Loading ...

Home Kerala

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ വ്യാപക സംഘര്‍ഷം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് ശേഷിക്ക്െ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘര്‍ഷം. തിരുവനന്തപുരത്ത് യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ റോഡ് ഷോ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തരൂരിനു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി റോഡ് ഷോയ്ക്ക് എത്തിയിരുന്നു. ശശി തരൂരും ആന്റണിയും ഒരുമിച്ചായിരുന്നു ഷോയില്‍ പങ്കെടുത്തിരുന്നത്. വേളിയില്‍വെച്ച്‌ ആന്റണിയുടെ റോഡ് ഷോ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. അര മണിക്കൂറിനു ശേഷമാണ് ഷോ പുനഃരാരംഭിച്ചത്. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരനുഭവമായിരുന്നെന്നും ഇങ്ങനെ ഉള്ള സ്ഥലത്ത് എങ്ങനെ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും ആന്റണി പ്രതികരിച്ചു. കഴക്കൂട്ടത്ത് എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ വാഹനത്തിനു നേരെ ചെരിപ്പേറുണ്ടായെന്ന് ബി ജെ പി ആരോപിച്ചു. പത്തനംതിട്ടയില്‍ സി പി എം - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. സംഭവത്തില്‍ പോലീസുകാരന് പരിക്കേറ്റതായാണ് സൂചന. കോട്ടയം കാഞ്ഞിരപ്പള്ളിയിലും നേരിയ സംഘര്‍ഷമുണ്ടായി. ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ റോഡ് ഷോ കാഞ്ഞിരപ്പള്ളിയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥാനാര്‍ഥികള്‍ക്കു പോലും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടുവെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. തൊടുപുഴയില്‍ എല്‍ഡിഎഫ് ബ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യുഡിഎഫ് പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്. തിരുവല്ലയില്‍ ബിജെപി സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനിടെ പോലീസുകാരന് പരിക്കേറ്റു. പാലാരിവട്ടത്തു കലാശക്കൊട്ടിനിടയില്‍ സിപിഐഎം എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമായി. ആലപ്പുഴ സക്കറിയാ ബസാറിലും കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളും ഉണ്ടായി. എറണാകുളം പാലാരിവട്ടത്ത് സി പി എം- എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറം പൊന്നാനിയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊന്നാനി കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇവിടേക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതില്‍ കല്‍പകഞ്ചേരി എസ് ഐ പ്രിയന് പരിക്കേറ്റു. കോഴിക്കോട് വടകരയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. സ്ഥലപരിധി പ്രവര്‍ത്തകര്‍ മറികടന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന സുരക്ഷയാണ് പൊലീസും കേന്ദ്രസേനയും വടകരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി തൊടുപുഴയിലും നെടുങ്കണ്ടത്തും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.

Related News