Loading ...

Home Europe

ചരിത്രമായി യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം

വിയന്ന∙ ചരിത്രമായി വിയന്നയിലെ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകകള്‍. മലങ്കര മണ്ണില്‍ സഭയെ സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും പാതയില്‍ വിശ്വാസത്തില്‍ അടിയുറപ്പിക്കുവാന്‍ അന്ത്യോക്യായില്‍ നിന്നും എഴുന്നള്ളിവന്നു കോതമംഗലം മാര്‍ തോമന്‍ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളാണ് ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പാതയില്‍ സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയും, സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് സമൂഹവും സംയുകതമായി ആഘോഷിച്ചത്. ഇതോടെ രണ്ട് ഇടവകകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന സമൂഹം ഏകസ്ഥ കൂട്ടായ്മയായി.
ormaperunnal1
ഓക്ടോബര്‍ 2, 3, 4 തിയതികളിലാണ് ആഘോഷം നടന്നത്. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മദ്ധ്യ യൂറോപ്പ് ഭദ്രാസന മെത്രാപ്പോലിത്തായും മുളന്തുരുത്തി എം. എസ്. ഒ. റ്റി. സെമിനാരി റെസിഡന്റ് മെത്രാപ്പോലിത്തായുമായ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു. ഓക്ടോബര്‍ 2, 3 (വെള്ളി, ശനി) തിയതികളില്‍ ഫ്‌ളോറിഡ്‌സ്‌ഡോര്‍ഫിലെ സെന്റ് ബേസില്‍ ഇടവകയിലും നാലാം തിയതി ഞായറാഴ്ച ലൈന്‍സര്‍സ്ടാസയിലെ സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദൈവാലയത്തിലുമായാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.രണ്ട് ഇടവകകളായിരുന്ന സുറിയാനി സമൂഹം ഒരുമിച്ച് ചേര്‍ന്ന് കൊണ്ടാടിയ പെരുനാള്‍ ഏറെ അര്‍ത്ഥ പൂര്‍ണ്ണവും, സമാധാനത്തിന്റെയും, ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും വേദിയായി സമൂഹങ്ങള്‍ രൂപാന്തരപ്പെട്ടതില്‍ ദൈവത്തിന് കൃതജ്ഞ്ത അര്‍പ്പിക്കുന്നതായി അനുഗ്രഹ പ്രഭാഷണത്തില്‍ തെയോഫിലോസ് തിരുമേനി ഓര്‍മ്മിച്ചു. മൂന്നാം തിയതി സെന്റ് ബേസില്‍ ഇടവകയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുശേഷം ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥന നിര്‍ഭരമായി. യല്‍ദോ ബാവായുടെ കബറിടത്തിന്റെ ഛായ ചിത്രം സെന്റ് മേരീസ് ദൈവാലയത്തിലേക്ക് കൊണ്ട് വരികയും ഇടവക മെത്രാപ്പോലീത്തായാല്‍ പരി. യല്‍ദോ ബാവായുടെ നാമത്തില്‍ ഒരു ബലിപീഠം കൂദാശ ചെയ്ത് സമര്‍പ്പിക്കുകയും ചെയ്തു.സുറിയാനി പാരമ്പര്യത്തില്‍ നിലനില്‍ക്കുന്ന മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെയും, വിശ്വാസ കൂട്ടായ്മയുടെയും ചരിത്ര നിമിഷങ്ങളായി തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ മാറി. നിറഞ്ഞ മനസ്സോടും ആത്മനിറവോടും കൂടി വിശ്വാസികള്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. ദൈവാലയം മുഴുവന്‍ നിറഞ്ഞുനിന്ന വിശ്വാസസമൂഹമായി അര്‍പ്പിച്ച വി. ബലി ഇടവകയിലെ ഓരോ വ്യക്തികളുടേയും ഹൃദയം നിറഞ്ഞ നന്ദി സമര്‍പ്പണം കൂടെയായി. കുര്‍ബാനയ്ക്ക് ശേഷം തെയോഫിലോസ് തിരുമേനി സന്ദേശം നല്‍കുകയും, പരി. ബാവയുടെ നാമത്തില്‍ സ്ഥാപിതമായ ത്രോണോസില്‍ ധൂപപ്രാര്‍ത്ഥനയും, പ്രത്യേകമായ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടത്തി.അതേസമയം പുതിയ അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന സൺഡേ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന ഗീതങ്ങള്‍ പാടുകയും ചെയ്തു. ഇനി മുതല്‍ എല്ലാ മാസങ്ങളിലേയും നാലാമത്തെ ഞായറാഴ്ച പരി. ബാവയോടുള്ള പ്രത്യേകമായ മദ്ധ്യസ്ഥപ്രാര്‍ത്ഥന ഇടവക ദൈവാലയത്തില്‍ ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. ജോഷി വെട്ടിക്കാട്ട് അറിയിച്ചു.വിജിലന്‍സ്, റെയില്‍വെ ഡി.ഐ.ജിയും രാഷ്ട്രപതിയില്‍ നിന്നും വിശിഷ്ട സേവനത്തിനുള്ള സേവാമെഡല്‍, ഉപരാഷ്ട്രപതിയില്‍ നിന്നും സി.എന്‍.എന്‍, ഐ.ബി.എന്‍. സംഘടിപ്പിച്ച ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച വിജയന്‍ ഐ.പി.എസ് ആശംസകള്‍ അറിയിച്ച് സംസാരിച്ചു. മതവിശ്വാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായകപങ്കു വഹിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം കര്‍മ്മ മണ്ഡലങ്ങളില്‍ വിശ്വസ്തയും ആത്മാര്‍ത്ഥയും കൈവിടരുതെന്ന് ഓര്‍മ്മപ്പെടുത്തി. ഇടവകയ്ക്ക് വേണ്ടി കമാണ്ടര്‍ ജോര്‍ജ്ജ് പടിക്കകുടി വിജയന്‍ ഐ.പി.എസിന് നന്ദി പ്രകാശിപ്പിച്ചു. സെന്റ് മേരീസ് ദൈവാലയ സെക്രട്ടറി ജോളി തുരുത്തുമ്മേല്‍, ട്രസ്റ്റി സോജ ചേലപ്പുറത്ത്, യാക്കോബ് പടിക്കക്കുടി, ജോണ്‍സണ്‍ ചേലപ്പുറത്ത്, അവറാച്ചന്‍ കരിപ്പക്കാട്ട്, മോന്‍സി ഇയത്തുംകളത്തില്‍ എന്നിവര്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ ഏവര്‍ക്കും നന്ദി പ്രകശിപ്പിച്ചു.

ജോബി ആന്റണി


Related News