Loading ...

Home National

കൃഷ്ണശിലയില്‍ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ; 1200 കോടി മുടക്കി നിര്‍മ്മിച്ച യാദാദ്രി ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തു

ന്യൂഡല്‍ഹി : കഴിഞ്ഞ 100 വര്‍ഷത്തിനിടെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം യാദാദ്രി ഭക്തര്‍ക്കായി തുറന്നു കൊടുത്തു .പൂര്‍ണ്ണമായും വേദഗ്രന്ഥങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ചതാണ് ക്ഷേത്രം . ലോകത്തിലെ ഏറ്റവും മികച്ച കൊട്ടാരങ്ങളെ പോലും വെല്ലുന്ന സൗന്ദര്യമാണ് ക്ഷേത്രത്തിനുള്ളത്. ദ്രാവിഡ, കാകതിയന്‍ വാസ്തുവിദ്യകളുടെ സമന്വയങ്ങളും ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.തിങ്കളാഴ്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത് . കുടുംബ സമേതമാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത് . പ്രത്യേക പൂജകളോടെയാണ് മുഖ്യമന്ത്രി ക്ഷേത്രം തുറന്ന് നല്‍കിയത് .
രണ്ടായിരത്തിലധികം ശില്‍പികളും ആയിരക്കണക്കിന് തൊഴിലാളികളും ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 140 കിലോ സ്വര്‍ണമാണ് ക്ഷേത്രത്തില്‍ ചെലവഴിക്കുന്നത് . ഇതില്‍ 125 കിലോ സ്വര്‍ണമാണ് ശ്രീകോവിലിലെ താഴികക്കുടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ആയിരം വര്‍ഷത്തേക്ക് കേടാകാത്ത കറുത്ത ഗ്രാനൈറ്റ് കല്ലുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.മഹാകുംഭ ചടങ്ങുകളുടെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ ഒരുക്കിയിരുന്നു. തിങ്കളാഴ്ച ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി ക്ഷേത്രം മാനേജ്മെന്റ് കുന്നിന്‍ മുകളില്‍ ഓട്ടോമേറ്റഡ്, പ്രസാദ ഉല്‍പാദന യൂണിറ്റും സ്ഥാപിച്ചു.

Related News