Loading ...

Home cinema

ടി.പി. മാധവന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ല

ന്യൂഡൽഹി ∙ ഹരിദ്വാറിലെ ആശുപത്രിയിൽ കഴിയുന്ന സിനിമാ നടൻ ടി.പി. മാധവന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയില്ല. തീവ്രപരിചരണ വിഭാഗത്തിലുള്ള മാധവനെ ഇന്നലെ സിടി സ്കാനിങ്ങിനു വിധേയനാക്കി. അദ്ദേഹത്തിന്റെ തലച്ചോറിൽ നേരിയ തോതിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നു ഡോക്ടർമാർ വ്യക്തമാക്കി.ശരീരത്തിന്റെ ഇടതുവശം തളർന്നു കിടക്കുന്ന മാധവൻ ക്ഷീണിതനാണെന്ന് അദ്ദേഹത്തോടൊപ്പമുള്ള ഹരിദ്വാർ അയ്യപ്പക്ഷേത്രം പൂജാരി വിഷ്ണു നമ്പൂതിരി പറഞ്ഞു. മാധവന്റെ ബന്ധുക്കൾ ഹരിദ്വാറിലെത്തിയിട്ടില്ല. വിഷ്ണു നമ്പൂതിരിയും മലയാളി സംഘടനാ പ്രവർത്തകരുമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. മാധവൻ സംസാരിക്കുന്നുണ്ടെങ്കിലും വാക്കുകൾക്കു വ്യക്തതയില്ല. ബന്ധുക്കളിൽ ചിലരുമായി അദ്ദേഹം ഇന്നലെ അൽപനേരം ഫോണിൽ സംസാരിച്ചു.

നിലവിലെ അവസ്ഥയിൽ മാധവനെ കേരളത്തിലേക്കു മാറ്റുക ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹത്തിന് അത്രയും ദൂരം യാത്ര ചെയ്യാനാവില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഏതാനും ദിവസം കൂടി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരിക്കും. താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇന്നസെന്റ് വിഷ്ണു നമ്പൂതിരിയെ ഫോണിൽ വിളിച്ച് മാധവന്റെ ആരോഗ്യസ്ഥിതി ആരാഞ്ഞു. സംഘടനയുടെ എല്ലാവിധ സഹായങ്ങളും ഇന്നസെന്റ് വാഗ്ദാനം ചെയ്തു. നടൻമാരായ ജയറാം, ഇടവേള ബാബു എന്നിവരും വിവരങ്ങൾ തിരക്കി വിളിച്ചു.

Related News