ന ബെംഗളൂരുവില്‍ നടന്ന സമര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Related News