Loading ...

Home National

ഉറഞ്ഞുതുള്ളി ഫോനി; ഒഡീഷാ തീരത്ത് ആഞ്ഞടിക്കുന്നു; 6 മരണം; മരങ്ങള്‍ കടപുഴകി വീണു; റെയില്‍, വ്യോമ ഗതാഗത സര്‍വീസുകള്‍ റദ്ദാക്കി

ഭുവനേശ്വര്‍: ( 03.05.2019) ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഫോനി ആഞ്ഞടിക്കുന്നു. പുരിയില്‍ ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. മരം കടപുഴകി വീണതിനെ തുടര്‍ന്നാണ് പുരിയില്‍ ആറുപേര്‍ മരിച്ചത്.

200 മുതല്‍ 245 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഒഡീഷയിലെ പുരി തീരത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ കാറ്റുവീശിത്തുടങ്ങിയതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ന്ന് കാറ്റിന്റെ തീവ്രത 175 കിലോമീറ്ററിലേക്ക് കുറയുകയായിരുന്നു. കരതൊട്ടശേഷം തീവ്രത കുറഞ്ഞ് ഒഡീഷ തീരത്തുനിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങും.

ഒഡീഷാ തീരം തൊട്ട ഫോനി 200 കിലോമീറ്റര്‍ വേഗതയില്‍ പുരി നഗരത്തിന് സമീപം ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലാണ് ആഞ്ഞടിച്ചത്. ഒഡീഷ തീരത്ത് കടല്‍ അതീവ പ്രഷുബ്ധമായിട്ടുണ്ട്. വൈദ്യുതിബന്ധം താറുമാറായി. ഇതോടെ ഒഡീഷയിലെ ഒമ്ബത് ജില്ലകള്‍ക്കു പുറമേ ആന്ധ്രാപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ 10 ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഫോനി കനത്ത നാശം വിതയ്ക്കുമെന്ന ഐ.എം.ഡി മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാപ്രവര്‍നത്തിനായി ദേശീയ - സംസ്ഥാന ദുരന്തനിവാരണ സേനയുടെ 28 സംഘങ്ങള്‍ രംഗത്തുണ്ട്.

ഒഡീഷ തീരത്ത് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെ ദുസഹമാക്കുകയാണ്. 15 ജില്ലകളിലായി 12 ലക്ഷം പേരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 900 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയ്ഗഢ്, കട്ടക്, ധെന്‍കനല്‍, ജഗത് സംഗ്പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ ജില്ലകളിലെ 10,000 ഗ്രാമങ്ങളിലും 54 നഗരങ്ങളിലും ഫോനി വീശിയടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രത്യേക അറിയിപ്പുണ്ടാകുന്നതുവരെ ഒഡീഷാ തീരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കര - നാവിക - വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിരിക്കുകയാണ്. ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും ടൂറിസ്റ്റുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ആന്ധ്രാ തീരത്ത് നാവിക സേനയുടെ നേതൃത്വത്തില്‍ പ്രത്യേക കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്.

ഫോനിയുടെ പശ്ചാത്തലത്തില്‍ റെയില്‍, വ്യോമ ഗതാഗത സര്‍വീസുകള്‍ റദ്ദാക്കി. വ്യാഴാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍ വരെ ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളം, കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളം എന്നിവ അടച്ചിട്ടിരിക്കുകയാണ്. പാട്‌ന - എറണാകുളം, കൊച്ചുവേളി - ഗുവഹാത്തി, തിരുവനന്തപുരം - സില്‍ച്ചാര്‍ എക്‌സ് പ്രസുകള്‍ ഉള്‍പ്പെടെ 223 റെയില്‍ സര്‍വീസുകള്‍ റദ്ദാക്കി. ഇതില്‍ 83 എണ്ണം പാസഞ്ചര്‍ സര്‍വീസുകളാണ്.

ഒഡീഷയില്‍ നാശം വിതച്ചു കൊണ്ടിരിക്കുന്ന ഫോനിയുടെ ദിശ 100 കിലോമീറ്റര്‍ വേഗതയില്‍ ബംഗാള്‍ തീരത്തേക്കും അവിടെ നിന്നും ബംഗ്ലാദേശിലേക്കും നീങ്ങും. ബംഗാളില്‍ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഭീതിയുടെ മുള്‍മുനയിലാണ്. ആന്ധ്രാതീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജയനഗരം, വിശാഖപട്ടണം, ശ്രീകാകുളം എന്നിവിടങ്ങളില്‍ ഫോനിയുടെ പ്രഭാവം അനുഭവപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കടല്‍ ക്ഷോഭത്തിനു പുറമേ ആന്ധ്രാ, ബംഗാള്‍ തീരങ്ങളില്‍ കനത്ത മഴയും ഉണ്ട്.

1999ലെ അതിഭീകരമായ ചുഴലിക്കാറ്റിനുശേഷം ഒഡീഷ തീരം കാണുന്ന ശക്തമായ ചുഴലിക്കാറ്റാണ് ഫോനി. ഒഡീഷയില്‍ അന്ന് കനത്ത ആഘാതം സൃഷ്ടിച്ച ചുഴലിക്കാറ്റില്‍ 10,000 ലേറെ പേരുടെ ജീവനാണ് പൊലിഞ്ഞത്. 20 വര്‍ഷങ്ങള്‍ക്കു ശേഷം എത്തിയിരിക്കുന്ന ഫോനി വിതച്ച ഭയത്തിന്റെ മുള്‍മുനയില്‍ ശ്വാസമടക്കി നില്‍ക്കുകയാണ് ഒഡീഷ.

Related News