Loading ...

Home National

കശ്മീരിലെ ഇരുട്ടും ചോരയും

ബി.ജെ.പിയും പി.ഡി.പിയും സഖ്യം അവസാനിപ്പിച്ചതില്‍ ജമ്മുകശ്മീരിലുള്ളവര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ദുഃഖമില്ല. ഇന്ന് അല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. പരസ്പരം പൊരുത്തപ്പെടാന്‍ കഴിയാത്ത രണ്ടു പാര്‍ട്ടികള്‍ മൂന്നു വര്‍ഷം ഒന്നിച്ചു നീങ്ങിയതിലാണ് അത്ഭുതം. കശ്മീരിന്‍റെ അശാന്തിക്ക് ബി.ജെ.പിയുടെ പക്കലുള്ള ഉത്തരം, ഉരുക്കുമുഷ്ടി പ്രയോഗമാണ്. എന്നാല്‍ സാന്ത്വന സ്പര്‍ശമാണ് പി.ഡി.പി പിറന്നത് മുതല്‍ മുന്നോട്ടുവെച്ച ആശയം. എന്നിട്ടും രണ്ടു കൂട്ടരും ഒന്നിപ്പിച്ചത് അവരുടെ അവസരവാദ രാഷ്ട്രീയമാണ്.

 
2015ല്‍ പി.ഡി.പിയേക്കാള്‍ സഖ്യത്തിന് കൊതിച്ചത് ബി.ജെ.പിയാണ്. രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്ത് സഖ്യകക്ഷി സമ്ബ്രദായത്തിലൂടെയാണെങ്കിലും കാവിരാഷ്ട്രീയം അധികാരത്തില്‍ പങ്കാളിയാകുന്നത് മറ്റാരേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അത്യാഗ്രഹം കൂടിയായിരുന്നു. കശ്മീര്‍ വിഷയത്തില്‍ വാജ്പേയിയെ കടത്തിവെട്ടുന്ന വിജയം ചരിത്രത്തില്‍ രേഖപ്പെടുത്താനുള്ള ത്വര അതില്‍ തെളിഞ്ഞുകിടന്നു. ബി.ജെ.പിയെങ്കില്‍ ബി.ജെ.പിയെന്ന് പി.ഡി.പി ചിന്തിച്ചത്, അധികാരക്കൊതിയല്ലാതെ മറ്റൊന്നും കൊണ്ടല്ല. അങ്ങനെയെല്ലാമാണ് ബി.ജെ.പിയുടെ അതിദേശീയതയും പി.ഡി.പിയുടെ മൃദുതീവ്രതയും അധികാരത്തിെന്‍റ പല്ലക്കില്‍ക്കയറി മൂന്നു വര്‍ഷം ഒന്നിച്ചു മുന്നോട്ടു നീങ്ങിയത്. അധികാരത്തില്‍ പങ്കാളിയാകാന്‍ പി.ഡി.പിയെ കപട ലാളനയുടെ കെണിയില്‍ വീഴ്ത്തിയ ബി.ജെ.പി, 2019ല്‍ വീണ്ടും കേന്ദ്രാധികാരം പിടിക്കാനുള്ള വെമ്ബലില്‍ സഖ്യകക്ഷിയെ വീണ്ടുമൊരിക്കല്‍ കൂടി കെണിയില്‍ ചാടിക്കുകയോ ചതിക്കുകയോ ചെയ്തു. സഖ്യം അവസാനിപ്പിക്കുന്നുവെന്ന് നാടകീയമായി ആദ്യം പ്രഖ്യാപിച്ചപ്പോള്‍ അതാണ് സംഭവിച്ചത്.

 
പി.ഡി.പിയുടെ മൃദുതീവ്രതയുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് ജമ്മുവിലെയും പുറത്തെയും ഹിന്ദു ജനസാമാന്യത്തോട് വിളിച്ചു പറയുക എന്നതാണ് അതിലൂടെ ബി.ജെ.പി ഉദ്ദേശിച്ചത്. ആര്‍.എസ്.എസ് എടുത്ത സുചിന്തിതമായ തീരുമാനമാണ് പുറത്തുവന്നത്. പി.ഡി.പിയുമായി അധികാരം പങ്കിട്ടതും കശ്മീരില്‍ ചുരുങ്ങിയ കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതുമൊക്കെ ഇഷ്ടപ്പെടാത്ത ജമ്മുവിലെയും മറ്റും തങ്ങളുടെ വോട്ടുബാങ്കിനെ മാനസികമായി തൃപ്തിപ്പെടുത്തുകയാണ് ബി.ജെ.പി ചെയ്തത്. അത് 2019ല്‍ ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടല്‍. കശ്മീരില്‍ മയമുള്ള നിലപാട് വേണമെന്ന് ബി.ജെ.പിയോട് വാദിച്ചു തോല്‍ക്കാനാണ് ഇത്രകാലം പി.ഡി.പിക്ക് കഴിഞ്ഞതെങ്കില്‍, ഇനിയങ്ങോട്ട് ഉരുക്കുമുഷ്ടി പ്രയോഗത്തോട് പ്രതിഷേധിക്കേണ്ട ചുറ്റുപാടാണ് മെഹ്ബൂബ മുഫ്തിക്കും മറ്റും വന്നുചേരുക.

 
ബി.ജെ.പിയുമായി സന്ധി ചെയ്തതു മുതല്‍ സ്വന്തം സ്വാധീന മേഖലയായ തെക്കന്‍ കശ്മീരില്‍ പി.ഡി.പിയില്‍ നിന്ന് അകന്നുമാറി നില്‍ക്കുന്നവരോട് പ്രായശ്ചിത്ത രൂപേണ പെരുമാറാനും സ്വാധീനം ഒരളവില്‍ തിരിച്ചു പിടിക്കാനും അതുവഴി കഴിയുമെന്ന കണക്കു കൂട്ടലും മെഹ്ബൂബക്ക് ഉണ്ടായിരിക്കണം. വഴിപിരിഞ്ഞ സഖ്യകക്ഷികള്‍ അങ്ങനെ വീണ്ടും കപട രാഷ്ട്രീയത്തിലേക്ക് തിരിയുേമ്ബാള്‍ കശ്മീരിലെ ചോരച്ചാലുകള്‍ക്ക് ശക്തി കൂടുമെന്നു വേണം കരുതാന്‍. കശ്മീരില്‍ സാന്ത്വന സ്പര്‍ശനമില്ല, അതിനുവേണ്ടിയുള്ള വേണ്ടിയുള്ള നിലവിളികള്‍ മാത്രമാണുള്ളത്. ഉരുക്കുമുഷ്ടി പ്രയോഗത്തിെന്‍റ കരുത്ത് കൂടിക്കൂടി വരുകയുമാണ്. ബി.ജെ.പി നടത്തുന്ന ഗവര്‍ണര്‍ഭരണത്തിനു കീഴില്‍ സൈന്യവും പൊലീസും നടത്തുന്ന തീവ്രവാദ വേട്ട, ഇന്നത്തേക്കാള്‍ ഭീകരമായിരിക്കുമെന്ന് തീര്‍ച്ച.

 
നക്സല്‍ വേട്ടക്ക് കുപ്രസിദ്ധി നേടിയ ഛത്തിസ്ഗഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട െഎ.എ.എസുകാരനെ ചീഫ് സെക്രട്ടറിയായി നിയമിച്ചു കഴിഞ്ഞു. നക്സല്‍വേട്ടയുടെ വിദഗ്ധനായ കെ. വിജയകുമാറും അവിടേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നു. അതിദേശീയതയുടെ കശ്മീര്‍ ഗീര്‍വാണങ്ങള്‍ ഇനി ഉയര്‍ന്നു കേള്‍ക്കാം. അതിനിടയില്‍ ജനാധിപത്യവും മനുഷ്യാവകാശവും അലമുറയിടുന്നത് കേള്‍ക്കാതെ പോയെന്നും വരും. പി.ഡി.പി-ബി.ജെ.പി സഖ്യം വീണ്ടും മുന്നോട്ടുപോയിരുന്നെങ്കില്‍ കശ്മീരികളുടെ കഷ്ടതക്ക് ചില ഇളവുകള്‍ കിട്ടിയേനെ എന്ന് അതിനര്‍ഥമില്ല. മൃദുതീവ്രതയുടെ ആശയങ്ങളാണ് പി.ഡി.പിക്കെന്ന് അറിഞ്ഞുകൊണ്ടു തന്നെ അവരുടെ തണല്‍പറ്റി മുന്നോട്ടു നീങ്ങിയ ബി.ജെ.പി, കശ്മീരില്‍ സാന്ത്വനത്തിെന്‍റ നയതന്ത്രം പരീക്ഷിക്കണമെന്ന് ഉദ്ദേശിച്ചിേട്ടയില്ല. ഉദ്ദേശിച്ചിരുന്നെങ്കില്‍, മൂന്നു വര്‍ഷത്തിനിടയില്‍ കേന്ദ്രസര്‍ക്കാറിന് ആ നയതന്ത്രം പുറത്തെടുക്കാന്‍ അവസരമുണ്ടായിരുന്നു. മുദുതീവ്രതക്കാരായ സഖ്യകക്ഷിയുടെ േതാളത്ത് ചവിട്ടി നിന്ന് കശ്മീരില്‍ 'തീവ്രവാദ വേട്ട' നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുവന്നത്.

 
തീവ്രവാദ വേട്ടയുടെ പേരില്‍ കശ്മീരില്‍ അടിച്ചമര്‍ത്തല്‍ ശക്തമാക്കുകയാണ് ചെയ്തത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് കശ്മീരികള്‍ക്കിടയില്‍ വര്‍ധിച്ച അവിശ്വാസം യുവരോഷവും കല്ലേറുമൊക്കെയായി അലയടിക്കുകയും ചെയ്തു. അതിനെ ബൂട്ടും പെല്ലറ്റും കൊണ്ട് സുരക്ഷാ സേന നേരിട്ടു. വിട്ടുവീഴ്ചക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് നിലവിളി ഉയര്‍ന്നു. സമാശ്വാസത്തിെന്‍റ സര്‍വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കാന്‍ പോലും കേന്ദ്രസര്‍ക്കാറിന് മേല്‍ അത്രമേല്‍ സമ്മര്‍ദം വേണ്ടിവന്നു എന്നതാണ് യാഥാര്‍ഥ്യം. സര്‍വകക്ഷി സംഘത്തില്‍ പെട്ടവര്‍ ഹുര്‍രിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിമത നേതാക്കളെ കാണുന്നതിന് കേന്ദ്രത്തിെന്‍റ അനുമതി ഉണ്ടായിരുന്നില്ല. എല്ലാ വിഭാഗത്തില്‍ പെട്ടവരെയും വിശ്വാസത്തിലെടുക്കുന്ന സംഭാഷണ പ്രക്രിയയാണ് കശ്മീരില്‍ വേണ്ടതെന്ന് ചൂണ്ടിക്കാണിക്കെപ്പട്ടതാണ്. അക്രമം അവസാനിപ്പിച്ചു വരുന്നവരോട് ചര്‍ച്ചയാകാമെന്ന നിലപാടിലായിരുന്നു കേന്ദ്രം. കശ്മീരില്‍ വേണ്ടത് രാഷ്്ട്രീയ പരിഹാരമാണെന്ന യാഥാര്‍ഥ്യം വിലപ്പോയില്ല. ഇതെല്ലാം പി.ഡി.പിയുടെ മുഖ്യമന്ത്രി അധികാരത്തില്‍ തുടരുേമ്ബാള്‍ തന്നെയായിരുന്നു. മധ്യസ്ഥനെ വെച്ചതും ഒരു മാസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതുമൊക്കെ അവരുടെ സമ്മര്‍ദം കൊണ്ടു തന്നെ. എന്നാല്‍ അവിശ്വസിക്കുന്ന സര്‍ക്കാറിെന്‍റ ആത്മാര്‍ഥതയില്ലാത്ത നാട്യങ്ങള്‍ ഒരു പ്രയോജനവും ചെയ്തില്ല. കശ്മീരില്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്നതു തന്നെയാണ് തങ്ങള്‍ക്ക് യോജിച്ച രാഷ്ട്രീയ നിലപാടെന്ന തീരുമാനത്തിലേക്ക് ബി.ജെ.പി അതിനിടയില്‍ എത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വെടിനിര്‍ത്തല്‍ നീേട്ടണ്ടതില്ലെന്നു തീരുമാനിച്ചു. സംഭാഷണ പ്രക്രിയക്ക് നിയോഗിച്ച മധ്യസ്ഥന്‍ ഒരു പരിഹാസ രൂപം മാത്രമായി മാറി.

 
നേരത്തെ പറഞ്ഞപോലെ, അതിദേശീയതയുടെയും ഹിന്ദുത്വ അഭിമാനത്തിെന്‍റയും ഗീര്‍വാണങ്ങള്‍ ഇനി ശക്തമാകും. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളയണമെന്ന മുറവിളിയുടെ, പാക് അതിര്‍ത്തിയിലെ വെടിയൊച്ചകളുടെയും കശ്മീരില്‍ ഞെരിയുന്ന ബൂട്ടുകളുടെയും അടമ്ബടിയോടെ, 2019 കടന്നുപോകും. പത്തു വര്‍ഷത്തിനിടയില്‍ നാലാംവട്ടം ഗവര്‍ണര്‍ ഭരണമേര്‍പ്പെടുത്തിയ ജമ്മുകശ്മീരില്‍ മെഹ്ബൂബ മുഫ്തിക്കു ശേഷം, 51ാമത്തെ മുഖ്യമന്ത്രി വരാന്‍ എത്രകാലം ജനാധിപത്യ ഇന്ത്യ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്ക നിറഞ്ഞ ചോദ്യം ബാക്കിയാവുകയാണ്. ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനത്തിലേക്ക് വിരല്‍ചൂണ്ടി, ജനാധിപത്യ പ്രക്രിയയുടെ വിജയത്തില്‍ ആഹ്ലാദിച്ചവര്‍ ഉന്നയിക്കുന്ന വലിയ ചോദ്യവും അതുതന്നെ. കല്ലേറുകളും വെടിയൊച്ചകളും നിലക്കാത്ത നാടായി മാറിയ ജമ്മുകശ്മീരില്‍ ഏറ്റവുമൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴു ശതമാനം മാത്രമായിരുന്നു പോളിങ്. അനന്തനാഗ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കും ഇൗ ആശങ്കകേളാടെയാണ് കണ്ണയക്കേണ്ടത്. അതെ: കശ്മീരില്‍ നിന്ന് ഒരു മന്ത്രിസഭ വീണതിെന്‍റ നിലവിളിയല്ല, ഇരുട്ടും ചോരയും വീണ ഭാവിയുടെ നിലവിളിയാണ് ഉയരുന്നത്.

Related News