Loading ...

Home Kerala

പ്രളയക്കെടുതി: ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയത്തെ ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കേരളത്തിലുണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രതയും വ്യാപ്തിയും പരിഗണിച്ച്‌ ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കുന്നവെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ത്തിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 247 പേര്‍ മരിക്കുകയും 17343 വീടുകള്‍ തകര്‍ന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രളയം സ്വഭാവമുള്ള പ്രകൃതിദുരന്തമാണെന്ന് വ്യക്തമാക്കി വ്യാഴാഴ്ച രാജ്യസഭാ സെക്രട്ടറിയറ്റിനെ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാകും. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും. ഒരു ദുരന്ത നിവാരണ ഫണ്ട് (സിആര്‍എഫ്)രൂപീകരിക്കും. ഇതില്‍ 3:1 എന്ന നിലയിലാവും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം. ഈ ഫണ്ടിലുള്ള തുക അപര്യാപ്തമായി വന്നാല്‍ ആകസ്മിക സഹാചര്യങ്ങളെ നേരിടാനുള്ള ദേശീയ ദുരന്ത ഫണ്ടില്‍ (എന്‍സിസിഎഫ്) നിന്ന് കൂടുതല്‍ തുക അനുവദിക്കും. എന്‍സിസിഎഫ് പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരിന്റെ വിഹിതമാണ്. രാജ്യസഭ, ലോക്‌സഭ എംപിമാര്‍ക്ക് ഒരു കോടി രൂപവരെ ദുരന്ത നിവാരണത്തിനായി ഉപയോഗിക്കാനാവും. വ്യക്തിഗത വായ്പ, ഗ്രാന്റ് എന്നിവയുടെ തിരിച്ചടവുകളില്‍ ഇളവ് ലഭിക്കും. വിദേശ സഹായം ലഭ്യമാകുന്നതിനും പ്രഖ്യാപനം സഹായിച്ചേക്കും. ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കം, ഹൂദ് ഹൂദ് ചുഴലിക്കാറ്റ് എന്നിവ ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

Related News