Loading ...

Home International

മക്ക ഹറമിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിച്ചു

ജിദ്ദ: ഇരുഹറം കാര്യാലത്തിന് കീഴിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇരുഹറം കാര്യാലയ ആസ്ഥാനത്ത് വാര്‍ത്താ മന്ത്രി ഇന്‍ചാര്‍ജ്ജ് ഡോ.മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബിയുടെയും നിരവധി മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. കോവിഡ് മുന്‍കരുല്‍ നടപടികള്‍ ഭാഗികമായി എടുത്ത കളഞ്ഞ ശേഷമുള്ള റമദാനിലെ പ്രവര്‍ത്തന പദ്ധതി ഇരുഹറം കാര്യാലയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തന പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്.ആരോഗ്യ പരിസ്ഥിതിക്കായി കോവിഡ് മൂര്‍ധന്യത്തിലും അതിനും മുമ്പും നടത്തികൊണ്ടിരിക്കുന്ന അണുനശീകരണ, ശുചീകരണ ജോലികള്‍ തുടരുമെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. ഹറമിലെത്തുന്നവര്‍ക്ക് കര്‍മങ്ങള്‍ സുഗമമാക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി പരമാവധി സുഖസൗകര്യങ്ങള്‍ കൈവരിക്കുന്നതിനും സംരംഭങ്ങളും പ്രോഗ്രാമുകളും സേവനങ്ങളും വൈവിധ്യവത്കരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. വിവിധ മേഖകളിലെ സേവനങ്ങള്‍ക്ക് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകള്‍ സജ്ജമാക്കുന്നതിനും പ്രോഗ്രാമുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനും പ്രവര്‍ത്തിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ഫലപ്രദമായി സേവനം നല്‍കുന്നതിന് ഹറമിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്മാര്‍ട്ട് റോബോട്ടുകളെ സേവനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി ചൂണ്ടിക്കാട്ടി.
റമദാനില്‍ തീര്‍ഥാടകരെയും സന്ദര്‍ശകരെയും സേവിക്കുന്നതിനായി ഇരുഹറം കാര്യാലയം അതിന്റെ എല്ലാ മാനുഷിക ഊര്‍ജ്ജങ്ങളും വിനിയോഗിക്കും. പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം 12,000 പേര്‍ സേവനത്തിനുണ്ടാകും. ഗൈഡന്‍സ്, ഓപറേഷന്‍, ടെക്നിക്കല്‍, എന്‍ജിനീയറിങ്, മീഡിയ എന്നീ മേഖലകളില്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നാം സൗദി വിപുലീകരണത്തിന്റെ മുഴുവന്‍ സാധ്യതകളും കിങ് ഫഹദ് വികസന ഭാഗത്തെ മുഴുവന്‍ നിലകളും മുഴുവന്‍ മുറ്റങ്ങളും ആളുകളുടെ സുഗമമായ പോക്കുവരവുകളും ആരോഗ്യ സുരക്ഷയും ഉറപ്പാക്കി ഉപയോഗപ്പെടുത്തും.മതാഫിലെ മുറ്റവും താഴത്തെ നിലയും ബേസ്‌മെന്‍റ് ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായിരിക്കും. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ഹറമില്‍ ഇഫ്താറുണ്ടാകും. നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ഇഫ്താറിന് 2,000 അനുമതിപത്രങ്ങള്‍ നല്‍കും. ഹറമില്‍ പ്രഭാഷണങ്ങളും പഠനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മുതിര്‍ന്ന പണ്ഡിത സഭയിലെ എട്ട് പണ്ഡിതന്മാരടക്കമുള്ള പ്രമുഖര്‍ പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. രാജ്യത്തെ തെക്കന്‍ അതിര്‍ത്തികളില്‍ നിലയുറപ്പിരിച്ചിക്കുന്ന സൈനികര്‍ക്ക് റമദാനില്‍ സംസം എത്തിക്കുമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

Related News