Loading ...

Home peace

സൃഷ്ടിക്കാം, ഹരിതകേരളം

ഗാന്ധിജി സാമ്രാജ്യത്വവിരുദ്ധമായ രാഷ്ട്രീയത്തെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും പകര്‍ത്തിയിരുന്നു. വര്‍ഗീയതയ‌്ക്കെതിരെയുള്ള ഗാന്ധിജിയുടെ നിലപാടും പ്രസിദ്ധമാണ്. മുന്നോട്ടുവയ‌്ക്കുന്ന കാഴ്ചപ്പാടുമായി ജീവിതത്തെ പൊരുത്തപ്പെടുത്താനും ഗാന്ധിജി ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി മാലിന്യനിര്‍മാര്‍ജന പ്രശ്നത്തെ ദൈനംദിനജീവിതവുമായി ബന്ധിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചിരുന്നു. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന സന്ദേശം ശുചിത്വത്തോടുള്ള ഗാന്ധിജിയുടെ കാഴ‌്ചപ്പാടിന്റെ പ്രതിഫലനംകൂടിയാണ്.

കാലവര്‍ഷക്കെടുതി നിരവധി പാഠങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പാരിസ്ഥിതികപ്രശ്നങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന മാലിന്യത്തിന്റെ പ്രശ്നങ്ങള്‍. നമ്മുടെനാട്ടിലെ ജലസ്രോതസ്സുകള്‍ എത്രത്തോളം ദുഷിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഉദാഹരണമായിരുന്നു പ്രളയത്തിനുശേഷം വിവിധയിടങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യക്കൂമ്ബാരം. ഇത‌് വീണ്ടും നദിയിലേക്കുതന്നെ നിക്ഷേപിക്കപ്പെടുമെന്നതിനാല്‍ സര്‍ക്കാരിന‌് അതിനെതിരെ മുന്നറിയിപ്പ് നല്‍കേണ്ടിവന്നു. .

മാലിന്യസംസ‌്കരണം എന്നത് കാലവര്‍ഷക്കെടുതിയുടെ ഭാഗമായി മാത്രം സര്‍ക്കാര്‍ കണ്ട ഒന്നല്ല. ഈ പ്രശ്നം പരിഹരിക്കാന്‍ കൂടിയാണ് ഹരിതകേരളം മിഷന്‍ രൂപീകരിച്ചത്. .

മാലിന്യത്തില്‍നിന്ന‌് സ്വാതന്ത്ര്യത്തിലേക്ക‌് . 
കാലവര്‍ഷക്കെടുതി ഉണ്ടായ ഘട്ടത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പും ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്ന‌് 'ക്ലീന്‍ കേരള ക്യാമ്ബയിന്‍' നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ തീവ്ര ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായാണ‌് പകര്‍ച്ചവ്യാധികളില്‍നിന്ന‌് പ്രളയബാധിത പ്രദേശങ്ങളെ രക്ഷപ്പെടുത്താനായത‌്. 17688 ടണ്‍ അജൈവമാലിന്യവും 12263 ടണ്‍ ജൈവമാലിന്യവും ഇതിനകം പ്രളയബാധിതപ്രദേശങ്ങളില്‍നിന്ന‌് നീക്കംചെയ‌്തു. അവശേഷിക്കുന്നവയും മാറ്റണം. .

 

ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2 മുതല്‍ 16 വരെ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷമായി പട്ടികജാതി - പട്ടികവര്‍ഗ വികസനവകുപ്പ് ആചരിച്ചുവരുന്നുണ്ട്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കാണ‌് ഊന്നല്‍. പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പുകളുടെ റസിഡന്‍ഷ്യല്‍ സ‌്കൂളുകള്‍, ഹോസ്റ്റലുകള്‍, ഐടിഐകള്‍, നേഴ്സറി സ‌്കൂളുകള്‍ എന്നിവയും അവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളും ശുചീകരിക്കും. .

വൃത്തി വീണ്ടെടുത്തും പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ‌്കരിച്ചുംമാത്രമേ ദീര്‍ഘകാല അടിസ്ഥാനത്തില്‍ മാലിന്യ പ്രശ്നം പരിഹരിക്കാനാകൂ. അത് കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ‌് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത‌്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കഴിയാവുന്നിടത്തോളം വികേന്ദ്രീകൃതമായി ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കണം. ഖരമാലിന്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിച്ച്‌ സംസ്കരിക്കുകയോ കൈമാറ്റംചെയ്യുകയോ വേണം. ആവശ്യമുള്ള ഇടങ്ങളില്‍ വലിയ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിച്ചു‌. സര്‍ക്കാരിന്റെ ഈ കാഴ്ചപ്പാടുകളെ ഫലപ്രദമാക്കുന്നതിനാണ് 'മാലിന്യത്തില്‍നിന്ന‌് സ്വാതന്ത്ര്യം' എന്ന പദ്ധതി കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ ആരംഭിച്ചത്. പഞ്ചായത്തുകളും നഗരസഭകളും ഈ പദ്ധതിയുടെ ഭാഗമായി മാലിന്യസംസ്കരണ പ്രോജക്ടുകള്‍ക്ക‌് രൂപം നല്‍കിയിട്ടുണ്ട‌്. .

898 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി മുപ്പതിനായിരത്തിലധികം അംഗങ്ങളുള്ള ഹരിതകര്‍മ സേനകള്‍ രൂപീകരിക്കപ്പെട്ടു. 339 ഇടങ്ങളില്‍ എംസിഎഫ് സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പൊടിക്കുന്ന 119 സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രവത്തായി നടത്തണം. .

വേണം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി . 
ശുചിത്വത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത് പരിസ്ഥിതി സൗഹൃദജീവിത ശൈലിയിലേക്കുള്ള മാറ്റംതന്നെയാണ്. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. മാലിന്യത്തിന്റെ അളവ് കുറയ‌്ക്കുക, മാലിന്യ ഉല്‍പ്പാദനം ഇല്ലാതാക്കുക, രൂപപ്പെടുന്ന മാലിന്യങ്ങളെ തരംതിരിച്ച്‌ ശാസ്ത്രീയമായി സംസ്‌കരിക്കുക തുടങ്ങിയവയ്ക്കായി അനുവര്‍ത്തിക്കുന്ന രീതിയാണ് ഹരിത പെരുമാറ്റച്ചട്ടം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരിസ്ഥിതിസൗഹൃദ ശൈലി ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണിത‌്. വ്യക്തിജീവിതം, കുടുംബം, ഓഫീസുകള്‍, പൊതുപരിപാടികള്‍, വിവാഹം, സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി സമസ്തതലങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ബാധകമാക്കാം. എന്നാല്‍, അതിനുള്ള ശീലം ഉണ്ടാക്കിയെടുക്കലാണ് പ്രധാനം. .

മാലിന്യ ഉല്‍പ്പാദനത്തിന്റെ അളവ് കുറയ‌്ക്കുന്നതിന‌് ഡിസ്പോസിബിള്‍ സാധനങ്ങളുടെ ഉപേയാഗം പൂര്‍ണമായും ഒഴിവാക്കി, കഴുകി ഉപയോഗിക്കാന്‍കഴിയുന്ന പാത്രങ്ങള്‍ ശീലമാക്കുകയും ശേഷം ഉണ്ടാകുന്ന ജൈവമാലിന്യം അതത് സ്ഥലങ്ങളില്‍ത്തന്നെ കമ്ബോസ്റ്റിങ്ങിലൂടെ വളമാക്കിമാറ്റുകയോ ബയോഗ്യാസാക്കി മാറ്റുകയോ ചെയ്യണം. വന്‍ ജനപങ്കാളിത്തമുണ്ടാകുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും സമ്മേളനങ്ങളിലും മേളകളിലും വിവാഹങ്ങളിലുമെല്ലാം ഹരിതരീതികള്‍ പാലിക്കുന്നത് മാലിന്യ ഉല്‍പ്പാദനത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായകരമാണ്. .

വലിച്ചെറിയരുത‌് മാലിന്യം . 
മാലിന്യം അശ്രദ്ധമായി വലിച്ചെറിയാതെ തരംതിരിച്ച‌് സൂക്ഷിക്കാനും ശാസ്ത്രീയമായി നടക്കുന്ന സംസ‌്കരണസംവിധാനങ്ങളിലേക്ക‌് കൈമാറുന്നതിനും ജനങ്ങളെ പഠിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അത് വിദ്യാഥികളിലൂടെ മുതിര്‍ന്നവരിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കലാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷനും വിദ്യാഭ്യാസവകുപ്പിനും ചേര്‍ന്ന‌് ആവിഷ്കരിക്കാനാകണം. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന ഫ്ലക്സ്, ഒരുതവണ മാത്രം ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നോടെ സംസ്ഥാനത്തെ മുഴുവന്‍ പൊതുസ്ഥാപനങ്ങളും ഹരിത പെരുമാറ്റച്ചട്ടത്തിലേക്ക് മാറ്റാനും സര്‍ക്കാര്‍ ലക്ഷ്യംവയ‌്ക്കുന്നുണ്ട്‌. .

സജീവമാകാം കര്‍മസേനയിലൂടെ . 
ഈ ഗാന്ധിജയന്തി വാരം പ്രളയാനന്തരമുളള പുനര്‍നിര്‍മാണത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയുളള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ നടക്കുകയാണ്. ഒരു ലക്ഷം പേരുടെ കര്‍മസേന ഇതിനായി അണിനിരക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്പോര്‍സ്‌ആര്‍ട്സ് ക്ലബ്ബുകള്‍ തുടങ്ങി എല്ലാവരും ചേര്‍ന്നുളള ഒരു കൂട്ടായ്മ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. .

ഹരിതകേരളം എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുവേണ്ടിയുള്ള കാഴ്ചപ്പാടുകളില്‍ ഇതിന് പ്രധാന സ്ഥാനവുമുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മാണം ഫലപ്രദമാകണമെങ്കില്‍ നമ്മുടെ ജീവിതശൈലികളിലും അതിനനുയോജ്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കണം. .

പരിസ്ഥിതിസൗഹാര്‍ദപരമായ ചിന്തയും ജീവിതശൈലിയും രൂപപ്പെടുത്തുക എന്നതും പുനര്‍നിര്‍മാണത്തിനോടൊപ്പം നടക്കേണ്ട ഒന്നാണ്. അതിന്‌ സഹായകമാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ആവിഷ്ക്കരിക്കുക എന്നത് അതുകൊണ്ട് തന്നെ പ്രധാനമാണ്.

Related News