Loading ...

Home sports

തീപാറും ബുംറ; ഓസീസ് തകര്‍ന്നടിഞ്ഞു

മെല്‍ബണ്‍: ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് മുന്നില്‍ ഓസീസ് തകര്‍ന്നടിഞ്ഞു. ആറ് വിക്കറ്റു പിഴുത ബുംറയുടെ മികവില്‍ ഇന്ത്യ ഓസീസിനെ ഒന്നാ ഇന്നിംഗ്സില്‍ 151 റണ്‍സിന് പുറത്താക്കി. ഫോളോ ഓണ്‍ ചെയ്യാന്‍ ഓസീസിനോട് നിര്‍ദ്ദേശിക്കാമെങ്കിലും ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യാനാണ് നായകന്‍ വിരാട് കോഹ്ലിയുടെ തീരുമാനം.

292 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ച ഇന്ത്യ മത്സരത്തില്‍ വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. കരിയര്‍ ബെസ്റ്റ് പ്രകടനവുമായി മൂന്നാംദിനം ബുംറ ആഞ്ഞടിച്ചപ്പോള്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. 33 റണ്‍സ് മാത്രം വഴങ്ങിയാണ് ആറ് പേരെ വലംകൈയന്‍ പേസര്‍ കൂടാരം കയറ്റിയത്. ജഡേജ രണ്ടും ഷമിയും ഇഷാന്തും ഓരോ വിക്കറ്റും നേടി.

വിക്കറ്റു പോകാതെ എട്ട് റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഓസീസിന് ഇന്ന് ശനിദശയായിരുന്നു. ലഞ്ചിന് മുന്‍പ് നാല് വിക്കറ്റുകള്‍ നഷ്ടമായി. സ്കോര്‍ 24-ല്‍ എത്തിയപ്പോള്‍ ഫിഞ്ചിനെ മടക്കി ഇഷാന്താണ് തുടങ്ങിയത്. മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ കവാജ, ഷോണ്‍ മാര്‍ഷ് എന്നിവര്‍ കൂടി ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് പുറത്തായി. ഓപ്പണര്‍ മാര്‍ക്കസ് ഹാരിസും നായകന്‍ ടിം പെയിനും 22 റണ്‍സ് വീതം നേടിയതിനാല്‍ ഇന്നിംഗ്സ് ടോപ്പ് സ്കോററിന് രണ്ട് അവകാശികളായി.

ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 443/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നാല് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇരുടീമും ഓരോ വിജയം നേടിയതിനാല്‍ പരന്പര സമനിലയിലാണ്.

Related News