Loading ...

Home sports

അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്ക് ജയം

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ വിജയം. ഇതോടെ നാല് മത്സരങ്ങളുടെ പരന്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 291 റണ്‍സിന് ഓള്‍ഒൗട്ടായി. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും (123) രണ്ടാം ഇന്നിംഗ്സില്‍ അര്‍ധ സെഞ്ചുറിയും (71) നേടിയ ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദ മാച്ച്‌.

ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യാമായാണ് വിജയം നേടുന്നത്. ഓസീസ് മണ്ണിലെ ആറാം വിജയമാണ് വിരാട് കോഹ്‌ലിയും സംഘവും നേടിയത്. അഡ്‌ലെയ്ഡില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് മുന്‍പ് ടെസ്റ്റ് ജയിച്ചിട്ടുള്ളത്. 104/4 എന്ന നിലയില്‍ അവസാനദിനം തുടങ്ങിയ ഓസീസിന്‍റെ പ്രതീക്ഷകളത്രയും ക്രീസിലുണ്ടായിരുന്ന ട്രാവിസ് ഹെഡ്-ഷോണ്‍ മാര്‍ഷ് സഖ്യത്തിലായിരുന്നു. എന്നാല്‍ ലഞ്ചിന് മുന്‍പ് തന്നെ ഇരുവരെയും ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കിയയച്ചു. ക്ഷമയോടെ ബാറ്റ് ചെയ്ത മാര്‍ഷ് 166 പന്തുകള്‍ നേരിട്ട് 60 റണ്‍സ് നേടി. ലഞ്ചിന് ശേഷം ഓസീസ് വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പ് അവര്‍ക്ക് വിജയ പ്രതീക്ഷ നല്‍കി.

ലഞ്ചിന് പിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച നായകന്‍ ടിം പെയ്ന്‍ (41) പുറത്തായതാണ് ഓസീസിന് തിരിച്ചടിയായത്. എന്നാല്‍ എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്-പാറ്റ് കമ്മിന്‍സ് സഖ്യം 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ക്ക് 28 റണ്‍സ് നേടി ഷമിക്ക് മുന്നില്‍ വീണതോടെ പോരാട്ടം ലയണ്‍-കമ്മിന്‍സ് സഖ്യം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് 31 റണ്‍സ് സ്കോര്‍ ചെയ്തു. 121 പന്തുകള്‍ ബാറ്റ് ചെയ്ത് 28 റണ്‍സ് നേടിയ കമ്മിന്‍സാണ് ഒന്‍പതാമത് വീണത്.

 


അവസാന വിക്കറ്റില്‍ 64 റണ്‍സായിരുന്നു ഓസീസിന് വേണ്ടിയിരുന്നത്. ഹേസില്‍വുഡിനെ കൂട്ടുപിടിച്ച്‌ പോരാട്ടം തുടരാന്‍ ലയണ്‍ തീരുമാനിച്ചതോടെ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം അനുഭവപ്പെട്ടു. സിംഗിളുകളും ഡബിളുകളും ഇടയ്ക്ക് ഓരോ ബൗണ്ടറിയുമായി സ്കോര്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്നു. ഹേസില്‍വുഡ് വിക്കറ്റ് കളയാതെ ഒരുവശം കാത്തതോടെ ലയണ്‍ സ്കോര്‍ ചെയ്തുകൊണ്ടിരുന്നു.

അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ച്‌ ഇന്ത്യയക്ക് വിജയം സമ്മാനിച്ചത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ മുന്നോട്ടുവന്ന് കളിക്കാന്‍ ശ്രമിച്ച ഹേസില്‍വുഡ് രണ്ടാം സ്ലിപ്പില്‍ രാഹുലിന് ക്യാച്ച്‌ സമ്മാനിച്ചതോടെ കോഹ്‌ലിയും സംഘവും അഡ്‌ലെയ്ഡ് ഓവലില്‍ തുള്ളിച്ചാടി. 38 റണ്‍സുമായി തോല്‍ക്കാതെ ഒരുവശത്ത് ലയണ്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ഇഷാന്ത് ശര്‍മയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. മത്സരത്തില്‍ 11 ക്യാച്ചുകളുമായി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ശ്രദ്ധേയ പ്രകടനം നടത്തി. ഒരു മത്സരത്തില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍ എന്ന റിക്കോര്‍ഡിന് ഒപ്പമെത്താനും പന്തിന് കഴിഞ്ഞു. ജാക്ക് റസല്‍ (ഇംഗ്ലണ്ട്), എ.ബി.ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് മുന്‍പ് ഒരു മത്സരത്തില്‍ 11 ക്യാച്ചുകള്‍ നേടിയിട്ടുള്ളത്.

സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 250, രണ്ടാം ഇന്നിംഗ്സ് 307. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 235, രണ്ടാം ഇന്നിംഗ്സ് 291. പരന്പരയിലെ രണ്ടാം മത്സരം 14ന് പെര്‍ത്തില്‍ തുടങ്ങും.

Related News