Loading ...

Home health

മനോസമ്മര്‍ദ്ദം കുറയ്‌ക്കാം;ഹൃദ്രോഗത്തെ തടയാം

കാലവര്‍ഷക്കെടുതിയില്‍ വിറങ്ങലിച്ച കേരളം ഇന്ന്‌ രോഗങ്ങളുടെ നടുമുറ്റത്താണ്‌. ഒരായുഷ്‌കാലംകൊണ്ട്‌ സമ്ബാദിച്ചതെല്ലാം പകലുറക്കത്തിലെ മിന്നിമറയുന്ന സ്വപ്നംപോലെ നഷ്ടപ്പെടുമ്ബോഴുള്ള മുറിവ്‌ ഇനിയും ഉണങ്ങിയിട്ടില്ല. ഈ തീരാമുറിവുകള്‍ ഓരോരുത്തരിലും ആഴത്തിലുള്ള മാനസികപ്രശ്‌നങ്ങളാണ്‌ ഉളവാക്കിയത്‌. ഈ ഒടുങ്ങാത്ത മാനസികാസ്വാസ്ഥ്യങ്ങളെല്ലാം മനുഷ്യരുടെ സന്തുലിതാവസ്ഥയെ തകിടംമറിച്ചു. മനോരോഗങ്ങള്‍ തുടങ്ങി ഹൃദ‌്‌രോഗംവരെയാണ്‌ അതിന്റെ പരിണാമഫലം.

പ്രളയകാലത്തും അതേത്തുടര്‍ന്നും ഹാര്‍ട്ടറ്റാക്കുമായി ആശുപത്രിയിലെത്തിയവരുടെ സംഖ്യയില്‍ ഗണ്യമായ വര്‍ധനയുണ്ടായി. മനസ്സിന്റെ തീരാവ്യഥ ഹൃദയം ഏറ്റുവാങ്ങിയതുതന്നെ കാരണം. പ്രത്യേകിച്ച്‌ മുമ്ബ‌് ഹൃദ‌്‌രോഗമുണ്ടായിരുന്നവരില്‍ ഈ മുറിവുകള്‍ വീണ്ടുമൊരു ഹൃദയാഘാതത്തിന്‌ വഴിയൊരുക്കി. ദുരന്താനന്തര മനോസമ്മര്‍ദരോഗം എന്ന പോസ്‌റ്റ്‌ ട്രൊമാറ്റിക്‌ സ്‌ട്രെസ്‌ ഡിസോര്‍ഡര്‍ (പിടിഎസ്‌ഡി) ഇന്ന്‌ കേരളീയരെ ഒന്നടങ്കം ആവാഹിച്ചിരിക്കുന്നു. ഇക്കാലത്ത്‌ ഹൃദ‌്‌രോഗ പരിചരണത്തിന്‌ ഏറെ പ്രാധാന്യം കൊടുക്കണം; തുടര്‍ന്ന്‌ ഹാര്‍ട്ടറ്റാക്കുണ്ടാകാതിരിക്കാന്‍ സമുചിതമായ മുന്‍കരുതലും ചികിത്സയും എടുക്കണം.

കേരളത്തെ ദുഃഖത്തിലാഴ്‌ത്തിയ ഈ സവിശേഷ സാഹചര്യത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ വര്‍ഷം ലോക ഹൃദയദിനം സമാചരിക്കുന്നത്‌. ഹൃദ‌്‌രോഗമുള്ളവരുടെ സംഖ്യ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തില്‍ രണ്ടുമടങ്ങാണ്‌. ഇന്ത്യയില്‍ നൂറില്‍ 29 പേര്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണം മരിക്കുന്നു. എന്നാല്‍, കേരളത്തില്‍ ഇതിന്റെ തോത്‌ നൂറില്‍ നാല്‍പ്പതാണ്‌. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഹൃദയാഘാതവും (26 ശതമാനം), പക്ഷാഘാതവും (9 ശതമാനം) മൂലമാണ്‌. കേരളത്തില്‍ ഹാര്‍ട്ടറ്റാക്കുമൂലമുള്ള മരണനിരക്കില്‍ ആണ്‍- പെണ്‍ വ്യത്യാസമില്ല. കേരളത്തില്‍ പ്രതിവര്‍ഷം 63,000 പേര്‍ ഹൃദയാഘാതവും 22,000 പേര്‍ മസ്‌തിഷ്‌കാഘാതവുംമൂലം മരിക്കുന്നതായി കണക്കാക്കുന്നു. കേരളത്തില്‍ 40 ശതമാനംപേര്‍ക്ക്‌ രക്താതിമര്‍ദവും പ്രമേഹവുമുള്ളതായി ഈയിടെ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇതില്‍ ഏതാണ്ട്‌ 15 ശതമാനംപേര്‍മാത്രമാണ്‌ രക്താതിമര്‍ദവും പ്രമേഹവും നിയന്ത്രണവിധേയമാക്കുന്നത്‌. അതായത്‌ ഏതാണ്ട്‌ 85 ശതമാനം മലയാളികളും ഹൃദ‌്‌രോഗത്തിന‌് വിനയാകുന്ന പ്രധാന ആപത്‌ഘടകങ്ങള്‍ ക്രമീകരിക്കാതെ ജീവിതം നയിക്കുന്നു. ഇത്‌ ആരോഗ്യകേരളത്തെ എങ്ങോട്ട്‌ നയിക്കും?

 

ഹൃദയധമനീരോഗങ്ങള്‍മൂലം 17.5 ദശലക്ഷംപേര്‍ പ്രതിവര്‍ഷം ഭൂമുഖത്ത്‌ മരിക്കുകയാണ്‌. à´ˆ സംഖ്യ 2030 ആകുമ്ബോള്‍ 23.6 ദശലക്ഷമായി ഉയരുമെന്നും കണക്കാക്കുന്നു. ആകെയുള്ള മരണസംഖ്യയുടെ 31 ശതമാനവും ഹൃദയധമനീരോഗങ്ങള്‍കൊണ്ടുതന്നെ. 
ഈ കാരണങ്ങളുടെ വെളിച്ചത്തിലാണ്‌ ഹൃദ‌്‌രോഗബാധയെ സര്‍വശക്തിയുമെടുത്ത്‌ പ്രതിരോധിക്കാനുള്ള ക്രിയാത്മകമാര്‍ഗങ്ങളുമായി വേള്‍ഡ്‌ ഹാര്‍ട്ട്‌ ഫെഡറേഷനും ലോകാരോഗ്യസംഘടനയും സംയുക്തമായി മുന്നോട്ടുവരുന്നത്‌.

ഹൃദ‌്‌രോഗ പ്രതിരോധത്തിനുവേണ്ടിമാത്രമാണ്‌ 2000ല്‍ 'വേള്‍ഡ്‌ ഹാര്‍ട്ട്‌ ഡേ' ജന്മംകൊണ്ടത്‌. ഹൃദ‌്‌രോഗ പരിശോധന- ചികിത്സാ രംഗത്ത്‌ ഏറെ സാങ്കേതികമികവുള്ള ആധുനിക സംവിധാനങ്ങളുണ്ടെങ്കിലും അവയ്‌ക്കൊന്നും ഹൃദയദിനത്തില്‍ പ്രസക്തിയില്ലെന്നോര്‍ക്കണം. പ്രാധാന്യം ഒന്നിനുമാത്രമാണ്‌; മരണഭീതിയുളവാക്കുന്ന, പടര്‍ന്നേറുന്ന ഹൃദ‌്‌രോഗബാധയെ കടിഞ്ഞാണിടാനുള്ള നൂതനമാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുക.

ലോക ഹൃദയദിനം ആരംഭിച്ചിട്ട്‌ ഒന്നരദശകം കഴിഞ്ഞു. ഓരോവര്‍ഷവും ഓരോരോ പ്രതിരോധവിഷയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത‌്. ലോകത്തുള്ള 75-80 ശതമാനം ആള്‍ക്കാര്‍ക്കും ഇന്നും ഏറെ ചെലവുള്ള ചികിത്സാനടപടികള്‍ അപ്രാപ്യമാണെന്നോര്‍ക്കണം. അവരെയൊക്കെ ഹൃദ്‌രോഗത്തിന്റെ നീരാളിപ്പിട‌ിത്തത്തില്‍നിന്ന്‌ രക്ഷപ്പെടുത്താന്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്കുമാത്രമേ കഴിയൂ.

ഈവര്‍ഷത്തെ ഹൃദയദിനസന്ദേശം 'എന്റെ ഹൃദയം, നിങ്ങളുടെ ഹൃദയം ( ങ്യ ഒലമൃ, ഥീൌൃ ഒലമൃ) എന്നതാണ്‌. നിങ്ങളുടെയും മറ്റുള്ളവരുടെയും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന സത്വരനടപടികള്‍ സംയുക്തമായി കൈക്കൊള്ളുക. ഈ ലളിതമായ പ്രതിജ്‌ഞ നിങ്ങളെടുക്കണം: ഹൃദയ സൗഹൃദ ഭക്ഷണവും ഊര്‍ജസ്വലമായ വ്യായാമവും നിങ്ങളുടെ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്താമെന്നും പുകവലി കര്‍ശനമായി സമൂഹത്തില്‍നിന്ന്‌ തുടച്ചുമാറ്റാമെന്നും വാഗ്‌ദാനം ചെയ്യുക- അതാണ്‌ ഈ വര്‍ഷത്തെ ഹൃദയദിനസന്ദേശം.


 
മനുഷ്യശരീരത്തിന്റെ സന്തുലിതാവസ്ഥയെ താങ്ങിനിര്‍ത്തി, ഊര്‍ജസ്വലവും സുദൃഢവുമായ ആരോഗ്യം പ്രദാനംചെയ്യുന്ന നാല്‌ സ്‌തംഭങ്ങളായി ആയുര്‍വേദാചാര്യന്മാര്‍ വിശേഷിപ്പിക്കുന്നത്‌ ഭക്ഷണം, ഉറക്കം, വ്യായാമം, മിതമായ ലൈംഗികത എന്നിവയാണ്‌. ഇവയുടെ ലഭ്യത നിര്‍വിഘ്‌നമായാല്‍ സംപൂര്‍ണമായ സ്വാസ്ഥ്യമാണ്‌ ഫലം. മറിച്ചായാല്‍ രോഗാതുരതയിലേക്ക‌് ശരീരം വലിച്ചിഴയ‌്ക്കപ്പെടുകതന്നെ ചെയ്യും. ഈ നാല‌് സ്‌തംഭങ്ങളില്‍ പ്രഥമസ്ഥാനത്ത്‌ ഭക്ഷണം സ്ഥാനം പിടിച്ചിരിക്കുന്നു. കാരണം മനുഷ്യജീവന്റെ ഊര്‍ജസ്രോതസ്സ്‌ ഭക്ഷണംതന്നെ. ശരീരയന്ത്രം കേടുകൂടാതെ പ്രവര്‍ത്തിക്കാന്‍ ആഹാരലഭ്യത സമൃദ്ധവും സൗഹൃദവുമാകണം.

ഭക്ഷണശൈലിയിലെ താളപ്പിഴകളാണ്‌ മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന്‌ മുഖ്യ വൈദ്യശാസ്‌ത്ര ശാഖകളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. രോഗങ്ങളെ നേരിടാനും പിടിയിലൊതുക്കാനും ഒരുപക്ഷേ മരുന്നുകളേക്കാള്‍ ഫലപ്രദമായി ആരോഗ്യപൂര്‍ണമായ ഭക്ഷണശൈലിക്ക്‌ സാധിക്കുമെന്ന യാഥാര്‍ഥ്യം പല ബൃഹത്തായ പഠനങ്ങളിലൂടെയും വൈദ്യശാസ‌്ത്രം സ്ഥിരീകരിച്ചുകഴിഞ്ഞു. ഭക്ഷണംതന്നെ ചികിത്സ എന്ന സംജ്‌ഞ രൂപപ്പെടുകയാണ്‌. മരുന്നിനൊപ്പം നിന്ന്‌ രോഗങ്ങളെ നിയന്ത്രിക്കുകമാത്രമല്ല; മരുന്നുതന്നെയാണ്‌ ചില ആഹാരങ്ങളെന്നും വെളിപ്പെടുകയാണ്‌. ശുദ്ധഭക്ഷണത്തിന്റെ ഔഷധമൂല്യത്തെ നാം അംഗീകരിക്കണം. ഹൃദ‌്‌രോഗം, രക്താതിമര്‍ദം, പ്രമേഹം, ഉദരരോഗങ്ങള്‍, മൈഗ്രേന്‍, ആസ്‌ത‌്മ, ക്ഷയം, അര്‍ബുദം തുടങ്ങിയവയെ നല്ലൊരു പരിധിവരെ നിയന്ത്രിക്കാന്‍ ആരോഗ്യപൂര്‍ണമായ ആഹാരക്രമത്തിന്‌ സാധിക്കുമെന്നോര്‍ക്കണം.

ഭക്ഷണം ഹൃദയസൗഹൃദമാക്കണം. കൊഴുപ്പും ട്രാന്‍സ്‌ഫാറ്റുകളും പഞ്ചസാരയും ഉപ്പുമെല്ലാം ആവോളം വര്‍ജിക്കണം. മത്സ്യവും പഴങ്ങളും പച്ചക്കറികളും ഒലിവ്‌ എണ്ണയും സമൃദ്ധമായുള്ള മെഡിറ്ററേനിയന്‍ ഡയറ്റ്‌ സ്വായത്തമാക്കണം.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്തെ 60 ശതമാനത്തോളംപേര്‍ക്കും ആവശ്യത്തിന്‌ വ്യായാമം ലഭിക്കുന്നില്ല. ആഴ്‌ചയില്‍ കുറഞ്ഞത്‌ രണ്ടുമണിക്കൂര്‍ കൃത്യമായി വിവിധ വ്യായാമമുറകളില്‍ ഏര്‍പ്പെട്ടാല്‍ ഹൃദ‌്‌രോഗസാധ്യത 30 ശതമാനംവരെ കുറയ‌്ക്കാം. ഹൃദയവും ഹൃദയഭക്ഷണവും ചടുലമായ വ്യായാമമുറകളുംകൂടി ചേരുമ്ബോള്‍ പിന്നെ ശരീരം ആരോഗ്യപൂര്‍ണമാകുകയാണ്‌. രോഗങ്ങള്‍ക്കിവിടെ സ്ഥാനമില്ല. പ്രമേഹവും അമിതഭാരവും വര്‍ധിച്ച കൊളസ്‌ട്രോളുമെല്ലാം നല്ലൊരു പരിധിവരെ നിയന്ത്രണവിധേയമാകും.

തെറ്റായ ജീവിതശൈലിയും വികലമായ ഭക്ഷണരീതിയും അലസമായ ദിനചര്യകളും മലയാളികളെ പല രോഗതുരതകളിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു. മുമ്ബ‌് മധ്യവയസ്സ‌് കഴിഞ്ഞവരില്‍മാത്രം കാണുന്ന ഹൃദ്‌രോഗം ഇപ്പോള്‍ യുവാക്കളില്‍പ്പോലും സാധാരണമാണ്‌. മലയാളിക്ക്‌ എവിടെയാണ്‌ പിഴച്ചത്‌? ഇപ്പോള്‍ മരിച്ചുവീഴുമെന്നു പറഞ്ഞാല്‍പ്പോലും കുലുങ്ങാത്ത പ്രകൃതം. രോഗം വരട്ടെ, എന്നിട്ട്‌ നോക്കാമെന്ന ധാര്‍ഷ്‌ട്യം. ഈ പ്രവണത വിദ്യാസമ്ബന്നരിലും കാണുന്നു. ഹൃദയത്തിന്‌ എന്തുവന്നാലും ആന്‍ജിയോപ്ലാസ്‌റ്റിയും ബൈപാസ്‌ സര്‍ജറിയും ചെയ്‌ത്‌ ശരിയാക്കാമെന്ന ധാരണ. ഈ മനോഭാവം മാറണം. ആപത്‌ ഘടകങ്ങളുടെ അതിപ്രസരത്താല്‍ ശരീരം രോഗപങ്കിലമായാല്‍, പിന്നെ ചികിത്സകള്‍ക്ക്‌ പരിമിതമായ ഫലമേയുള്ളൂ. നിങ്ങളുടെ ഹൃദയാരോഗ്യം നിങ്ങള്‍തന്നെ കാത്തുസൂക്ഷിക്കണം. അത‌് സാധ്യവുമാണ്‌.

എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ സീനിയര്‍ കാര്‍ഡിയോളോജിസ്റ്റാണ് ലേഖകന്‍ 

Related News