Loading ...

Home celebrity

ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ പതിക്കില്ല, ഞാന്‍ സര്‍ക്കാരിന്റെ മകള്‍: ഹനാന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ മകളാണ് താനെന്നും എല്ലാ സംരക്ഷണവും തനിക്കുണ്ടെന്നും ഹനാന്‍. ഒരു മകള്‍ എന്ന രീതിയില്‍ അവള്‍ എപ്പോഴും ആഗ്രഹിക്കുക അച്ഛന്റെയും അമ്മയുടെയും സംരക്ഷണമാണ്. ആ മകളുടെ സംരക്ഷണം എനിക്ക് എന്നും ഉണ്ട്. വളരെ ധൈര്യത്തോടെയാണ് ഞാന്‍ നില്‍ക്കുന്നത്. നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. ഒരാള്‍ക്ക് പോലും എന്നെ കൈവയ്ക്കാന്‍ കഴിയില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ പതിക്കില്ല എന്ന വിശ്വാസം ഉണ്ടെന്ന് ഹനാന്‍ പറ‍ഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍.

തനിക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പംനിന്നതിന് മുഖ്യമന്ത്രിയോട് വളരെയധികം നന്ദിയുണ്ടെന്നും സോഷ്യല്‍ മീഡിയ വഴി തന്നെ ആക്രമിച്ചവര്‍ക്കെതിരെയുളള നടപടി ശക്തമാക്കുമെന്ന് ഉറപ്പ് നല്‍കിയതായും ഹനാന്‍ പറഞ്ഞു. ശോഭന ജോര്‍ജിനൊപ്പമാണ് ഹനാന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

ഹനാനെ കണ്ടുവെന്നും സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും അവള്‍ക്കുണ്ടാകുമെന്ന് ഉറപ്പു നല്‍കിയെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. "ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാന്‍. അന്ന് സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാന്‍ എത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞു", ഫെയ്സ്ബുക്കില്‍ പിണറായി കുറിച്ചു.

ഹനാന്‍ എന്ന വിദ്യാര്‍ത്ഥിനി ജീവിതമാര്‍ഗമായി എറണാകുളം തമ്മനത്ത് മീന്‍ വില്‍ക്കുന്നതായി വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ആ കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ അപവാദ പ്രചരണവും ആക്രമണങ്ങളും നടന്നിരുന്നു.

Related News