Loading ...

Home cinema

എന്താണ് ഒടിവിദ്യ? ചെമ്പ്രയെഴുത്തച്ഛന്മാരും ബ്ലാക്ക് മാനും തമ്മിലുള്ള ബന്ധമെന്ത്?

പഴയകാലത്ത് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാന്‍ കഴിവുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളെ നിര്‍വ്വചിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ നിലനിന്നിരുന്ന ഒരു ഐതിഹ്യ കഥാപാത്രമാണ് ഒടിയന്‍. പറഞ്ഞുകേട്ട മുത്തശ്ശിക്കഥകളിലാണ് ഒടിയന്‍ പ്രധാനമായും നിലനില്‍ക്കുന്നത്. പഴങ്കഥകളിലെ ഒടിയന്‍, അന്ധകാരം കട്ടപിടിച്ചു കിടക്കുന്ന ഇടവഴികളില്‍ പതിയിരിക്കുന്ന പാതി മനുഷ്യന്‍ പാതി മൃഗം എന്നതു പോലെയാണ്. ചില പ്രത്യേക പച്ചമരുന്നുകള്‍ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ പുരട്ടി മന്ത്രമുച്ചരിക്കുന്നതനുസരിച്ച് ഒടിയന്‍ ഒടിമറിഞ്ഞ് കാള, പോത്ത്, നരി അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന രൂപം ഏതാണോ അതിലേയ്ക്കു സന്നിവേശിക്കുന്നതായി പറയപ്പെടുന്നു. വിവസ്ത്രനായി ശുദ്ധിയോടെ ചെയ്താലാണ് ഈ പ്രവൃത്തിക്കു പൂര്‍ണ്ണമായ ഫലപ്രാപ്തി കൈവരുന്നതെന്ന് ഒടിമറിയുന്നവര്‍ വിശ്വസിച്ചിരുന്നു.

പാണന്‍, പറയന്‍ സമുദായങ്ങളില്‍പ്പെട്ടവരായിരുന്നുവത്രേ ഒടിയന്‍മാരായി സേവനം അനുഷ്ഠിച്ചിരുന്നത്. ശാസ്ത്രീയമായ അടിസ്ഥാനങ്ങളും തെളിവുകളും ഇതിന്നില്ലെങ്കിലും, ഒരുകാലത്ത് നടോടിക്കഥകളുടെയും, അന്ധവിശ്വാസങ്ങളുടെയും അവിഭാജ്യ ഘടകമായിരുന്നു ഇക്കൂട്ടര്‍. നിലാവുള്ള രാത്രികളില്‍ ഇവര്‍ രൂപം മാറി പോത്തായോ  നരിയായോ കാളകളായോ ഒക്കെ നടക്കുമെന്നും, അപ്പോള്‍ ഇവരെ കണ്ടുമുട്ടുന്നവര്‍ ഭയപ്പെട്ട് രോഗാതുരരായി മാറുമെന്നും കഥകള്‍ പ്രചരിച്ചിരുന്നു. ഒടിവിദ്യ എന്ന മിത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്നു. ഇത് പ്രയോഗിക്കുന്ന ആള്‍ ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുകയാണ് ചെയ്തിരുന്നത്.

ഒടിവിദ്യ സ്വായത്തമാക്കിയ ഏതു സമുദായത്തില്‍പ്പെട്ടവര്‍ക്കും ഇതു ചെയ്യാന്‍ സാധിക്കുമെങ്കിലും സാധാരണയായി പാണന്‍, പറയ സമുദായങ്ങളില്‍പ്പെട്ടവരാണ് ഈ വേല അനുഷ്ടിക്കാറുണ്ടായിരുന്നത്. ഒടിയന്റെ അസ്തിത്വത്തിന് ഉപോദ്ബലകമായ ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. നാടോടിക്കഥകളും അന്ധവിശ്വാസങ്ങളും രൂഢമൂലമായിരുന്ന പഴയ കാലഘട്ടത്തിലെ വാമൊഴികളിലൂടെയുമാണ് ഒടിയന്റെ കഥ പ്രചുര പ്രചാരം നേടിയത്. മറുത, മാടന്‍, യക്ഷി എന്നിവരൊക്കെ മനുഷ്യമനസില്‍ ഭീതി സൃഷ്ടിച്ചിരുന്ന അതേ കാലഘട്ടത്തിലാണ് മനുഷ്യ കുലത്തില്‍ നിന്നൊരു ഭീകരന്‍ ജനമനസുകളില്‍ ഭയത്തിന്റെ തരംഗങ്ങള്‍ സൃഷ്ടിക്കുന്നത്. മാടന്‍ , മറുത , കുട്ടിച്ചാത്തന്‍, പിശാച് എന്നിവയൊക്കെ പോലെ ദുര്‍മന്ത്രവാദത്തിന്റെ ഒരു വേറിട്ട മുഖമാണ് ഒടിയനെന്നു നിസംശയം പറയാവുന്നതാണ്.

ഒടിയന്‍മാര്‍ പ്രയോഗിക്കുന്ന അതിശക്തമായ മാന്ത്രികവിദ്യ ശരിയായി ഫലിക്കണമെങ്കില്‍ എതിരാളി ജനിച്ച വര്‍ഷം, ദിനം, ജന്‍മനക്ഷത്രം തുടങ്ങിയ കാര്യങ്ങള്‍ ഒടിവിദ്യ ചെയ്യുന്നവര്‍ മനസ്സിലാക്കിയിരിക്കമെന്നാണ്. ഇക്കാര്യങ്ങള്‍ മനസിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ലു തകര്‍ന്ന് അയാള്‍ മരിക്കുമെന്നാണ് ഒടിവിദ്യയുടെ ഒരു പ്രത്യേകതയായി പറയപ്പെടുന്നത്.

ഒടിയന്മാര്‍ക്ക് ആക്രമിക്കാനോ കൊല്ലാനോ സാധിക്കാത്തവ തരത്തിലുള്ള പ്രബലരായ അല്ലെങ്കില്‍ മെയ് വഴക്കമുള്ള കളരി അഭ്യാസികളായ ശത്രുക്കളെ കൈകാര്യം ചെയ്യുവാന്‍ നിയോഗിക്കപ്പെട്ടിരുന്ന അതിവിദഗ്ധനായ ഒടിയനെ ‘വെള്ളൊടികള്‍’ എന്നാണ് വിളിച്ചിരുന്നത്. ഇവര്‍ നടത്തുന്ന ഒടി വിദ്യയില്‍നിന്ന് ഇരകള്‍ക്ക് കളരി ചികിത്സകളിലൂടെയോ മറുവൊടിയിലൂടെ രക്ഷപ്പെടാനുള്ള അനതിവിദൂരമായ സാധ്യതപോലും ഉണ്ടായിരുന്നില്ല. സുഗന്ധം ചേര്‍ത്ത മയക്ക് മരുന്ന് മണപ്പിച്ച് മയക്കിയ ശേഷം കഴുത്തൊടിച്ചു കൊലപ്പെടുത്തിയിരുന്ന ഒരു രീതിയുമുണ്ടായിരുന്നു. കൊലപ്പെടുത്തേണ്ട ആളെ നിരന്തരം നിരീക്ഷിച്ച് സ്ഥിരമായി പോകുന്ന വഴിയില്‍വച്ച് ഈ മയക്ക് മരുന്ന് മണപ്പിക്കുകയും പിന്നെ വലിച്ച് കൊണ്ട് പോയി മരച്ചില്ലകളുടെയോ വേരുകളുടേയോ ഇടയില്‍ തല കയറ്റി വെച്ച് ശരീരം തിരിച്ച് കഴുത്ത് ഒടിക്കുന്നതുമാണ് ഒടിയന്റെ ഒരു രീതി.

ഏകദേശം 40, 50 വര്‍ഷങ്ങള്‍ക്കുമുമ്പുവരെയാണ് എതിരാളികളെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്തിരുന്ന ആ കറുത്ത കാലം നിലവിലുണ്ടായിരുന്നതെന്നു പറയാം. ഇത് മാന്ത്രികതയാലും അനുഷ്ഠാനങ്ങളാലും പ്രാപ്യമായ നിലയിലുള്ളതും ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ നടത്തുകയും നടത്തുക എന്ന ലക്ഷ്യം മുന്‍നിറുത്തിയുമുള്ളതുമായിരുന്നു. ഒടി മറിയുക എന്നാല്‍ വേഷപ്രശ്ചന്നനാകുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അമാവാസികളില്‍ ഇവര്‍ കാളകള്‍, പോത്തുകള്‍ തുടങ്ങിയ മൃഗങ്ങളായി രൂപമാറ്റം നടത്തുമെന്നും ആ സമയത്ത് ഇവരെ കണ്ടുമുട്ടുന്നവര്‍ ഭയപ്പെടുകയും രോഗഗ്രസ്ഥരാവുകയും ചെയ്യാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. മരണപ്പെടുന്നവരുടെ കഴുത്ത് ഒടിഞ്ഞിരുന്നതിനാലാണ് ഒടിയന്‍ എന്ന പേര് വന്നത് എന്നും അനുമാനിക്കപ്പെടുന്നു.

ഒടിയന്‍മാരുടെ ശല്ല്യം ഏറ്റവും കൂടുതലായി അനുഭവപ്പെട്ടിരുന്നത് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായിരുന്നു. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, വിളയൂര്‍ ഭാഗങ്ങള്‍ ഇവയില്‍ എടുത്തു പറയേണ്ടതാണ്. ഒടിയന്റെ ശല്യത്താല്‍ പൊറുതിമുട്ടിയ സ്ഥലമായിരുന്നു പേരടിയൂര്‍ എന്ന ഗ്രാമം. വള്ളുവനാട്ടില്‍ അക്കാലത്ത് കളരി അഭ്യാസികളായ ആളുകള്‍ക്കിടയിലെ അതിശക്തിശാലികളും കണ്‍കെട്ട് വിദ്യക്കാരുമായ ചിലര്‍ ഒടി വിദ്യയുമായി ആളുകളെ കൊല ചെയ്യാന്‍ നടക്കുമായിരുന്നു. വടക്കന്‍ കേരളത്തില്‍ മാത്രമല്ല, ആന്ധ്രയിലും ഒരുകാലത്ത് ഒടിവിദ്യ പ്രചാരത്തിലുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.

രൂപമാറ്റത്തെക്കുറിച്ചും പലവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒടിമറിയുന്നവര്‍ക്ക് രൂപഭേദം സംഭവിക്കുന്നതല്ല, വെറുമൊര മാസ്മരികവിദ്യയിലൂടെ, കാഴ്ചക്കാര്‍ക്ക് മുന്നില്‍ ഭീകരമായ ഒരു ജീവിയുടെ പ്രതീതി സൃഷ്ടിക്കപ്പെടുന്നതാണെന്നും വിശ്വസിക്കപ്പെടുന്നു.

MAYAN

പഴങ്കഥകളില്‍ ഒടിയന്റെ ഉത്ഭവം ഇങ്ങനെയാണ് വിവരിക്കപ്പെടുന്നത്. വളരെക്കാലങ്ങള്‍ക്കുമുമ്പ്, ജന്മിമാര്‍ കീഴാളരിലെ സ്ത്രീജനങ്ങളേയും അവരുടെ കുടുംബത്തെയും വളരെയേറെ പീഡിപ്പിച്ചിരുന്നു. ഭയം നിമിത്തവും ഈ ജന്മിമാരെ എതിര്‍ക്കാനുള്ള കെല്‍പ്പില്ലായ്മായും കാരണം അവര്‍ നേരിടുന്ന അപമാനങ്ങളും പീഢനങ്ങളും നിശബ്ദമായി സഹിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റം വരുത്തുവാനുറച്ച ഒരു പാണന്‍ മണ്ണു കുഴച്ചു പാകപ്പെടുത്തി ഒരു ബിംബത്തെ ഉണ്ടാക്കുകയും ആ ബിംബത്തെ അവര്‍ണ്ണര്‍ക്ക് ആരാധിക്കാന്‍ പറ്റിയ രൂപത്തിലാക്കുന്നതിനായി അഗ്‌നിയിലിട്ട് കരിച്ചെടുക്കുകയും ചെയ്തു. ഈ രൂപം കരിങ്കുട്ടി എന്ന പേരില്‍ വിളിക്കപ്പെട്ടു. പാണന്‍ ഈ ബിംബത്തെ ദിവസവും ഉപാസിക്കുവാന്‍ തുടങ്ങി. ഒരിക്കല്‍ കരിങ്കുട്ടിയെന്ന ഉപാസനാമൂര്‍ത്തി പാണനില്‍ പ്രസാദിച്ച് അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ശക്തി തരുവാന്‍ പാണന്‍ മൂര്‍ത്തിയോട് അപേക്ഷിച്ചു. എന്നാല്‍ അങ്ങനെയുള്ള ഒരു വരം കൊടുക്കാന്‍ കരിങ്കുട്ടിക്കു കഴിഞ്ഞില്ല. പരിഹാരമെന്ന നിലയില്‍ അത്തരം ഒരു ശക്തി ലഭിക്കാനുളള മരുന്ന് കരിങ്കുട്ടി പാണനു പറഞ്ഞു കൊടുത്തു. തങ്ങളെ ദ്രോഹിക്കുന്നവനു മുന്നില്‍ ആഗ്രഹിക്കുന്ന ജീവിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് അവരെ നശീകരിക്കാനുള്ള മരുന്ന് ഉണ്ടാക്കാന്‍ കരിങ്കുട്ടി പറഞ്ഞുകൊടുത്ത വഴി അത്ര എളുപ്പമായിരുന്നില്ല.

എത്ര പ്രയാസപ്പെട്ടും ആ മരുന്ന് ഉണ്ടാക്കിയെടുക്കാന്‍തന്നെ പാണന്‍ തീരുമാനിച്ചുറച്ചു. അതിന് കടിഞ്ഞൂല്‍ ഗര്‍ഭമുള്ള ഏതെങ്കിലും ഒരു അന്തര്‍ജനത്തെ കണ്ടു പിടിക്കേണ്ടതുണ്ടായിരുന്നു. നിരന്തരമായ അന്വേഷണത്തില്‍ പാലക്കാടു നിന്ന് എത്തി താമസമാരംഭിച്ച ഒരു ബ്രാഹ്മണ കുടുംബത്തിലെ അന്തര്‍ജ്ജനത്തെക്കുറിച്ചു കേള്‍ക്കാനിടയായി. തന്നെയുമല്ല അവര്‍ ഗര്‍ഭിണിയുമാണ്. കണ്ടുപിടിക്കുക മാത്രമല്ല അവര്‍ വീടിനു പുറത്തിറങ്ങുന്ന സമയം നോക്കി അവരെ തന്റെ മാസ്മരിക വിദ്യയിലൂടെ മയക്കി മുളങ്കത്തി ഉപയോഗിച്ചു വയറു കീറി പ്രായം തികയാത്ത ഭ്രൂണം ജീവനോടെ പുറത്തെടുത്ത് അതുപയോഗിച്ചാണ് മരുന്നുണ്ടാക്കുയും വേണ്ടതുണ്ടായിരുന്നു. പാണന്‍ ഉദ്ദിഷ്ടകാര്യം തന്നാലാവും വിധം വേഗതയില്‍ സാധിച്ചെടുക്കുകയും സ്ത്രീയുടെ ശരീരം രായ്ക്കു രാമാനം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തുകയും ചെയ്തു.

ഈ പ്രവൃത്തിയാല്‍ ഉണ്ടാക്കപ്പെട്ട മഷി ഒരു കുന്നിക്കുരുവോളമേയുണ്ടായിരുന്നുള്ളൂ. പാണന്‍ അതില്‍നിന്ന് അല്‍പ്പം എടുത്തു ദേഹത്ത് തൊട്ട്, ഏകനായി ഇരുട്ടില്‍ പോയി ഉപാസിക്കുകയും ഒടിയനായി നായ, പോത്ത്, കാള തുടങ്ങിയ തന്റെ ഇഷ്ടരൂപങ്ങള്‍ സ്വീകരിക്കുകയും ശത്രുക്കളെ കൈകാര്യം ചെയ്തുകൊണ്ടുമിരുന്നു.

പാടത്ത് കൂടിയോ, ഇടവഴിയിലൂടെയോ ഒറ്റയ്ക്ക് നടക്കുന്നവരെ മാത്രമേ സാധാരയായി ഒടിയന്‍ ആക്രമിക്കാറുണ്ടായിരുന്നു. ഒടിയനു ചൂട് കൊണ്ടാല്‍പ്പിന്നെ യഥാര്‍ത്ഥ രൂപത്തിലേക്ക് തിരിച്ചു വരാതെ മാര്‍ഗ്ഗമില്ല എന്ന കേട്ടറിവില്‍ അക്കാലത്ത് ആളുകള്‍ കൈയില്‍ ചൂട്ടുകറ്റ പോലെ തൊട്ടാല്‍ പൊള്ളുന്ന എന്തെങ്കിലുമൊക്കെ കരുതാറുണ്ടായിരുന്നു.

കാലം മുന്നോട്ടു പോകവേ ഒടിന്മാര്‍ക്ക് ആരെയും എന്തും ചെയ്യാമെന്ന സ്ഥിതിയായി. ജന്മിമാരുടെ പ്രതാപ കാലം കഴിഞ്ഞ് ഈ പാണന്റെ കുടുംബത്തില്‍പ്പെട്ട ആര്‍ക്കോ ഈ തൈലം ലഭിക്കുകയും അതു പരീക്ഷിക്കാന്‍ തുടങ്ങിയതും മുതലാണ് നാട്ടുകാര്‍ക്ക് നിരന്തരമായ ‘ഒടിയ ശല്യം’ അനുഭവപ്പെട്ടു തുടങ്ങിയതത്രേ. ഒറ്റയ്ക്ക് രാത്രിയില്‍ സഞ്ചരിക്കുന്നവരെ കണ്ടാല്‍ മിന്നല്‍പ്പിണരിന്റെ വേഗതയില്‍ ആക്രമണം നടത്തിവന്ന ഒടിയന്‍മാര്‍ അക്കാലത്ത് നാടിന്റെ സമാധാനത്തെ ഇല്ലാതാക്കി കൊണ്ടിരുന്നു. ഗ്രാമത്തിലെ പൗരന്മാര്‍ യോഗം ചേര്‍ന്ന് ഒടിയനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പദ്ധതികള്‍ അക്കാലത്തു ചര്‍ച്ച ചെയ്തിരുന്നു.

നിശയുടെ മറവില്‍, അനുഷ്ഠാനപരമായ പ്രത്യേക പൂജകള്‍ക്കു ശേഷം ഒടിയനാകുവാന്‍ തയ്യാറാക്കപ്പെട്ട ആള്‍ വിവസ്ത്രനായതിനു ശേഷം ഇരു ചെവികളിലും പിള്ള തൈലം അഥവാ  മാന്ത്രിക മഷി പുരട്ടുന്നതോടെ അയാള്‍ കാളയായോ പോത്തായോ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ രൂപം മാറ്റം നടത്തുകയോ അദൃശ്യനാകുകയോ ആണ് ചെയ്യുന്നത്. കൂടുതല്‍ കേട്ടറിവുകളിലും കാള, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങളാണ് പൊതുവായി സ്വീകരിച്ചിരുന്നത്. à´ˆ ശക്തി സ്വായത്തമാക്കിയ ആള്‍ തനിക്കോ തന്നെ നിയോഗിച്ച ആള്‍ക്കോ ശത്രുതയുള്ളവരെ നിരന്തരം നിരീക്ഷിക്കുകയും ഏതെങ്കിലും കുറ്റിക്കാട്ടിലോ വളവിലോ പൊന്തയിലോ ഒളിഞ്ഞിരിക്കുകയും ഇര സമീപത്തെത്തുമ്പോള്‍ നൊടിയിടയില്‍ ഇവര്‍ മറ്റുരൂപങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ആക്രമിക്കുകയുമെന്നതാണ് പൊതുവായ രീതി. പെട്ടെന്നുള്ള ആക്രമണത്തില്‍ അസ്ഥപ്രജ്ഞരാകുന്ന ഇരയുടെ മരണം ഉടനടിയോ അല്ലെങ്കില്‍ പേടിച്ചു പനിപിടിച്ചു ബോധം മറഞ്ഞോ സംഭവിക്കുന്നു.

ഒടി മറിയലിനുള്ള മാന്ത്രികമരുന്നായി കരുതപ്പെട്ടിരുന്ന പിള്ള തൈലം തയ്യാറാക്കുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു വിശ്വസിക്കപ്പെടുന്നു. ഇതെക്കുറിച്ചുള്ള വിവിധ രീതികളക്കുറിച്ച് വേറെയും കഥകള്‍ പഴങ്കഥകളുടെ കെട്ടുകളിലുണ്ട്. അവര്‍ണ്ണരുടെ തറവാടുകളിലെ ആദ്യ ഗര്‍ഭിണികളായ സ്ത്രീകളുമായി ഒടിയ കുടികളിലെ സ്ത്രീകള്‍ സമ്പര്‍ക്കം സ്ഥാപിക്കുകയും അങ്ങനെ സമ്പര്‍ക്കം സ്ഥാപിക്കുന്ന ഒടിയ കുടികളിലെ സ്ത്രീകള്‍, അവര്‍ണ്ണ സ്ത്രീകളുടെ കാലു തടവിക്കൊടുക്കുന്നതിനിടയില്‍ ചില മര്‍മ്മ പ്രയോഗങ്ങളിലൂടെ ഗര്‍ഭിണികളുടെ ഗര്‍ഭം അലസിപ്പിക്കുന്നതായും മാസ്മരിക വിദ്യയിലൂടെ ഗര്‍ഭിണികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ പഴങ്കഥകളിലുണ്ട്. ഇങ്ങനെ ഗര്‍ഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന അവര്‍ണ്ണ സ്ത്രീകളുടെ മൃതശരീരത്തില്‍ നിന്നും ശേഖരിച്ചിരുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം. പൂര്‍ണഗര്‍ഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുക്കുക എന്ന നിഗൂഢകര്‍മം ഒടിവിദ്യയുടെ അടിസ്ഥാനമായി ചില പഴങ്കഥകളിലും കാണാം.

ഗര്‍ഭസ്ഥശിശുക്കളെ അവരുടെ അമ്മമാരുടെ വയറു കീറി എടുത്തു ആ കുട്ടികളുടെ ശരീരത്തില്‍ നിന്നും പുറപ്പെട്ടു വരുന്ന ഒരു പ്രത്യേക ദ്രാവകം ചില പച്ചിലകളുമായി ചേര്‍ത്ത് അത് ചെവിയുടെ പുറകില്‍ തേച്ചായിരുന്നു അവര്‍ ഒടിവിദ്യ നടത്തി കൊണ്ടിരുന്നതെന്നും പഴങ്കഥകളില്‍ പറയപ്പെടുന്നു. ചില സംഭവങ്ങളില്‍ ആദ്യ ഗര്‍ഭം ധരിച്ച സ്തീകളെ ഒടിയന്‍ നേരത്തേ തന്നെ ഉന്നം വയ്ക്കുകയും ദുര്‍മന്ത്രവാദത്തിലൂടെ ഇവര്‍ ആ സ്ത്രീകളെ രാത്രിയില്‍ ഉറക്കത്തില്‍ വിജനമായ പ്രദേശങ്ങളിലേയ്ക്കു ആനയിക്കുകയും കയ്യില്‍ കരുതിയിരിക്കുന്ന മുള കൊണ്ട് ഉണ്ടാക്കിയ പിശാങ്കത്തികൊണ്ട് സ്ത്രീയുടെ വയറു കീറി ഭ്രൂണം എടുത്തതിനു ശേഷം അവരെ തിരികെ പറഞ്ഞയക്കുകയും ചെയ്‌യും. ഇങ്ങനെ തിരികെ പോകുന്ന സത്രീകള്‍ അടുത്ത പ്രഭാതത്തില്‍ കിടക്കയില്‍ മരിച്ചുകിടക്കുകയാണ് പതിവ്. ഒടിവിദ്യകൊണ്ട് ഗര്‍ഭിണിയുടെ വയറ്റിലെ മുറിപ്പാടു അപ്രത്യക്ഷമാകുന്നതിനാല്‍ സ്ത്രീയുടേതു സ്വാഭാവിക മരണമാണെന്നു വിധിയെഴുതപ്പെടുന്നു.

ഈ ഭ്രൂണത്തെ കെട്ടി തൂക്കി ഇടുന്ന ഒടിയന്‍, അവയുടെ ദേഹത്ത് നിന്നും ഇറ്റുവീഴുന്ന ഒന്നോ രണ്ടോ വിദ്യക്ക് മാത്രം ഉപയോഗപ്പെടുന്ന ദ്രാവകം വീണ്ടും നേടാന്‍ വേണ്ടി ഇത്തരം അരും കൊലകള്‍ നിരന്തരം ചെയ്തു പോന്നു.
സത്യത്തില്‍ ഒടിയന്‍ രൂപം മാറുന്നില്ല, മുന്നില്‍ നില്‍ക്കുന്ന ഇരയ്ക്കു ഒടിയന്‍ ഏതു രൂപം വിചാരിക്കുന്നുവോ ആ രൂപത്തില്‍ മാത്രമേ ഒടിയനെ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളുവത്രേ. അത് ശിലയോ, വൃക്ഷമോ, കിളികളോ, പാമ്പോ എന്തുതന്നെയുമാകാമെന്നും കഥകളുണ്ട്.

ഗ്രാമത്തില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ അക്കാലത്ത് പ്രത്യേകം സംരക്ഷിക്കപ്പെടാറുണ്ടായിരുന്നവെന്നാണ് പഴമക്കാര്‍ പറയുന്നത്. ഒടിമരുന്നിലെ പ്രധാന ചേരുവ ഗര്‍ഭിണികളെ കൊന്നോ അല്ലാതെയോ പുറത്തെടുക്കുന്ന ഭ്രൂണം ആണത്രേ. ഒരിക്കല്‍ ഒരു ഗര്‍ഭിണിയായ സ്ത്രീ മരിച്ചതില്‍ സംശയിക്കപ്പെട്ടു പിടിയിലായ ഒരു ഒടിയന്‍, ഗര്‍ഭിണിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നു വിശദീകരിക്കാന്‍ നിര്‍ബന്ധിതനായി. മരുന്നുണ്ടാക്കാനുള്ള ചേരുവയ്ക്കായി ഒരു ഭ്രൂണം കണ്ടെത്താനായി നേരത്തേ തന്നെ അയാല്‍ ഒരു ഗര്‍ഭവതിയെ നോക്കിവക്കുകയും സാഹചര്യങ്ങള്‍ ഒത്തുവന്നപ്പോള്‍ ഒടിവിദ്യയാല്‍ ഗര്‍ഭിണിയെ വശീകരിച്ച് വിജനമായ ഒരു പ്രദേശത്തെത്തിക്കുകയും കാര്യസാധ്യം നടത്തുകയും ചെയ്തു. ഒടിയന്റെ മായാവിദ്യയിലകപ്പെടുന്ന സ്ത്രീ അയാളുടെ ആജ്ഞനുവര്‍ത്തിയായി മാറുകയാണു ചെയ്യുക. ഭ്രൂണമെടുത്തതെങ്ങനെയെന്നു വിശദീകരിക്കാന്‍ അയാള്‍ വെട്ടിയെടുക്കപ്പെട്ട ഒരു വാഴയില്‍ മരുന്നു പുരട്ടുകയും മന്ത്രം ചൊല്ലുകയും ചെയ്തതോടെ വാഴ പിളര്‍ന്നു പിണ്ടി പുറത്തു വരുകയും പിളര്‍ന്ന വാഴ ഉടനടി പഴയപടിയാവുകയും ചെയ്തുവത്രേ.



ഒടി മറിഞ്ഞ് നിശ്ചയിച്ച കൃത്യം നടത്തി വരുന്ന ഒടിയന്‍ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയില്‍ നിന്നും കാടിവെള്ളം അല്ലെങ്കില്‍ ചൂടുവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പഴയ രൂപം പ്രാപിക്കുകയുള്ളു എന്നുമാണ് മറ്റൊരു വിശ്വാസം. ഈ പ്രവര്‍ത്തി ഒടിയ സ്ത്രീ ഉടനടി ചെയ്യേണ്ടതുണ്ട് അല്ലാത്ത പക്ഷം, കലിയടങ്ങാത്ത ഒടിയന്‍ തന്റെ സ്വന്തം കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ. പണ്ടുകാലത്ത് ഒടിയന്‍ വേഷം കെട്ടി രാത്രി ആരെയെങ്കിലും ഒടിക്കാന്‍ വേണ്ടി പുറപ്പെട്ടു പോയാല്‍, അയാള്‍ തിരിച്ചുവരുന്നതുവരെ പാണന്റെ സഹധര്‍മ്മിണി ഉറക്കമിളച്ച് ചൂട് വെള്ളമോ കാടിവെള്ളമോ തിളപ്പിച്ച് കാത്തിരിക്കാറുണ്ടായിരുന്നു. ഒടിയന് സ്വന്തം ചെവിപ്പുറകില്‍ സൂക്ഷിച്ചിരിക്കുന്ന മരുന്നെടുത്തു മാറ്റിയാല്‍ പരസഹായമില്ലാതെ സ്വയം രൂപമാറ്റം നടത്താമെന്ന മറ്റൊരു വിശ്വാസവുമുണ്ട്.

ഒടിയന്‍മാര്‍ക്ക് അസാധാരണമായ കാഴ്ചശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. നത്തിന്റെ തലയില്‍നിന്നുണ്ടാകുന്ന ഒരു പ്രത്യേക മഷി കണ്ണില്‍ പുരട്ടി അവര്‍ രാത്രിയിലെ കാഴ്ചശക്തി നേടിയിരുന്നുവത്രേ. മനക്കരുത്തുകൊണ്ട് ഒടിയനെ കീഴ്‌പെടുത്താന്‍ സാധിക്കുമെന്നു പഴമക്കാര്‍ പറയപ്പെടുന്നു.

ഒടിയന്‍, മൃഗങ്ങളുടെ രൂപമാണെടുക്കുന്നതെങ്കില്‍ നല്ല നിരീക്ഷണ പാടവം ഉള്ളവര്‍ക്ക് ഒടിയനെ നിഷ്പ്രയാസം കണ്ടുപിടിക്കാന്‍ കഴിയും. ഒരു കാളയുടെ രൂപമാണെങ്കില്‍ ആ കാളക്കൂറ്റന് ഒരു കൊമ്പിന്റെ കുറവോ കാലിന്റെ കുറവോ അല്ലെങ്കില്‍ വാലോ ഇല്ലായിരിക്കും. രൂപ പരിണാമത്തില്‍ ഒടിയനു 100 ശതമാനം ആ രൂപം നേടാന്‍ സാധിക്കില്ല എന്നാണ് വയ്പ്പ്. ഇത്തരം നിരീക്ഷണങ്ങളിലൂടെ സമര്‍ത്ഥരായ മാന്ത്രികന്മാര്‍ ഓടിയന്മാരെ കണ്ടെത്തിയിരുന്നു. ഒരു അതി സമര്‍ത്ഥനായ മാന്ത്രികന്‍ പണ്ടുകാലത്തൊരിക്കല്‍ അര്‍ദ്ധരാത്രി വീട്ടിലേയ്ക്കു മടങ്ങി വരുമ്പോള്‍ മുന്‍പില്‍ രണ്ടു കാളകള്‍ മുക്രയിട്ടുകൊണ്ടു പ്രത്യക്ഷപ്പെട്ടു. മാന്ത്രികന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ ആ കാളകള്‍ക്ക് അംഗവൈകല്യമുണ്ടായിരുന്നു. ആ മാന്ത്രികന്‍ തല്‍ക്ഷണം കാളകളെ ബന്ധിക്കുകയും ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും ചെയ്തപ്പോള്‍ കാളകളുടെ സ്ഥാനത്ത് രണ്ടു നഗ്‌നരായ മനുഷ്യരെയാണ് കാണുവാന്‍ സാധിച്ചത്. ഇങ്ങനെ ധീരന്മാരായ ചിലര്‍ മൃഗമായി വരുന്ന ഒടിയനെ തിരിച്ചാക്രമിക്കുകയും മരുന്ന് എടുത്തുമാറ്റി തല്‍സ്വരൂപത്തില്‍ പിടികൂടിയ കഥകളും ധാരാളമായി കേള്‍ക്കാവുന്നതാണ്.

അസാമാന്യ ധൈര്യമുള്ളവര്‍ ഒടിയന്റെ മുന്നിലകപ്പെട്ടാല്‍ തിരിഞ്ഞോടുകയോ ഭയപ്പെടുകയോ ചെയ്യാറില്ല. ഒടിയനെ എതിരിടാനായി അവര്‍ തങ്ങളടുടെ വസ്ത്രങ്ങളെല്ലാം അഴിച്ച് പരിപൂര്‍ണ നഗ്‌നനായി ഒടിയനെ വലംവയ്ക്കുകയും കളം വരച്ച് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഒടിയന്റെ വായിലുള്ള മാന്തികമരുന്ന് തെറിച്ച് പുറത്തേയ്ക്കു പോകേണ്ടതുണ്ട്. ഇനി മന്ത്രമറിയുന്നവരുടെ അടുത്തേക്കാണ് ഒടിയന്‍ വരുന്നതെങ്കില്‍, വൃത്താകൃതിയില്‍ കളം വരയുകയും അതില്‍ മന്ത്രം ചൊല്ലി കത്തി കുത്തുമ്പോള്‍ പുലരുന്നത് വരെ ഒടിയന് അതില്‍ നിന്നും യാതൊരു കാരണവശാലും രക്ഷപെടാന്‍ സാധിക്കുന്നില്ല. സൂര്യനുദിച്ചാല്‍ ഒടിയന്‍ മൃഗരൂപം വെടിയുകയും സ്വശരീരത്തിലേയ്ക്കു മാറുകയും ചെയ്യുന്നു.
പണ്ടുകാലത്ത് കാളയുടെ രൂപത്തില്‍ എത്തുന്ന ഒടിയന്‍മാരെ മാന്ത്രികവിദ്യറിയാവുന്ന കാരണവന്മാര്‍ നേരം പുലരുന്നതുവരെ നിലം ഉഴുതശേഷം മാപ്പ് കൊടുത്തു തിരിച്ചയയ്ക്കാറുണ്ടായിരുന്നുവത്രേ.
മുന്‍പ് കാലത്ത് പ്രതികാരത്തിന് ഒടിയന്‍മാരെ ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
ഒടിവിദ്യാ പ്രയോഗത്തിനു പരിഹാരം ചെയ്യുന്നതില്‍ അഗ്രഗണ്യനായ ഒരു മന്ത്രവാദിയായിരുന്നു ചെമ്പ്രയെഴുത്തച്ഛന്മാര്‍.

മറ്റ് കഥകള്‍
പണ്ടൊരു നാളില്‍ ഒരു പാണന്‍ കൈവശം തൈലവും വച്ചുകൊണ്ട് ഉയരമുള്ള ഒരു പാറപ്പുറത്തിരുന്ന് മന്ത്രം ചൊല്ലി രൂപമാറ്റം നടത്തുന്നത് തെങ്ങിന്‍ മുകളില്‍ കയറി കള്ളു കുടിച്ചു പൂസായ ഒരു കള്ളന്‍ കാണാനിടയായി. ഒടിയന്‍, തൈലത്തിന്റെ സഹായത്താല്‍ രൂപമാറ്റം നടത്തി ഒരു പോത്തിന്റെ രൂപം ധരിക്കുകയും ദൂരേയ്ക്കു് ഓടിപ്പോകുകയും ചെയ്തു. കള്ളന്‍ ഇതുകണ്ട് അത്ഭുത പരതന്ത്രനായി. തെങ്ങിനു ത്‌ഴെയിറങ്ങിയ കള്ളന്‍ ഇതു പരീക്ഷിക്കാനുറച്ചു. പാറയുടെ വിടവില്‍നിന്നു തൈലം കണ്ടെടുത്ത കള്ളന്‍ അതുപയോഗിച്ച് മുമ്പുകേട്ട മന്ത്രം ഉരുവിട്ടപ്പോള്‍ ഉടനടി ഒരു വെട്ടുപോത്തായിത്തീര്‍ന്നു. എങ്ങിനെ പഴയ രൂപത്തിലെത്തുമെന്നുള്ള കാര്യത്തില്‍ കള്ളനു യാതൊരു ധാരണയുമില്ലായിരുന്നു. കളളുകുടിച്ചു പൂസായിരുന്ന പോത്തു രൂപത്തിലുള്ള കള്ളന്‍, ഒടിയന്‍ മുമ്പു പോയ വഴിയേ ഓടിപ്പോയെങ്കിലും ഒടിയനെ കണ്ടുപിടിക്കുവാന്‍ സാധിച്ചില്ല. പരവശനായ കള്ളന്‍ എങ്ങോട്ടെന്നില്ലാതെ ഓട്ടം തുടങ്ങി. ഓടിയോടി ഒരു കാടിനു സമീപമെത്തിയപ്പോള്‍ ഒടിയന്‍ പോത്തുരൂപത്തില്‍ അവിടെ ആരെയോ നോക്കി നില്‍ക്കുന്നതു കാണായി. ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയ ഒടിയന്‍ തന്റെ നേരേ മറ്റൊരു പോത്ത് പാഞ്ഞുചെല്ലുന്നതു കണ്ടു സംഭ്രമിച്ചുപോയി. ഞൊടിയിടയില്‍ ഒടിയന്‍ അവിടെനിന്നു പരമാവധി വേഗത്തിലോടുകയും ഏറെ ദൂരം പിന്നിടവേ രക്ഷയില്ലെന്നു കണ്ട് സ്വന്തം വീടു ലക്ഷ്യമാക്കി ഓടി. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയില്‍ ഒടിയനായ പോത്തും കള്ളുകുടിയനായ പോത്തും ഒടിയന്റെ വീടിനു മുന്നിലെത്തി. ശബ്ദം കേട്ട് ഒടിയന്റെ ഭാര്യ പുറത്തിറങ്ങി നോക്കിയപ്പോള്‍ സംഭ്രമിച്ചു പോയി. രണ്ടു പോത്തുകള്‍ കണ്‍മുന്നില്‍ നില്‍ക്കുന്നു. ഇതില്‍ ഏതാണ് തന്റെ ഭര്‍ത്താവെന്നു നിശ്ചയമില്ലാതിരുന്ന അവര്‍ രണ്ടു പോത്തുകളെ മേലേയ്ക്കും ചൂടുവെള്ളം കോരിയൊഴിച്ചു. സ്വന്തം ശരീരത്തിലേയ്ക്കു ഉടനടി കൂടുമാറ്റ നടത്തിയ വിവസ്ത്രനായ കള്ളന്‍ എങ്ങോട്ടെന്നില്ലാതെ ഓടിപ്പോയി.



ചില വസ്തുതകള്‍
മൃഗങ്ങളുടെ കൊമ്പ്, തോല്‍ എന്നിവ ഉപയോഗിച്ച് വേഷപ്രശ്ചന്നരായി എതിരാളികളെ ഭയപ്പെടുത്തുകയും ഒളിച്ചിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന ഗുണ്ടായിസത്തിന് ദിവ്യത്വം വരുത്താനുണ്ടാക്കിയ കഥകളായിരിക്കാം ഇത് ചിലര്‍ അഭിപ്രായപ്പെടുന്നു. പീഢകരായ വ്യക്തികളെ നേരിട്ട് എതിര്‍ക്കാനാവാത്ത അവസ്ഥയില്‍ അധഃസ്ഥിതവിഭാഗക്കാരുടെ അവസാന രക്ഷാമാര്‍ഗ്ഗമായി രൂപപ്പെടുത്തിയതായിരിക്കാം ഒടിവിദ്യയെന്നും പറയാവുന്നതാണ്. കാലക്രമേണ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ മാറിവന്നു. ഏതൊരാളെയും പേടിപ്പിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുകയെന്ന ആധുനിക ക്വട്ടേഷന്‍ ഗുണ്ടകളുടെ രീതിയുടെ പ്രാക് രൂപമാണ് ഒടിവിദ്യ എന്ന് നിസംശയം പറയാവുന്നതാണ്.

1930 കളില്‍ കേരളത്തിലുടനീളമുള്ള പ്രദേശങ്ങളില്‍ ഒട്ടേറെ ഒടിയന്‍ കൊലപാതകങ്ങള്‍ നടന്നിരുന്നു. കേരളത്തില്‍ വൈദ്യുതി വെളിച്ചം എത്തുന്നതിനു മുമ്പുള്ള കാലം ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാര്‍. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പില്‍ എവിടെയും ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാമെന്ന് അക്കാലത്ത് ഭയപ്പെട്ടിരുന്നു. വെളിച്ചം കുറവായിരുന്നതും വനമേഖലകളുടെ ആധിക്യവും ഒടിന്മാരുടെ വിഹാരത്തിന് അനുകാല സാഹചര്യങ്ങളായിരുന്നു. പില്‍ക്കാലത്ത് വൈദ്യുത വിളക്കുകളുടെ അരങ്ങേറ്റത്തോടെ ഒടിയന്മാര്‍ രംഗം വിട്ടുവെന്നു പറയാം. കാരണം, രാത്രികാലങ്ങളില്‍ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുന്‍ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നില്‍ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന നീചമായ പ്രവൃത്തി, അനുഷ്ഠാന കര്‍മ്മമെന്ന പേരുവിളിച്ചാണ് ഒടിയന്‍മാര്‍ നിര്‍വ്വഹിച്ചിരുന്നത്.

സ്ഥലത്തെ നാടുവാഴികളില്‍നിന്നോ പൗര പ്രമുഖരില്‍നിന്നോ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശ പ്രകാരം പ്രധാനികളായ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവര്‍ണ്ണ സവര്‍ണ്ണ ഭേദമില്ലാതെ അവരുടെ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ തന്ത്രങ്ങള്‍ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാരെന്നും നിഗമനങ്ങളുണ്ട്. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങള്‍ മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ ഇവര്‍ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നാണ് കരുതേണ്ടത്. സത്യത്തില്‍ ഒടിയന്മാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊലയാളികള്‍ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ജനപ്രിയ ഗായകരുടെ മഹത്തായ പൈതൃകമുള്ള പാണര്‍ എന്ന ഗോത്രക്കാരില്‍ നിന്നുള്ള ചിലരെയാണ് ഭരണാധികാരികള്‍ തങ്ങളുടെ കാര്യസാധ്യത്തിനായി അധാര്‍മ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ് ചില ചരിത്രങ്ങള്‍ പറയുന്നത്. മേല്‍ വിവരിച്ച കഥകളില്‍ എത്രമാത്രം സത്യമുണ്ടെന്നതില്‍ ഇനിയും വ്യക്തതയില്ല. ആളുകള്‍ ഇന്നും ഈ അന്ധവിശ്വാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ടോ എന്നതിലും പൂര്‍ണ്ണചിത്രം പുറത്തുവന്നിട്ടുമില്ല. എന്നാല്‍ ഒടിയന് സമാനമായി ബ്ലാക്ക് മാന്‍ സംഘങ്ങള്‍ ഈയടുത്തകാലത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഈ സംഘങ്ങള്‍ സമാനമാകണം ഒടിയന്മാരുടെ ചരിത്രമെന്ന് വേണമെങ്കില്‍ കൂട്ടിവായിക്കാവുന്നതാണ്.
black-magic

Related News