Loading ...

Home celebrity

നിലാവില്‍ പൊതിഞ്ഞ സ്നേഹജ്വാല

ഏതു കവിതയ്ക്കാണ്, ഏത‌് ആഖ്യായികയ്ക്കാണ് ഈ സ്ത്രീജീവിതം വിവരിക്കാനാകുക? ഏതു സിനിമയുടെ ചതുരങ്ങളിലാണ് അവരെ ഒതുക്കാനാകുക? ഇനിയും രേഖപ്പെടുത്താത്ത വീരേതിഹാസത്തിലെ നായിക. കമ്യൂണിസ്റ്റ് നേതാവായും ഭരണാധികാരിയായും അവരെ അടുത്തറിഞ്ഞിട്ടുണ്ട്. പെട്ടെന്ന് ക്ഷോഭിക്കും, കയര്‍ക്കും. ശാസിക്കും. അടുത്ത മാത്രയില്‍ത്തന്നെ ആര്‍ദ്രസ്മിതത്തോടെ നമ്മളെ കേള്‍ക്കും ഗൗരിയമ്മ. അമ്മയെപ്പോലെയോ മൂത്ത സഹോദരിയെപ്പോലെയോ ഭക്ഷണം ഉണ്ടാക്കിത്തരും. കോഴിയെ കറിവച്ച്‌ ഒരുമിച്ചിരുന്ന് ഊണുകഴിക്കും. കറിവാരി വാത്സല്യത്തോടെ നമ്മുടെ പാത്രത്തിലേക്ക് ഇട്ടുതരും. ഇത്രയും സങ്കീര്‍ണവും വിസ്മയകരവുമായ വ്യക്തിത്വമുള്ള ഒരാളെ വേറെ കണ്ടിട്ടില്ല. കാര്‍ക്കശ്യങ്ങള്‍ക്കുപിന്നില്‍ മിന്നിമറിയുന്ന ലോലഭാവങ്ങള്‍. ഒരെഴുത്തുകാരന് ഇഷ്ടപ്പെടുന്ന വ്യക്തിത്വം. ഇപ്പോള്‍ കണ്ട ഗൗരിയമ്മയാകില്ല അടുത്ത നിമിഷത്തില്‍. കേരളം ഇനിയും അടയാളപ്പെടുത്തിയിട്ടില്ല, ഈ രാഷ്ട്രീയപ്രവര്‍ത്തകയെയും ഗൗരിയമ്മ എന്ന സ്ത്രീയെയും.പത്തുകൊല്ലം ആലപ്പുഴയില്‍ ദേശാഭിമാനി ലേഖകനായി പ്രവര്‍ത്തിച്ചപ്പോഴാണ് ഗൗരിയമ്മയുമായുള്ള ബന്ധം കൂടുതല്‍ ഉറച്ചത്. ചിലമ്ബിച്ച ശബ്ദത്തില്‍ പലപ്പോഴും ഫോണില്‍ വിളിക്കും, രാമചന്ദ്രാ ഒരു പ്രസ്താവന തയ്യാറാക്കണം. അല്ലെങ്കില്‍ പറയും, വാ എനിക്കൊരു പ്രസംഗമുണ്ട്. നീയും വരണം. ഗൗരിയമ്മയ്ക്കൊപ്പമുള്ള ഓരോ യാത്രയും ഓരോ അനുഭവമാണ്. എത്രയോ സ്വീകരണങ്ങളില്‍, എത്രയോ പൊതുയോഗങ്ങളില്‍, എത്രയോ സമരമുഖങ്ങളില്‍, അവരുടെ ഭിന്നഭാവങ്ങള്‍ കണ്ടു. ഗൗരിയമ്മ സിപിഐ എമ്മില്‍നിന്ന് പുറത്തായ ഘട്ടത്തിലും സൗഹൃദത്തിന്റെ ഊഷ്മളത കുറഞ്ഞിരുന്നില്ല.
 ഏഴാച്ചേരി രാമചന്ദ്രന്‍
വൈക്കം എഴുതാത്ത നോവല്‍മരണാസന്നനായി കിടക്കുന്ന വൈക്കം ചന്ദ്രശേഖരന്‍നായരെ കാണാന്‍ ഒരിക്കല്‍ ഞാന്‍ പോയി. പ്രിയപ്പെട്ടവരെ കാണുമ്ബോഴൊക്കെ അദ്ദേഹത്തിന്റെ കണ്ണില്‍നിന്ന് ധാരമുറിയാതെ കണ്ണീര്‍ പ്രവഹിക്കുമായിരുന്നു. ആ അവസ്ഥയിലും അദ്ദേഹം പറഞ്ഞത് ഗൗരിയമ്മയെക്കുറിച്ച്‌ ഒരു നോവലെഴുതാന്‍ കഴിയാത്തതിന്റെ സങ്കടം. ഇത്രയേറെ അനുഭവസമ്ബത്തുള്ള ഒരു സ്ത്രീ രാജ്യത്തുതന്നെയുണ്ടാകുമോ എന്നാണ് വൈക്കം അന്ന് ചോദിച്ചത്. ടി വി തോമസുമായുള്ള ദാമ്ബത്യത്തിലെ സംഘര്‍ഷങ്ങള്‍, സങ്കീര്‍ണമായ ദാമ്ബത്യം. ഒരുപക്ഷേ മാക്സിം ഗോര്‍ക്കിയുടെ അമ്മയെക്കാള്‍ അനുഭവമുണ്ട് അവര്‍ക്ക്. ഗൗരിയമ്മയെ ഗോര്‍ക്കി കണ്ടിരുന്നെങ്കില്‍ അവരെക്കുറിച്ച്‌ നോവല്‍ എഴുതിയേനെ. എഴുതാന്‍ കഴിയാതെപോയ ഒരു നോവലിന്റെ വിങ്ങലുമായാണ് വൈക്കം വിടചൊല്ലിയത്.കലഹപ്രിയഒരുദിവസം ചാത്തനാട്ടെ വീട്ടില്‍ ചെന്നപ്പോള്‍ ഒരു പെരുന്നാളിന്റെ ആളുണ്ട്. പലതരക്കാര്‍ അവിടെ വരും. ജാതിമത രാഷ്ട്രീയഭേദമില്ലാത്തവര്‍. ശുപാര്‍ശയ്ക്കും സ്നേഹം കാണിക്കാനും വരുന്നവര്‍. നല്ല പ്രാക്ടീസുള്ള ഒരു ഡോക്ടറുടെ വീടുപോലെ തോന്നും. അന്ന് പ്രായമുള്ള സ്ത്രീ ഒരു പെണ്‍കുട്ടിയുമായി നേരിട്ട് ഗൗരിയമ്മയെ ചെന്നുകണ്ടു. എന്താന്ന് ചോദിക്കുംമുമ്ബേ അവര്‍ പറഞ്ഞു, പഠിച്ച പെണ്ണാണ്, ഇവള്‍ക്കൊരു ജോലി വേണം. പെട്ടെന്ന് ഗൗരിയമ്മ പൊട്ടിത്തെറിച്ചു, ഇതെന്താ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണോ, നിങ്ങളുടെയൊക്കെ അപ്പച്ചിയാണോ ഞാന്‍. അതുകേട്ട് അവര്‍ മടങ്ങി. കൂടിനിന്നവരില്‍ ഗൗരിയമ്മയുടെ സ്വഭാവമറിയുന്നവര്‍ക്കൊന്നും ഒരത്ഭുതവും തോന്നിയില്ല.യാദൃച്ഛികമെന്നുപറയട്ടെ കുറച്ചുനാളിനുശേഷം ഗൗരിയമ്മ നിര്‍ദേശിച്ച പ്രകാരം ചാത്തനാട്ടെ വീട്ടിലെത്തിയപ്പോള്‍ ഇതേ അമ്മയും മകളും. ഒരു സഞ്ചി കൈയിലുണ്ട്. മുഖം പ്രസന്നമാണ്. ഗൗരിയമ്മയുടെ അടുത്ത് ചെന്നു. കവറിലെന്താണെന്ന് ചോദിച്ചു, ഉണ്ണിയപ്പമാണെന്ന് മറുപടി. ജോലി കിട്ടിയതിന്റെ സന്തോഷം. അത് അവിടെ വച്ചുതന്നെ എല്ലാവര്‍ക്കും വിതരണംചെയ്തു.ദിവസങ്ങള്‍ക്കുമുമ്ബ് വഴക്ക് പറഞ്ഞ് വിട്ടെങ്കിലും എറണാകുളത്തെ ഏതോ കമ്ബനിയില്‍ ആ പെണ്‍കുട്ടിക്ക്‌ ഗുമസ്തപ്പണി തരപ്പെടുത്തിക്കൊടുക്കാന്‍ ഗൗരിയമ്മ മറന്നില്ല. മുമ്ബെങ്ങോ വയലാര്‍ രവിയുടെ കൂടെ കോണ്‍ഗ്രസ് ജാഥയില്‍ ആ സ്ത്രീയെ കണ്ടതിന്റെ ചൊരുക്കാണ്കഴിഞ്ഞ വരവില്‍ തീര്‍ത്തതെന്ന് അവര്‍ പോയപ്പോള്‍ ഗൗരിയമ്മതന്നെ പറഞ്ഞു. ഓരോ പ്രവര്‍ത്തകരെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരുന്നു ഗൗരിയമ്മയ്ക്ക്. വയലാര്‍-പുന്നപ്ര വാരാചരണ പരിപാടികള്‍ക്ക് ഗൗരിയമ്മ എത്തിയാല്‍ എന്തൊരു ഓളമാണ്. അവിടെ കൂടിയ നാട്ടുകാരില്‍ പലരെയും പേരെടുത്തുവിളിക്കാനും ശാസിക്കാനും മറ്റാര്‍ക്കു കഴിയും
. ഗൗരിയമ്മ 1957ല്‍ ആദ്യ മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നുഅടിയന്തരാവസ്ഥക്കാലംഅടിയന്തരാവസ്ഥക്കാലത്ത് ഇ എം എസും ഗൗരിയമ്മയുമടക്കം ചുരുക്കം ചില നേതാക്കളേ ജയിലിന് പുറത്തുള്ളൂ. അന്ന് കുട്ടനാട്ടിലൊന്നും പൊതുയോഗം നടത്താന്‍ സ്വാതന്ത്ര്യമില്ല. സ്ഥലത്തുള്ള പാര്‍ടിക്കാര്‍ പല കേന്ദ്രങ്ങളിലും ഗൗരിയമ്മയ്ക്ക് സ്വീകരണം എന്ന പേരില്‍ പരിപാടികള്‍ വയ്ക്കും. ഗൗരിയമ്മയ‌്ക്ക‌് കൂട്ടുപോകുന്നത് ഞാനാണ്. പ്രസംഗിക്കുകയുംവേണം. ദേശാഭിമാനിക്ക് വാര്‍ത്ത അയക്കുകയും വേണം. തോടിനക്കരെയും കായലോരത്തും നിരന്നുനില്‍ക്കുന്നവരെ മെഗഫോണിലാണ് അഭിസംബോധന ചെയ്യുക. അന്നേ ചിലമ്ബിച്ച ശബ്ദമാണ് ഗൗരിയമ്മയ്ക്ക്. പറയാനുള്ളത് കാര്യമാത്രപ്രസക്തമായി ചുരുങ്ങിയ വാക്കുകളില്‍ പറയും. തൊണ്ടയ്ക്ക് വയ്യ, അകലെയുള്ളവരോട് മൈക്കില്ലാത്തതിനാല്‍ ഉച്ചത്തില്‍ സംസാരിക്കാനാകില്ല. അടിയന്തരാവസ്ഥയ്ക്കെതിരെ ജീവന്‍ കളഞ്ഞും പോരാടണം. ഇല്ലെങ്കില്‍ നമ്മുടെ മക്കള്‍ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനാകില്ല എന്നീ വാചകങ്ങളില്‍ പ്രസംഗം ചുരുക്കും. ഇനി ഏഴാച്ചേരി നിങ്ങളോട് കാര്യങ്ങള്‍ പറയുമെന്നുപറഞ്ഞ് പിന്‍വാങ്ങും. എന്റെ പ്രസംഗം തീരുംവരെ കാത്തിരുന്ന് എന്നെയും കാറില്‍ കൂടെ കൂട്ടിയേ മടങ്ങാറുള്ളൂ.ടി വി തോമസും ഗൗരിയമ്മയും1964ല്‍ പാര്‍ടി പിളര്‍ന്നശേഷം പുന്നപ്ര-വയലാര്‍ വാരാചരണ പരിപാടികള്‍ രണ്ടായിട്ടാണ് നടത്തുക. സിപിഐ എമ്മിന്റെയും സിപിഐയുടെയും നേതാക്കള്‍ വെവ്വേറെ സ്റ്റേജില്‍ പ്രസംഗിക്കും. വയലാര്‍ സ്മരണ പുതുക്കുന്നതിലുപരി പരസ്പരം വാക്കുകള്‍കൊണ്ടുള്ള യുദ്ധം. സിപിഐ എമ്മിന്റെ വേദിയില്‍ ഞാനും പ്രസംഗിച്ചു. ടി വി
 ടി വി തോമസ്‌, ഗൗരിയമ്മ വിവാഹ ഫോട്ടോതോമസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. പൊതുയോഗം കഴിഞ്ഞ‌് കാറില്‍ മടങ്ങവെ ഗൗരിയമ്മയുടെ മുഖം വലിഞ്ഞുമുറുകിയ മട്ട്. മിണ്ടുന്നില്ല. സുഖമില്ലാഞ്ഞിട്ടാണോ? എന്താണെന്ന് ചോദിച്ചപ്പോള്‍ മറുചോദ്യം, "തനിക്ക് ടി വി തോമസിനെക്കുറിച്ച്‌ എന്തറിയാം?''ടി വിയെ കുറ്റം പറഞ്ഞതാണ് പ്രശ്നം. ''പ്രസംഗിക്കുമ്ബോള്‍ നിനക്ക് രാഷ്ട്രീയം പറയാം. പക്ഷേ എതിരാളികളെ വ്യക്തിപരമായി വിമര്‍ശിക്കാന്‍ നിനക്ക് അധികാരമില്ല. നമ്മള്‍ എതിരാളികളെ വിമര്‍ശിക്കുമ്ബോള്‍ കാര്യമാത്രപ്രസക്തമാകണം. പ്രതിപക്ഷബഹുമാനം വേണം.'' ഗൗരിയമ്മ കര്‍ക്കശമായി പറഞ്ഞു. ഇതുപോലൊരനുഭവം ഇ എം എസിന്റെ ഭാര്യ ആര്യ അന്തര്‍ജനത്തില്‍നിന്നുമുണ്ടായി. സി അച്യുതമേനോനെ ഞാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചതറിഞ്ഞപ്പോള്‍ അവരും ഇങ്ങനെ പറഞ്ഞു. വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് സ്ത്രീകള്‍. ഇരുവരും പറഞ്ഞത് ഒരേ കാര്യം. ആ ഉപദേശം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.എ കെ ജി മരിച്ച്‌ ആറേഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ടി വിയുടെ മരണം. ക്യാന്‍സറായിരുന്നു മരണകാരണം. എ കെ ജിയുടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയ കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക വാഹനത്തിലാണ് ടി വിയുടെ മൃതദേഹവും ആലപ്പുഴയ‌്ക്ക് കൊണ്ടുപോയത്. തടിച്ചുകൂടിയ എല്ലാവര്‍ക്കും കാണാന്‍ വലിയ ചുടുകാട്ടിലെ, ഉയര്‍ത്തിക്കെട്ടിയ വേദിയിലാണ് മൃതദേഹം. ശവപേടകത്തിനടുത്ത് ഗൗരിയമ്മ അല്ലാതെ ആരുമില്ല. ഒരു വെള്ളിത്തിരയിലെന്നോണം അവരുടെ പൂര്‍വകാലസ്മൃതികള്‍ ആ മുഖത്ത് വന്നുപോകുന്നത് ഞാന്‍ വീക്ഷിച്ചു. പ്രണയിച്ചത്, ഒരുമിച്ച്‌ സഞ്ചരിച്ചത്, പാര്‍ടി രണ്ടായപ്പോള്‍ പരസ്പരം പോരടിച്ചത് എല്ലാം.ഗൗരിയമ്മയുടെ ഇഷ്ടങ്ങള്‍ചില സുഖിപ്പിക്കലുകളെയും ഗൗരിയമ്മ ഇഷ്ടപ്പെട്ടിരുന്നു. ഇ എം എസ്, എ കെ ജി, സുന്ദരയ്യ സിന്ദാബാദ് എന്ന പ്രശസ്തമായ മുദ്രവാക്യം ചില സഖാക്കള്‍ മാറ്റി വിളിക്കും. സുന്ദരയ്യയുടെ സ്ഥാനത്ത് ഗൗരിയമ്മ എന്ന് ഉച്ചത്തില്‍ വിളിക്കും. ഇതു കേള്‍ക്കുമ്ബോള്‍ ആ സഖാവിനെ ഇടംകണ്ണിട്ട് ഒന്നു നോക്കും. ഒരു നേര്‍ത്ത ചിരി കട്ടിക്കണ്ണടയിലൂടെ പുറത്തുവരും.
 ഇ എം എസിനൊപ്പംഉദയായുടെ ഷൂട്ടിങ‌് നടക്കുമ്ബോള്‍ കുഞ്ചാക്കോ പലപ്പോഴും ക്ഷണിക്കാറുണ്ട്. കുഞ്ചാക്കോയുടെ ഭാര്യ ഗൗരിയമ്മയുടെ സഹപാഠിയാണ്. ഒരിക്കല്‍ ഞാനും കൂടെ പോയി. സിനിമയേതാണെന്ന‌് കൃത്യമായി ഓര്‍ക്കുന്നില്ല. കെ പി ഉമ്മര്‍ ചെറിയ നിക്കറിട്ട് സെറ്റിലൂടെ നടക്കുന്നത് ഗൗരിയമ്മയ‌്ക്ക് പിടിച്ചില്ല. ഇയാള്‍ എന്താണ് ഇങ്ങനെ നടക്കുന്നതെന്ന് ചോദിച്ചു. സിനിമയ്ക്കുവേണ്ടിയല്ലേ എന്നു പറഞ്ഞപ്പോഴാണ് ഒന്നടങ്ങിയത്. കുറച്ചുകഴിഞ്ഞപ്പോള്‍ വിജയശ്രീ ഷൂട്ടിങ് കഴിഞ്ഞ് വരുന്നു. ഗൗരിയമ്മയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അവര്‍ ഗൗരിയമ്മയെ നമസ്കരിച്ച്‌ കാല്‍ തൊട്ടുവന്ദിച്ചു. പിന്നെ സിനിമക്കാര്യം പറയുമ്ബോഴൊക്കെ പറയും വിജയശ്രീ നല്ല പെണ്ണാണെന്ന്.നൂറിന്റെ ചെറുപ്പംരാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തക. നൂറാം വയസ്സിലേക്ക് കടക്കുന്നു. ഇപ്പോഴും രാഷ്ട്രീയചലനങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നു. രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം വീണ്ടും ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ശരി തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരിക്കുന്നു. ഈ പിറന്നാള്‍ ആലപ്പുഴ മാത്രമല്ല, കേരളമാകെ മനസ്സുകൊണ്ട് ആഘോഷിക്കുകയാണിന്ന്.

Courtesy: Desabhimani

Related News