Loading ...

Home International

‘സ്നോഡന്‍ പറയുന്നു, ബിന്‍ലാദിന്‍ മരിച്ചിട്ടില്ല’ ; സാങ്കല്‍പികകഥ വൈറലാകുന്നു.

മോസ്കോ: ഉസാമ ബിന്‍ലാദിന്‍ കൊല്ലപ്പെട്ടു എന്നത് തെറ്റാണെന്നും ലാദിന്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നും സി.ഐ.എയുടെ ടെക്നിക്കല്‍ അസിസ്റ്റന്‍റായിരുന്ന എഡ്വേഡ് സ്നോഡന്‍. തെളിവുകള്‍ തന്‍െറ പക്കലുണ്ടെന്നും സ്നോഡന്‍ വെളിപ്പെടുത്തിയതായി വേള്‍ഡ് ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ട് ഡോട്ട് കോം എന്ന വെബ്സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.സാങ്കല്‍പിക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഈ വെബ്സൈറ്റില്‍ വന്ന വാര്‍ത്ത ഓണ്‍ലൈനില്‍ വൈറലായിക്കഴിഞ്ഞു. സാങ്കല്‍പിക വാര്‍ത്തകളാണ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ടെങ്കില്‍ യാദൃച്ഛികമാണെന്നും വെബ്സൈറ്റ് സമ്മതിക്കുന്നുമുണ്ട്. അമേരിക്കയുടെ ചാരപ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും നിരവധി രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടയാളാണ് സ്നോഡന്‍. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ എക്കാലത്തെയും വിശ്വസ്തനായ കൂട്ടാളിയാണ് ലാദിനെന്ന് സ്നോഡന്‍ വെളിപ്പെടുത്തിയതായും വാര്‍ത്തയില്‍ പറയുന്നു.ബഹാമസില്‍ എവിടെയോ ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണയില്‍ സുഖവാസം നടത്തുകയാണ് ലാദിന്‍ ഇപ്പോള്‍. നിലവില്‍ പ്രതിമാസം ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ സി.ഐ.എയില്‍നിന്ന് ലാദിന് ലഭിക്കുന്നുണ്ട്. ഈ തുക തന്‍െറ നസാവുവിലെ ബാങ്ക് അക്കൗണ്ട് വഴി ബിസിനസിനായി ഉപയോഗിക്കുകയും ചില സംഘടനകള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നതെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. എന്നാല്‍, 2013ല്‍ ഉസാമയുടെ ഗ്രാമത്തില്‍ അഞ്ചു ഭാര്യമാരോടും മക്കളോടുമൊപ്പം താമസിച്ചിരുന്നു. ചില രഹസ്യാന്വേഷണ കേന്ദ്രങ്ങളിലേക്ക് ലാദിന്‍ ഇപ്പോഴും യാത്രചെയ്യാറുണ്ട്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടിയാണ് ലാദിന്‍ മരിച്ചു എന്ന് വാര്‍ത്ത പുറത്തുവിട്ടത്. പാകിസ്താനിലെ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹകരണത്തോടെയാണ് ലാദിന്‍െറ ‘കൊലപാതകം’ നടപ്പാക്കിയത്. താടിയും പട്ടാളവേഷവുമില്ലാത്ത ലാദിനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന തന്‍െറ പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ തെളിവ് സഹിതം വിശദീകരിക്കുമെന്നും സ്നോഡന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനിലെ ആബട്ടാബാദിലെ രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിന്‍ലാദിനെ 2011 മേയ് രണ്ടിനാണ് അമേരിക്കയുടെ പ്രത്യേക ദൗത്യസംഘം വധിച്ചത്.

Related News