Loading ...

Home National

"കൈ' വിടുന്നു

ന്യൂഡല്‍ഹി
തെലങ്കാനയില്‍ കോണ്‍ഗ്രസ‌് നിയമസഭാ കക്ഷി കൂട്ടത്തോടെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)യില്‍ ലയിച്ചു. കോണ്‍ഗ്രസിന്റെ ആകെയുള്ള 18 ‌എ‌ംഎല്‍എമാരില്‍ 12 പേര്‍ സ‌്പീക്കര്‍ പി ശ്രീനിവാസ‌് റെഡ്ഡിയെ കണ്ട‌് ടിആര്‍എസില്‍ ലയിക്കാന്‍ അനുമതി തേടി. കോണ്‍ഗ്രസ‌് നിയമസഭാ കക്ഷിയുടെ പേരിലാണ‌് കത്ത‌് നല്‍കിയത‌്.

മൂന്നില്‍ രണ്ട‌് എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഏതെങ്കിലുമൊരു പാര്‍ടിയുടെ നിയമസഭാ കക്ഷിക്ക‌് മറ്റൊരു കക്ഷിയില്‍ ലയിക്കാം. പിസിസി അധ്യക്ഷനായ ഉത്തംകുമാര്‍ റെഡ്ഡി ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ നല്‍ഗൊണ്ടയില്‍നിന്ന‌് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എംഎല്‍എസ്ഥാനം രാജിവച്ചതോടെയാണ് കോണ്‍​ഗ്രസിന്റെ അം​ഗബലം 18 ആയത്. ഉത്തംകുമാറിന്റെ രാജി സ്വീകരിക്കപ്പെട്ടതിന‌് തൊട്ടുപിന്നാലെയാണ് കൂട്ടത്തോടെയുള്ള കൂറുമാറ്റമുണ്ടായത്. ഇതോടെ മുഖ്യപ്രതിപക്ഷമെന്ന സ്ഥാനം കോണ്‍​ഗ്രസിന് നഷ്ടമായി.
തെലങ്കാനയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ‌് കൗണ്‍സിലില്‍ ആകെയുള്ള നാല‌് കോണ്‍ഗ്രസ‌് കൗണ്‍സിലര്‍മാരില്‍ മൂന്നുപേരും നേരത്തെതന്നെ ടിആര്‍എസില്‍ ലയിച്ചിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ് തെലങ്കാന സംസ്ഥാനഘടകത്തിലെ ആഭ്യന്തരപ്രശ‌്നം ആളിക്കത്തിച്ചത്. ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുമ്ബ‌് തെലുങ്കാനയിലെ നിരവധി കോണ്‍ഗ്രസ‌് നേതാക്കള്‍ ബിജെപിയിലേക്ക‌് ചേക്കേറിയിരുന്നു. ഇതിന‌് പിന്നാലെയാണ‌് ഇപ്പോള്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസിലേക്ക‌് പോകുന്നത‌്.

ഹരിയാനയില്‍ തമ്മിലടിച്ച്‌ പിരിഞ്ഞു


ഹരിയാനയില്‍ ലോക‌്സഭാ തെരഞ്ഞെടുപ്പ‌ു പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ‌് നേതൃയോ​ഗം തമ്മിലടിച്ച്‌ പിരിഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാംനബി ആസാദിന്റെ സാന്നിധ്യത്തില്‍ നേതാക്കള്‍ ഗ്രൂപ്പുതിരിഞ്ഞ‌് ഏറ്റുമുട്ടി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ പക്ഷവും പിസിസി പ്രസിഡന്റ‌് അശോക‌് തന്‍വര്‍ പക്ഷവുമാണ‌് ഏറ്റുമുട്ടിയത‌്. അഞ്ചുവര്‍ഷമായി പിസിസി പ്രസിഡന്റ‌് സ്ഥാനത്ത‌് തുടരുന്ന തന്‍വറാണ‌് തെരഞ്ഞെടുപ്പ‌് തോല്‍വിക്ക‌് ഉത്തരവാദിയെന്ന‌് ഹൂഡ പക്ഷം ആരോപിച്ചു. ഹൂഡ പക്ഷത്തിന്റെ മക്കള്‍രാഷ്ട്രീയവും ജാതിരാഷ്ട്രീയവുമാണ‌് തിരിച്ചടിക്ക് കാരണമെന്ന് മറുപക്ഷം ആരോപിച്ചു. വിശദമായ അജന്‍ഡയടക്കം തയ്യാറാക്കി യോഗത്തിനെത്തിയ ഗുലാംനബി നേതാക്കളുടെ തമ്മിലടി കണ്ട‌് അമ്ബരന്നു. ഹൂഡ പക്ഷത്തിന്റെ ആക്രമണത്തെതുടര്‍ന്ന‌് തന്‍വര്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയി.

പഞ്ചാബില്‍ പോര്‍വിളിച്ച‌് ക്യാപ‌്റ്റനും സിദ്ദുവും

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ‌്ജ്യോത‌്സിങ‌് സിദ്ദുവുമായുള്ള ചേരിപ്പോര‌് രൂക്ഷമായി. മുഖ്യമന്ത്രി വിളിച്ച മന്ത്രിസഭാ യോഗം സിദ്ദു ബഹിഷ‌്കരിച്ചു. തെരഞ്ഞെടുപ്പ‌് തോല്‍വിക്ക‌് തന്നെ കുറ്റക്കാരനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ‌്കരണം. മന്ത്രിസഭ ചേരുമ്ബോള്‍ വീട്ടില്‍ വാര്‍ത്താസമ്മേളനം വിളിച്ച സിദ്ദു മുഖ്യമന്ത്രി തന്നെ ഒറ്റതിരിഞ്ഞ‌് കുറ്റപ്പെടുത്തുകയാണെന്ന‌് ആരോപിച്ചു. പരസ്യമായി വിശ്വാസക്കുറവ‌് പ്രകടിപ്പിച്ച സാഹചര്യത്തില്‍ താന്‍ എന്തി‌ന‌് തൊട്ടടുത്ത‌് പോയി ഇരിക്കണം-- സിദ്ദു ചോദിച്ചു.
സിദ്ദു ക്യാബിനറ്റ‌് ബഹിഷ‌്കരിച്ചതിന‌ു പിന്നാലെ മന്ത്രിമാരുടെ വകുപ്പില്‍ മാറ്റം വരുത്തി. സിദ്ദുവില്‍ നിന്ന‌് തദ്ദേശസ്ഥാപനവകുപ്പ‌് എടുത്തുമാറ്റി. ഊര്‍ജ വകുപ്പ‌് നല്‍കി.

രാജസ്ഥാനില്‍ മുഖ്യമന്ത്രിക്കെതിരെ നീക്കം


രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക‌് ഗെലോട്ടിനെതിരെ പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ‌് പക്ഷം പരസ്യമായി രംഗത്ത‌്. മകന്‍ വൈഭവ‌് ഗെലോട്ടിന്റെ തോല്‍വിക്ക‌് ഉത്തരവാദി പൈലറ്റാണെന്ന‌് അശോക‌് ഗെലോട്ട‌് ആരോപിച്ചിരുന്നു.
ഇതിന‌ു പിന്നാലെയാണ‌് ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്ത‌ുനിന്ന‌് നീക്കണമെന്ന ആവശ്യം പൈലറ്റ‌് പക്ഷം ശക്തിപ്പെടുത്തിയത‌്.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗെലോട്ട‌് സ്ഥാനമൊഴിയണമെന്ന് എംഎല്‍എയായ പൃഥ്വിരാജ‌് മീണ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ കൊഴിഞ്ഞുപോക്ക്


മഹാരാഷ്ട്രയില്‍ പ്രതിപക്ഷനേതാവായിരുന്ന രാധാകൃഷ‌്ണ വീഖെ പാട്ടീലും മുതിര്‍ന്ന നേതാവ‌് അബ്ദുള്‍ സത്താറും കോണ്‍ഗ്രസ‌് വിട്ടിരുന്നു. കൂടുതല്‍ എംഎല്‍എമാര്‍ വൈകാതെ കോണ്‍ഗ്രസ‌് വിടും.
പത്തുപേര്‍ ഇതിനോടകം വിമതനീക്കം ശക്തമാക്കിയിട്ടുണ്ട്.

Related News